ലണ്ടന്‍: ജമ്മു കശ്മീര്‍ ഭാരതത്തോട് ചേര്‍ന്ന ദിവസത്തിന്റെ ഓര്മ പുതുക്കി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സെമിനാര്‍.
കശ്മീരിനെ ഭാരതത്തോട് ചേര്‍ക്കാന്‍ മഹാരാജ ഹരി സിങ് ഉടമ്പടി ഒപ്പിട്ടതിന്റെ 68ാം വാര്‍ഷികമാണ് കശ്മീരി പണ്ഡിറ്റ് കള്‍ച്ചറല്‍ സൊസൈറ്റിയും വോയ്സ് ഓഫ് ദോഗ്രാസ് എന്ന സംഘടനയും ചേര്‍ന്ന് ആചരിച്ചത്. ബ്രിട്ടനിലെ ഹിന്ദുക്കള്‍ക്കുള്ള ഓള് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ (എപിപിജി) ചെയര്മാന് ബോബ് ബ്ലാക്ക്മാന് എംപി നേതൃത്വം നല്കി.
എംപിമാരെയും മറ്റും കശ്മീരിന്റെ ചരിത്രവും പാരമ്പര്യവും പഠിപ്പിക്കുകയാണ് സെമിനാറിലൂടെ ലക്ഷ്യമിട്ടതെന്ന് ബോബ് പറഞ്ഞു.
1947 മുതല്‍ കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഭാഗമെന്നും ഇതേ ചൊല്ലി പാക്കിസ്ഥാന് നടത്തുന്ന സംഘര്‍ഷങ്ങള്‍ ദുഃഖകരമെന്നും എപിപിജി വൈസ് ചെയര്മാന് വീരേന്ദ്ര ശര്‍മ എംപി. വരുംതലമുറയെയങ്കിലും ഇതില്‍നിന്നു മുക്തമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുകെയിലും യൂറോപ്പിലും വളരുന്ന ഭാരത വിരുദ്ധ സമീപനത്തെ പ്രതിരോധിക്കുക ഈ യോഗത്തിന്റെ ലക്ഷ്യമെന്ന് കശ്മീരി പണ്ഡിറ്റ് കള്‍ച്ചറല്‍ സൊസൈറ്റി സ്ഥാപക ലക്ഷ്മി കൗള്‍ വിശദീകരിച്ചു. കശ്മീരിനെ ഭാരതം അടക്കിവച്ചിരിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് എങ്ങും. അതേസമയം, പാക് അധീന കശ്മീരിലെ സ്വാതന്ത്ര്യ പ്രക്ഷോഭവും മനുഷ്യാവകാശ ലംഘനവുമെല്ലാം ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഈ പ്രചാരണങ്ങളുടെയെല്ലാം മുനയൊടിക്കുക ലക്ഷ്യമെന്നും ലക്ഷ്മി കൗള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: