ദല്‍ഹിയിലെ കേരളാ ഹൗസില്‍ വിളമ്പുന്ന ബീഫ്, ഈ വിഷയത്തെ വീണ്ടും ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബീഫ് വിഷയത്തില്‍ സമൂഹത്തിലുള്ള മിഥ്യാധാരണകളെ പൊതുവായി മൂന്നായി തിരിക്കാം:
ഒന്ന്: ആര് എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നൊക്കെ ഭരണകൂടം നിശ്ചയിക്കേണ്ട കാര്യമില്ല. രണ്ട്: മതവികാരം വ്രണപ്പെടുത്തും എന്ന കാരണത്താല്‍ ഗോവധനിരോധനം ആവശ്യപ്പെടുന്നത് യുക്തിസഹമല്ല. ഹിന്ദുമതത്തില്‍ മത്സ്യവും, പന്നിയുടെ വകഭേദമായ വരാഹവുമെല്ലാം വിഷ്ണുവിന്റെ ദശാവതാരങ്ങളില്പ്പെട്ടതാണ്. അപ്പോള്‍ പശു മാത്രം ദിവ്യമാകുന്നതും മറ്റുള്ളവയെ കശാപ്പ് ചെയ്യാമെന്ന് പറയുന്നതും ഇരട്ടത്താപ്പാണ്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന പേരില്‍ പക്ഷിമൃഗാദികളെ കൊല്ലരുതെന്നു പറഞ്ഞാല്‍ ഗണപതിവാഹനമായ എലിയെപ്പോലും പിന്നെ കൊല്ലാനാകില്ല. ഇത് ഹിന്ദുത്വം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രഭരണകൂടത്തിന്റെ തന്ത്രമാണ്. മൂന്ന്: ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്. ഈ ചോദ്യങ്ങളിലേക്കുള്ള ഒരു അന്വേഷണമാണീ ലേഖനം.
എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യം
കേരളഹൗസില്‍ പ്രതിഷേധിച്ചെത്തിയ കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളില്‍ മുഖ്യം ‘ഞങ്ങളുടെ ഭക്ഷണം, ഞങ്ങളുടെ അവകാശം’ എന്നായിരുന്നു. എന്തുകഴിക്കണമെന്ന് ഭരണകൂടം പഠിപ്പിക്കേണ്ട എന്ന വാദഗതി ഒറ്റനോട്ടത്തില്‍ വളരെ ആകര്‍ഷകമെന്നു തോന്നാമെങ്കിലും യഥാര്‍ത്ഥ്യം ഇതില്‍നിന്നും വളരെ അകലെയാണ്.
നെഹൃവിന്റെ കാലത്ത് തന്നെഭാരതത്തില് പ്രാബല്യത്തില്‍ വന്ന നിയമമാണ് 1960 ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവെല്‍റ്റി റ്റു ആനിമല്‍സ് ആക്റ്റ്. ഈ നിയമത്തിന്റെ മൂന്നാം വകുപ്പനുസരിച്ച് പക്ഷിമൃഗാദികള്‍ക്ക് അന്യായമായ വേദനയോ, യാതനയോ ഏല്ക്കാതെ സംരക്ഷിക്കേണ്ട ബാധ്യത ഉടമസ്ഥനുണ്ട്. ഈ നിയമത്തിന്റെ വകുപ്പ് 11 ല്‍ ക്രൂരമായ പെരുമാറ്റം എന്നാല്‍ എന്തൊക്കെയെന്ന് സാമാന്യം വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്.
തെരുവില്‍ അലയുന്ന പശുവടക്കമുള്ള ജീവികളോടുള്ള ക്രൂരതയും ഈ നിയമം മൂലം ശിക്ഷാര്‍ഹമാണ്. 2006 ലെ ഭക്ഷ്യസുരക്ഷാ നിലവാരനിയമത്തിന്റെ കീഴില്‍ 2011 ല്‍ പുറത്തിറക്കിയ റെഗുലേഷനിലെ വകുപ്പ് 2.5.1 പ്രകാരം മാംസമെന്നാല്‍ ഔവൈന് (ചെമ്മരിയാട് വര്‍ഗ്ഗം), കപ്രിന്‍ (ആടുവര്ഗ്ഗം), സുലൈന് (പന്നി വര്‍ഗ്ഗം), ബൊവൈന്‍ (മാട് വര്‍ഗ്ഗം), പൗള്‍ട്രി (വളര്‍ത്തു പക്ഷികള്‍), ഫിഷ് (മീന്‍) എന്നിവ മാത്രമാണ്. ഇവയില്‍ ഉള്‍പ്പെടാത്ത ഒരു ജീവിയെ മാംസാഹാരമായി ഉപയോഗിക്കുന്നതിന് കാലങ്ങളായി ഭാരതത്തില്‍ വ്യക്തമായ വിലക്കുണ്ട്. അതായത് കുതിരയേയോ (ഇകൈ്വന് വര്‍ഗ്ഗം), ഒട്ടകത്തിനേയോ (കാമെലിഡ് വര്‍ഗ്ഗം), പട്ടിയേയോ (കാനൈന്‍ വര്‍ഗ്ഗം) അതിനാല്‍ തന്നെ ഭാരതത്തില്‍ മാംസാഹാരമായി ഉപയോഗിക്കാനാകില്ല.
2011 ല്‍ ഈ റെഗുലേഷന് വരുന്നതിന് മുന്‍പും ഇതേ വിലക്ക് 1973 ലെ മീറ്റ് പ്രോഡക്റ്റ്സ് ഓര്‍ഡര്‍ രൂപത്തില്‍ ഇവിടെ നിലവിലുണ്ടായിരുന്നു. മുന്‍പ് പറഞ്ഞ 1960 ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവെല്‍റ്റി റ്റു ആനിമല്‍സ് നിയമത്തിന് കീഴില്‍ നിര്‍മ്മിച്ച 2011 ലെ അറവുശാലാചട്ടങ്ങള് പ്രകാരം ഇങ്ങനെ മാംസാഹാരമായി ഉപേയോഗിക്കാവുന്ന ജീവികളെത്തന്നെ കശാപ്പു ചെയ്യുന്നതിന് കര്‍ക്കശമായ ധാരാളം നിബന്ധനകളുമുണ്ട്. കേരളത്തിലെ പഞ്ചായത്തുകളിലാകട്ടെ, ഇതുപോലെ തന്നെ കര്‍ശനമായ 1966 ലെ അറവുശാല ചട്ടങ്ങള്ക്കനസരിച്ച് മാത്രമേ മൃഗങ്ങളെ കശാപ്പു ചെയ്യാന്‍ പാടുള്ളൂ. ഇതൊന്നും കൂടാതെ നാട്ടിന്‍പുറത്തെ പലരും തങ്ങളുടെ ഇഷ്ടവിഭവമെന്ന് പൊങ്ങച്ചം പറയുന്ന മലമ്പാമ്പ്, മരപ്പട്ടി തുടങ്ങിയ പല ജീവികളേയും കൊല്ലുന്നത് 1972 ലെ വന്യജീവിസംരക്ഷണനിയമത്തിന് കീഴില്‍ വളരെ ഗുരുതരമായ കുറ്റമാണ്. ചുരുക്കത്തില്‍ തിരിച്ചു കടിക്കാത്ത എന്തിനേയും തിന്നുമെന്ന് ഡംഭ് പറയാമെന്നല്ലാതെ ജനാധിപത്യ ഭാരതത്തില്‍, മറ്റെല്ലാ രാജ്യങ്ങളിലേയും പോലെ എന്തിനെയൊക്കെ ഭക്ഷിക്കാമെന്നും എന്ത് പാടില്ലെന്നും നിയമം മൂലം നിയന്ത്രിക്കപ്പെട്ടിട്ടുള്ളതാണ്. ഈ നിയമങ്ങളൊന്നും നിലവില്‍ വന്നത് മോദിയുടെ കാലത്തല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
ഫാസിസമോ?
പശുവടക്കമുള്ള മാടുകളുടെ മാംസം 2011 ലെ അറവുശാലാചട്ടങ്ങളനുസരിച്ച് ഭക്ഷ്യയോഗ്യമാണ്. എന്നാല്‍ കേരളം, ലക്ഷദ്വീപ്, ത്രിപുര, അരുണാചല്‍പ്രദേശ്, മേഘാലയം, മിസൊറാം, നാഗാലാന്‍ഡ് തുടങ്ങിയ ചുരുങ്ങിയ സംസ്ഥാനങ്ങളൊഴിച്ച് ഭൂരിഭാഗം സ്ഥലങ്ങളിലും ഗോവധത്തിന് ശക്തമായ നിയന്ത്രണമുണ്ട്. ഈ വിഷയം കുറച്ചു കൂടി വ്യക്തമായി മനസ്സിലാക്കാന്‍ 2014 ല്‍ കേരളസര്‍ക്കാര്‍ പരിഷ്കരിച്ച് നടപ്പാക്കിയ മദ്യനയം ഒരു ഉദാഹരണമായി സ്വീകരിക്കാവുന്നതാണ്. മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ഉണ്ടാക്കിയതാണ് പുതിയ മദ്യനയം.
കേരള കത്തോലിക്ക ബിഷപ് കൗണ്‍സിലിന്റെ കീഴില്‍ ടെംപറന്‍സ് കമ്മീഷനും, ഈ കമ്മീഷന്റെ കീഴില്‍ മദ്യവിരുദ്ധസമിതിയും കേരളത്തില്‍ വളരെ സജീവമായി ലഹരിവിരുദ്ധകേരളം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ഈ മദ്യനയത്തില്‍ വെള്ളംചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് തോന്നുമ്പോഴെല്ലാം ബിഷപ് കൗണ്‍സില്‍ ശക്തിയായി പ്രതിഷേധിക്കാറുമുണ്ട്. ഇത്തരമൊരു പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഡിസംബര്‍ 27-ാം തീയതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താമരശ്ശേരി ബിഷപ്പിനെ അരമനയില്‍ ചെന്ന് അനുനയിപ്പിക്കുകയും ചെയ്തിരുന്നു. മദ്യനിരോധനത്തിനായി കേരളത്തില്‍ നിന്നുയരുന്ന ഏറ്റവും സംഘടിതമായ ശബ്ദം ബിഷപ് കൗണ്‍സിലിന്റേതാണ്. എന്നാല്‍ 2014 ലെ മദ്യനയം പ്രേഷിതപ്രവര്‍ത്തനങ്ങളുടെ അടിച്ചേല്പിക്കലായി ആരും ആരോപിച്ചുകണ്ടിട്ടില്ല. കാരണമെന്താണ്? ഭാരത ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 47 സംസ്ഥാനങ്ങളോട് മദ്യ-ലഹരി നിരോധനം നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. ക്രൈസ്തവപുരോഹിതര് ആ ആവശ്യം തങ്ങളുടേതായ രീതിയില്‍ ഉന്നയിച്ചു എന്നതുകൊണ്ട് അതിന്റെ മൂല്യത്തിന് മാറ്റം വരുന്നില്ല.
ഭാരത ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 47 സംസ്ഥാനങ്ങളോട് ജനങ്ങളുടെ ആരോഗ്യരക്ഷക്കായി മദ്യ-ലഹരി നിരോധനം നടപ്പാക്കാന്‍ ശ്രമിക്കണമെന്നാണ് നിര്ദ്ദേശിച്ചിട്ടുള്ളതെങ്കില്, തൊട്ടടുത്ത ആര്‍ട്ടിക്കിള്‍ 48 കൃഷിയുടെ നന്മക്കും മൃഗസംരക്ഷണത്തിനുമായി പശു, കിടാവ്, പാല് ചുരത്തുന്നതും ഭാരം വലിക്കുന്നതുമായ മറ്റ് മാടുകള്‍ എന്നിവയുടെ വധം നിരോധിക്കാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ക്രൈസ്തവ പുരോഹിതരുടെ കാര്യപരിപാടിയായതിനാല് മദ്യനിരോധനം നടപ്പാക്കണമെന്നല്ല ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 47 പറയുന്നത്, എന്നപോലെ ഗോമാതാവ് പൂജ്യയായതിനാല് കൊല്ലരുത് എന്നല്ല ആര്‍ട്ടിക്കിള്‍ 48 പറയുന്നത്! ഭരണഘടന കൃഷിയുടെ അഭിവൃദ്ധിക്കും, മൃഗസംരക്ഷണത്തിനുമായി നിഷ്കര്‍ഷിച്ച മാര്‍ഗ്ഗം എന്ന നിലയില്‍ തന്നെയാണ് ഗോവധനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഈ നിരോധനം കൊണ്ടുവന്നിട്ടുള്ളത്. ഉദാഹരണത്തിന് പശ്ചിമബംഗാളിന്റെ കാര്യമെടുക്കാം.
1950 ലെ വെസ്റ്റ്ബംഗാള് ആനിമല്‍ സ്ലോട്ടര്‍ കണ്ട്രോള് നിയമമനുസരിച്ചാണ് ഗോവധനിരോധനം അവിടെ നിലവിലുള്ളത്. 1979 ല്‍ ജ്യോതിബസുവിന്റെ കാലത്ത് ചില്ലറ ഭേദഗതികള്‍ വരുത്തിയതൊഴിച്ചാല്‍ ഈ നിയമത്തില്‍ ഇന്നും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പാല് വിതരണം കൂട്ടാനും, കൃഷിക്കായി മൃഗശോഷണം ഒഴിവാക്കാനുമായാണ് ഈ നിയമമെന്നാണ് അതിന്റെ പീഠികയില്‍ പറയുന്നത്. ഈ നിയമത്തിലെ നാലാം വകുപ്പനുസരിച്ച് പശു, കാള, പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യണമെങ്കില്‍ അവക്ക്14 വയസ്സില്‍ കൂടുതല്‍ പ്രായവും, പണിയെടുക്കാനോ, പ്രജനനത്തിനോ ശേഷിയില്ലെന്നും വരണം; അല്ലെങ്കില്‍ പ്രായമോ, പരിക്കോ, മാറാവ്യാധിയോ മൂലം അത് പണിയെടുക്കാനാകാത്ത അവസ്ഥയിലാകണം.
ബീഫ് കഴിക്കുന്നത് സമരമുറയാണെന്ന് കേരളത്തില്‍ പറയുന്ന വിപ്ലവകാരികള്‍ അവരുടെ വിളനിലമായിരുന്ന പശ്ചിമബംഗാളില്‍ ഭരണത്തിലിരുന്നപ്പോള്‍ ഇത്തരം ചിന്തകളൊന്നും വെച്ചു പുലര്‍ത്തിയിരുന്നില്ല!
ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ, ഗോസംരക്ഷണ സംഘടനകള്‍ക്കോ പശു പൂജ്യയും, മാതാവുമായതുകൊണ്ടല്ല ഗോഹത്യ അതതു സംസ്ഥാനങ്ങള്‍ക്ക് നിരോധിക്കാനാകുന്നത്. ബിഷപ് കൗണ്‍സില്‍ തങ്ങളുടേതായ കാര്യപരിപാടികളുടെ ഭാഗമായാണ് മദ്യനിരോധനം ആവശ്യപ്പെടുന്നത്. ഇതുപോലെ തങ്ങളുടേതായ ദൗത്യപരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി അടക്കം പല സംഘടനകളും ഗോവധനിരോധനം ആവശ്യപ്പെടുന്നത്.
ഭാരതഭരണഘടനയുമായി സമരസപ്പെടുന്നിടത്തോളം,മറ്റൊരു രീതിയില്‍ ഈ സംഘടനകള്‍ ഗോവധനിരോധനം ആവശ്യപ്പെട്ടു എന്നതുകൊണ്ട് ഈ ആവശ്യത്തിന്റെ മൂല്യത്തിനു മാറ്റം വരുന്നില്ല. ചില ഹിന്ദുസംഘടനകള്‍ ഗോസംരക്ഷണം തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടു എന്നതുകൊണ്ട് മാത്രം ഭരണഘടനാപരമായ ആ ആവശ്യം മതേതരത്വത്തിന് വിരുദ്ധമാകുന്നതെങ്ങനെ? ഫാസിസമാകുന്നതെങ്ങനെ?
നിയമപരമല്ലാത്തതിനാല്‍ വിഷ്ണുവിന്റെ അവതാരമായ മത്സ്യത്തേയും, വരാഹത്തിന്റെ രൂപത്തിലുള്ള പന്നിയേയും ഭക്ഷണമാക്കുന്നതില്‍ എതിര്‍പ്പുമായി ആരും വരുന്നില്ല. ഇനി അതല്ല തങ്ങള്‍ക്ക് നിഷിദ്ധമാണ് എന്ന കാരണത്താല്‍ ഗോവധ നിരോധനത്തിന് സമാനമായ നിരോധനം മറ്റു വിഭാഗങ്ങളാരെങ്കിലും അവശ്യപ്പെട്ടാല്‍ അത്തരം നിയന്ത്രണങ്ങള്നിയമത്തിന്റെ മുന്നില്‍ നിലനില്ക്കാന് ബുദ്ധിമുട്ടുമാണ്. ജൈനാഘോഷങ്ങളുടെ ദിവസങ്ങളില്‍ മാംസാഹാരം വില്‍ക്കുന്നത് വിലക്കാതെ അറവുശാലകള്‍ മാത്രം അടപ്പിക്കാന്‍ ഈയടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമിച്ചതിനെ സുപ്രീംകോടതി അനുകൂലിച്ചില്ല എന്നത് ശ്രദ്ധിക്കുക. ചുരുക്കത്തില്‍ മതപരമായ വീതംവെയ്പിന്റെ ഭാഗമല്ല ഗോവധനിരോധനം.
ഒരു ചെറിയ ഉദാഹരണം കൂടി. കൊള്ളപ്പലിശ നിയന്ത്രിച്ചുകൊണ്ട് നിയമങ്ങളുള്ള രാജ്യമാണ് ഭാരതം. കൊള്ളപ്പലിശക്കാരെ പിടികൂടാന്‍ കേരള പോലീസ് ‘ഓപറേഷന് കുബേര’ എന്ന പേരില്‍ വ്യാപകമായ അന്വേഷണം നടത്തുന്നുമുണ്ട്. പലിശയിടപാടിനോട് മുസ്ലിം സംഘടനകള്‍ പലതും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട്. നാളെ ഇതില്‍ ഒരു സംഘടന കൊള്ളപ്പലിശക്കെതിരെ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ വേണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയാല്‍ അത് ശരീയത്ത് അടിച്ചേല്പിക്കലാകുമോ? ഇല്ല. കാരണം അത് മുസ്ലിമിന്റെ ഒരു സ്വകാര്യ താത്പര്യമാകുന്നതിനൊപ്പം രാജ്യത്തിന്റെ പൊതുതാത്പര്യത്തിലും പെട്ട വിഷയമാണ്. ഇതുപോലെ തന്നെയാണ്ഗോവധനിരോധനവും.
ഗോവധനിരോധനവും കോടതിയും
ഭരണഘടന എഴുതപ്പെട്ട 1950 കളില്‍ നിന്ന് രാജ്യം വളരെ മുന്നോട്ടു പോയെന്നും, ഗോവധനിരോധനം അനുകൂലിക്കുന്ന ഭരണഘടനാ വകുപ്പുകളനുസരിച്ചുണ്ടാക്കിയ നിയമങ്ങള്‍ കാലത്തിനൊപ്പം നീങ്ങുന്ന കോടതിയില്‍ നിലനില്‍ക്കില്ല എന്നും പലരും അവകാശപ്പെടുന്നുണ്ട്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2005 ല്‍ നല്കിയ ഒരു വിധിശ്രദ്ധേയമാണ്. ഗുജറാത്ത് സര്‍ക്കാരും മിര്‍സാപുര്‍ മോട്ടി ഖുറേഷി കസബ് ജമാതും തമ്മിലുണ്ടായ സുദീര്‍ഘ നിയമയുദ്ധത്തില്‍ സമ്പൂര്‍ണ്ണ ഗോവധനിരോധനത്തിന്റെ നിയമസാധുത സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അംഗീകരിച്ചതാണ്. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിന് കൊണ്ടുവന്ന 99-ാം ഭരണഘടനാ ഭേദഗതി ഈയടുത്ത് പരിശോധിച്ച് തള്ളിയത്സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണെങ്കില്‍ ഗുജറാത്തിലെ ഗോവധനിരോധന നിയമം പരിഗണിച്ച് അംഗീകരിച്ചത് ഏഴംഗ ഭരണഘടനാ ബെഞ്ചാണ്. മറിച്ചൊരു തീരുമാനം കോടതിക്കിനി സ്വീകരിക്കണമെങ്കില്‍ ഇതിലും വലിയൊരു ഭരണഘടനാ ബെഞ്ച് വരേണ്ടി വരും!
ചുരുക്കത്തില്‍ കേരളഹൗസില്‍ പോത്തിറച്ചി മാത്രമല്ല, ഗോമാംസവും വിളമ്പണം എന്ന് ആക്രോശിക്കുന്നവര്‍ ആ സംസ്ഥാന നിയമസഭ പ്രാബല്യത്തില്‍ കൊണ്ടുവന്ന 1994 ലെ ദില്ലി അഗ്രികള്‍ച്ചറല്‍ ക്യാറ്റില്‍ പ്രിസര്‍വേഷന്‍ നിയമം ഭേദഗതി ചെയ്യുകയാണ് വേണ്ടത്. വ്യാജമദ്യത്തിനെതിര നടപടിയെടുക്കുമ്പോള്‍ അത് ക്രിസ്തീയ അജണ്ട നടപ്പാക്കുന്നതാണെന്നും, കൊളളപ്പലിശക്കെതിരെ നടപടിയെടുക്കുമ്പോള്‍ അത് മുസ്ലിം അജണ്ടയാണെന്നും സാമാന്യബുദ്ധിയുള്ള ആരും പറയാറില്ല. പക്ഷേ ഗോസംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം പലര്‍ക്കും ചികിത്സിച്ചാലും ഭേദമാകാത്ത മഞ്ഞപ്പിത്തമാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: