തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2,5 തീയതികളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഇത്തവണ ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യത്തില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. 1199 തദ്ദേശ സ്ഥാപനങ്ങളിലെ 21871 വാര്‍ഡുകളിലേക്കായി 75,000 ത്തിലധികം സ്ഥാനാര്‍ത്ഥികളാണ് അരയും തലയും മുറുക്കി ഇപ്പോള്‍ രംഗത്തുള്ളത്.
കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഈ തെരഞ്ഞെടുപ്പിനെ ഏറെ വ്യത്യസ്തമാക്കുന്നത് സംസ്ഥാനത്തുടനീളം ബിജെപി സ്ഥാനാര്‍ത്ഥികളൊ സഖ്യകക്ഷികളൊ ബിജെപിയുമായി പ്രാദേശിക ധാരകളുള്ള സമുദായ സംഘടനയുടെ സ്ഥാനാര്‍ത്ഥികളൊ മത്സരരംഗത്ത് സജീവമാണ് എന്നതാണ്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തെ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ച ഉദാര സമീപനങ്ങളും ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലഘടകങ്ങളാവുമെന്ന കാര്യത്തില്‍ സംശയമില്ല.
34000 കോടി രൂപയുടെ റോഡ് വികസന പാക്കേജ്, പാലക്കാട് ഐഐടി, വിഴിഞ്ഞം തുറമുഖ പദ്ധതി, 14-ാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള പദ്ധതി വിഹിതം അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഇഎസ്ഐ ആനുകൂല്യം, മുദ്രാബാങ്ക് വിവിധക്ഷേമ ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവ ഉദാഹരണം. മാറിയ രാഷ്ട്രീയ സാഹചര്യവും മുന്നണികലോടുള്ള എതിര്‍പ്പും ബിജെപിക്ക് തുണയാവും.
മുന്നണി രാഷ്ട്രീയത്തിന്റെ ബലിയാടുകളായ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട എസ്എന്‍ഡിപി, വിശ്വകര്‍മസഭ, ധീവരസഭ, കെപിഎംഎസ് തുടങ്ങി ഒട്ടേറെ പിന്നാക്ക സമുദായ സംഘടനകള്‍ ഇന്ന് ബിജെപിയുടെ കൂടെ നില്ക്കുന്നു. ഇത് പാര്‍ട്ടിക്ക് വളരെ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതോടൊപ്പം മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുകയും ചെയ്തിരിക്കുന്നു. ബിജെപിയെ അപേക്ഷിച്ച് മുന്നണികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ കാര്യമായൊന്നും പറയാനില്ല എന്നതാണ് വാസ്തവം.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചക്കുള്ള അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. സ്വന്തം ഭരണനേട്ടമല്ല മറിച്ച് തകര്‍ന്നടിഞ്ഞ പ്രതിപക്ഷത്തിന്റെ ദൗര്ബല്യത്തില്നിന്നാണ് മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയാന്‍ ധൈര്യമുണ്ടായിരിക്കുന്നത്. അഴിമതികഥകളും രാഷ്ട്രീയ ഉപജാപങ്ങളും കൊണ്ട് മലീമസമായ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലമത്രയും ജനങ്ങള്‍ക്ക് ദുരിതവും ദുഃഖപൂര്‍ണവുമായ ദിനങ്ങളായിരുന്നു സമ്മാനിച്ചത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അതിന്റെ പാരമ്യതയിലെത്തുകയും അത് നിയന്ത്രിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ണമായി പരാജയമായി മാറുകയും ചെയ്തു. നിയമസഭയില്‍ വകുപ്പ് മന്ത്രിക്ക് തന്നെ ശിരസ് കുനിച്ച് ഇത് സമ്മതിക്കേണ്ടിവന്നു. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സാധനവിലകള്‍ ഇരുന്നൂറും മുന്നൂറും ഇരട്ടിയാണ് വര്‍ധിച്ചത്.
കോടികളുടെ ബാര്‍ കോഴ, സോളാര്‍ തട്ടിപ്പ്, സരിത വിവാദം, തുടര്‍ന്നു നിയമസഭയില്‍ അരങ്ങേറിയ ആഭാസകരവും നാണംകെട്ടതുമായ സംഭവങ്ങള്‍ എന്നിവ ഉമ്മന്‍ചാണ്ടി ഭരണത്തിലെ കറുത്ത അധ്യായങ്ങളായി നില്ക്കുന്നു. ഇതെല്ലാം മറച്ചുപിടിക്കാനുള്ള രാഷ്ട്രീയത്തട്ടിപ്പ് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ എന്ന പേരില്‍ ഖജനാവ് ധൂര്‍ത്തടിച്ച് നടത്തിയിട്ടുള്ള മാമാങ്കം. താഴെ തലങ്ങളില്‍ വില്ലേജ് ഓഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലും പരിഹരിക്കപ്പെടേണ്ട ദൈനംദിന വിഷയങ്ങള്‍ ബ്യൂറോക്രസിയുടെ കെടുകാര്യസ്ഥതകൊണ്ട് ചുവപ്പുനാടയില്‍ കുരുക്കുകയും അവസാനം മുഖ്യമന്ത്രിയുടെ ഔദാര്യം എന്ന നിലക്ക് പരിഹരിച്ച് കയ്യടി നേടുകയും ചെയ്യുന്ന ഈ വഞ്ചനയാണ് ജനസമ്പര്‍ക്കത്തില്‍ നാം കണ്ടത്.
ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ സമിതികളെ വിലയിരുത്തിയാലും നിരാശാജനകമാണ് കാര്യങ്ങള്‍. അഴിമതി നടത്തുന്നതിലും ഫണ്ടുകള്‍ വെട്ടിവിഴുങ്ങുന്നതിലും അവ വകമാറ്റി ചെലവഴിക്കുന്നതിലും ഇടത് വലത് വ്യത്യാസമേയില്ല. ഒത്തുകളി രാഷ്ട്രീയമാണ് മിക്ക ഗ്രാമപഞ്ചായത്തുകളിലും ഇന്ന് നടക്കുന്നത്. അഴിമതി, കെടുകാര്യസ്ഥ, സ്വജനപക്ഷപാതം, വര്‍ഗീയത, രാഷ്ട്രീയ കിട മത്സരം എന്നീ കാരണങ്ങളില്‍ വികസനം പാടെ മുരടിച്ച ഗ്രാമപഞ്ചായത്തുകള്‍ നിരവധിയാണ്.
മുന്നണി രാഷ്ട്രീയത്തിന്റെ പിടിയിലമര്‍ന്ന പ്രാദേശിക ഭരണകൂടങ്ങള്‍ ഇന്ന് തങ്ങളുടെ കടമയും കര്‍ത്തവ്യവും നിറവേറ്റുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. 1995 ലെ അധികാര വികേന്ദ്രീകരണത്തിനുശേഷം ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒട്ടേറെ അധികാരങ്ങളും ചുമതലകളുമാണ് കൈമാറിയിട്ടുള്ളത്. എന്നാല്‍, ജനകീയാസൂത്രണവും പിന്നീട് പേര് മാറ്റിയ കേരള വികസന പദ്ധതിയും രാഷ്ട്രീയവത്കരിച്ച സിപിഎമ്മും കോണ്‍ഗ്രസും ഈ പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ തന്നെ തകര്‍ത്തുകളഞ്ഞു. വികേന്ദ്രീകരണം കേന്ദ്രീകരണമായി. പഞ്ചായത്തീരാജിന്റെ ഏറ്റവും അടിത്തറയായ ഗ്രാമസഭകള്‍ വെറും നോക്കുകുത്തികളാവുകയും അധികാരം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൈപ്പിടിയിലൊതുങ്ങുകയും ചെയ്തു.
ഭൂരിപക്ഷം ഗ്രാമസഭകളും ക്വാറം തികയാതെയാണ് ചേരുന്നത്. ഇത്തരം ഗ്രാമസഭകളുടെ പേരില്‍ വോട്ടര്‍മാരുടെ വ്യാജ ഒപ്പും തീരുമാനങ്ങളും എഴുതിച്ചേര്‍ത്ത് അതിന് സാധൂകരണം നല്കുന്ന പ്രവൃത്തി എങ്ങും സാധാരണമായി.
പഞ്ചായത്തീരാജിന്റെ കടക്കല്‍ കത്തിവെക്കുന്ന ഈ ജനാധിപത്യ കശാപ്പ് നടത്തുന്നതില്‍ മുന്നണികള്‍ മത്സരിക്കുകയാണിന്ന്. താഴെ തലങ്ങളില്‍നിന്ന് പരിപോഷിപ്പിക്കപ്പെടേണ്ട ഉല്‍പ്പാദന മേഖല ആകെ തകര്‍ന്നുകഴിഞ്ഞു.
നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്തുന്നതിനും അവ ഭൂമാഫിയകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനും മുന്നണിസര്‍ക്കാരുകള്‍ വലിയ ഉത്സാഹമാണ് കാണിക്കുന്നത്. ഫലം നെല്‍കൃഷി തന്നെ അപ്രത്യക്ഷമായി തുടങ്ങി. കാര്‍ഷികമേഖല തകര്‍ന്നു. ഇപ്പോള്‍ ഹരിതകൃഷിയേയും ജൈവ പച്ചക്കറിയേയും കുറിച്ച് പറയുന്നവര്‍ കിട്ടിയ അവസരം കളഞ്ഞുകുളിക്കുകയായിരുന്നു. ഇവിടെ കാര്‍ഷിക മേഖലയിലെ ഈ തകര്‍ച്ചക്ക് യഥാര്‍ത്ഥത്തില്‍ ഇവരൊക്കെ തന്നെയല്ലേ ഉത്തരവാദികള്‍.
പൗരന്മാര്ക്ക് പൊതുസേവനം നല്കുന്ന കാര്യത്തിലും 80 ശതമാനം തദ്ദേശ സ്ഥാപനങ്ങളും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ഖരമാലിന്യ നിര്‍മാര്‍ജനം, കുടിവെള്ളമെത്തിക്കല്‍, സാംക്രമിക രോഗങ്ങള്‍ തടയല്‍, കൊതുകു നശീകരണം, ശാസ്ത്രീയ അറവുശാലകള്‍, പൊതുശ്മശാനം എന്നീ കാര്യങ്ങളില്‍ മിക്ക ഗ്രാമപഞ്ചായത്തുകളുടേയും സ്ഥിതി തുടങ്ങിയിടത്തു തന്നെയാണ്. വിവിധക്ഷേമ പെന്‍ഷനുകളുടെ സ്ഥിതിയും തഥൈവ. ക്ഷേമപെന്‍ഷനുകള്‍ കുടിശികയായിട്ട് മാസങ്ങളായി. 31 ലക്ഷം പേരാണ് ഇങ്ങനെ പെന്‍ഷനായി കാത്തിരിക്കുന്നത്. വിധവ പെന്ഷന്, അവിവാഹിത പെന്ഷന്, കര്‍ഷക തൊഴിലാളി പെന്ഷന് എന്നിവയുള്‍പ്പെടെ സര്‍വക്ഷേമ പെന്‍ഷനുകളും ഇതിലുള്‍പ്പെടും.
പദ്ധതികള്‍ക്കായി ഫണ്ട് അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും അനുവദിച്ച ഫണ്ടുകള്‍ യഥാസമയം വിനിയോഗിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും ഒരുപോലെ പ്രതിക്കൂട്ടിലാണിന്ന്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഗ്രാമപഞ്ചായത്തുകള്‍ ചെലവഴിച്ച പദ്ധതി വിഹിതം 34 ശതമാനം മാത്രമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാനിനി അഞ്ച് മാസം മാത്രം ബാക്കിയിരിക്കെ ക്ഷേമവികസനത്തിനായി ചെലവഴിച്ചത് അനുവദിച്ച തുകയുടെ ഏഴ് ശതമാനമാണ്. 98 ശതമാനം ഗ്രാമപഞ്ചായത്തുകളും ഭരിക്കുന്നത് ഇടത് വലത് മുന്നണികളാണെന്ന് ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍ക്കണം. ഒന്നുകില്‍ ഇടത് അല്ലെങ്കില്‍ വലത് എന്ന നിലയിലാണ് ഗ്രാമപഞ്ചായത്തുകളുടെ ഭരണസാരഥ്യം. ഇവിടെ യഥാര്‍ത്ഥത്തില്‍ ഭരണപ്രതിപക്ഷമില്ല. എല്ലാവരും ഭരണപക്ഷം തന്നെ. ലഭിച്ച അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് പ്രാദേശിക ഭരണകൂടങ്ങളെ മികച്ച അധികാരകേന്ദ്രങ്ങളാക്കി സ്വാശ്രയവത്കരിക്കുന്നതിന് പകരം രാഷ്ട്രീയവല്‍ക്കരണമാണ് തദ്ദേശസ്ഥാപനങ്ങളില്‍ ഇത് വരെ നടന്നിട്ടുള്ളത്.
ഇങ്ങനെ കാലാകാലങ്ങളായി അധികാരം ദുര്‍വിനിയോഗം ചെയ്ത് ജനാധിപത്യത്തെ ചവുട്ടിത്തേച്ചവരാണ് ഇരുമുന്നണികളും. അവര്‍ വീണ്ടും അവസരം ചോദിച്ച് ഇപ്പോള്‍ ജനങ്ങളുടെ മുമ്പിലെത്തിയിരിക്കുന്നു. ഇനിയും അഞ്ചുവര്‍ഷം കൂടി എന്ന് പറയാന്‍ നാണവും മാനവുമില്ലാതെ അധികാരത്തിനായി എന്ത് ഹീനപ്രവൃത്തികള്ക്കും ഗൂഢനീക്കങ്ങള്‍ക്കും മുതിരാന്‍ മടിയില്ലാതെ. ഇതാണിപ്പോള്‍ അവരുടെ ഉപശാലകളില്‍ നടക്കുന്നത്. വികസനത്തെക്കുറിച്ചല്ല മുന്നണികള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ബിജെപിയെ തളര്ത്തുന്നതിനെ കുറിച്ചാണ്. അരുവിക്കര തെരഞ്ഞെടുപ്പ് ഫലം ഒട്ടൊന്നുമല്ല അവരെ പരിഭ്രാന്തരാക്കിയിട്ടുള്ളത്.
കൂടാതെ ബിജെപി എസ്എന്‍ഡിപി ബന്ധം ഇപ്പോള്‍ അവരുടെ ഉറക്കം കെടുത്തുകയാണ്. ബിജെപിക്കൊപ്പമുള്ള ഈ പിന്നാക്ക ഏകീകരണം തങ്ങളുടെ അധികാരമോഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ബിജെപിയെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ ശക്തിയായി വളര്‍ത്തുമെന്നും അവര്‍ ഭയക്കുന്നു. അതാണിപ്പോഴത്തെ ആക്രോശത്തിനും ഓരിയിടലിനും അവിശുദ്ധ സഖ്യത്തിനുമെല്ലാം മുന്നണികളെ പ്രേരിപ്പിക്കുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും ലീഗും വ്യക്തമാക്കിയതിന് പിന്നിലും മറ്റൊന്നല്ല. കേരളമാകെ മുന്നണികളുടെ ഈ ബിജെപി വിരുദ്ധ രാഷ്ട്രീയം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കയാണിപ്പോള്‍. എന്നും മുസ്ലിം വര്‍ഗീയവാദത്തെ പ്രീണിപ്പിച്ച സിപിഎം ഈ തെരഞ്ഞെടുപ്പിലും അതിനുള്ള ശ്രമത്തിലാണ്. എതിര്‍ചേരിയിലുള്ള മുസ്ലിംലീഗ് ഇപ്പോള്‍ അവര്‍ക്ക് വര്‍ഗീയ പാര്‍ട്ടിയല്ല.
അധികാരത്തിലിരുന്ന നാളുകളത്രയും വര്‍ഗീയമായി ചിന്തിക്കുകയും മുസ്ലിം സമുദായതാല്പ്പര്യങ്ങള്ക്കായി നിലകൊള്ളുകയും മാറാട് കൂട്ടക്കൊല പോലുള്ള ദാരുണ സംഭവങ്ങളില്‍ കൊലയാളികളുടെ ഭാഗംനിന്ന് സംസാരിക്കുകയും ചെയ്ത ലീഗ് മതേതരപാര്‍ട്ടിയാണെന്ന പിണറായിയുടെ കണ്ടുപിടുത്തം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബാന്ധവം ഉറപ്പിക്കലിന്റെ തുടക്കമായി കണ്ടാല്‍ മതി.
വര്‍ഗീയതക്കെതിരെ പുരപ്പുറത്തിരുന്നു കൂവുകയും അവസരം കിട്ടിയാല്‍ മുസ്ലിംലീഗ്, കാന്തപുരം സുന്നി, ജമാഅത്തെ ഇസ്ലാമി, പിഡിപി, എസ്ഡിപിഐ എന്നീ മുസ്ലിം വര്‍ഗീയ സംഘടനകളുമായി അവിശുദ്ധ സഖ്യത്തിലേര്‍പ്പെടാനും ഇവര്‍ക്ക് മടിയില്ല എന്ന് പലതവണ തെളിയിച്ചതാണ്. കോട്ടക്കല്‍ നഗരസഭയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുന്നണികളും മുസ്ലിം വര്‍ഗീയ സംഘടനകളും ഒറ്റക്കെട്ടാണ്. 6, 7 വാര്‍ഡുകളിലാണ് ഈ അവിശുദ്ധ സഖ്യം. സംസ്ഥാനത്തെ ഭൂരിപക്ഷം വാര്‍ഡുകളിലും ഈ തെരഞ്ഞെടുപ്പില്‍ സിപിഎം സ്വന്തം ചിഹ്നം ഉപേക്ഷിച്ചിരിക്കുകയാണ്. മുക്കം മുനിസിപ്പാലിറ്റിയില്‍ 16 ഡിവിഷനുകളില്‍ മാത്രമാണ് സിപിഎം സ്വന്തം ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ജനവിധി തേടുന്നത്. സമാനമായ സ്ഥിതിയാണ് സമീപ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും.
മുക്കം മുനിസിപ്പാലിറ്റിയില്‍ നാലുവാര്‍ഡുകളില്‍ ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം പരസ്യമായ ധാരണയിലാണ്. കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ നെല്ലിക്കാപ്പറമ്പ് വാര്‍ഡിലും ഈ ചങ്ങാത്തം ദൃഢമാണ്. കണ്ണൂര്‍ പാനൂര്‍ നഗരസഭയിലും ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്നാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മലബാര്‍ മേഖലയില്‍ ഒരു രഹസ്യബന്ധവും അവര്‍ രൂപപ്പെടുത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ യുഡിഎഫ് എല്‍ഡിഎഫിനോ എല്‍ഡിഎഫ് യുഡിഎഫിനോ ഈ തെരഞ്ഞെടുപ്പില്‍ വലിയ ഭീഷണിയല്ല. ബിജെപിയുടെ ജയസാധ്യത ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. പക്ഷേ കപടമതേതര വാദികളുടെയും വര്‍ഗീയവാദികളുടെയും എല്ലാ എതിര്‍പ്പിനെയും ഒറ്റപ്പെടുത്തലിനെയും അതിജീവിച്ച് ബിജെപി മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാട് ജനങ്ങള്‍ നെഞ്ചേറ്റി കഴിഞ്ഞു എന്നാണ് സംസ്ഥാനത്തുനിന്നുള്ള പല തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.
വിധിനിര്‍ണായകമായ ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി കേരളരാഷ്ട്രീയത്തില്‍ ഇരുമുന്നണികള്‍ക്കുമൊപ്പം മുഖ്യധാരാ രാഷ്ട്രീയശക്തിയായി മാറുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ഇടത് വലത് മുന്നണി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. കേരള മോചനത്തിനായുള്ള ഈ മാറ്റത്തിനാവട്ടെ ജനങ്ങളുടെ ഇത്തവണത്തെ ഓരോ വോട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: