കൊല്‍ക്കത്ത: ഇഞ്ചുറി സമയത്ത് ഡോസ് സാന്റോസ് നേടിയ ഏക ഗോളിന് ദല്‍ഹി ഡൈനാമോസ് അത്ലറ്റികോ ഡി കൊല്‍ക്കത്തയെ പരാജയപ്പെടുത്തി. പത്തുപേരുമായി കളിച്ചാണ് ദല്‍ഹി അത്ലറ്റികോ കൊല്‍ക്കത്തന്‍ പ്രതിരോധം പൊളിച്ച് 1-0ന്റെ വിജയം സ്വന്തമാക്കിയത്. 81-ാം മിനിറ്റില്‍ ദല്‍ഹിയുടെ സൗവിക് ചക്രവര്‍ത്തിയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. വിജയത്തോടെ ദല്‍ഹി ഡൈനാമോസ് 6 കളികളില്‍ നിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആറ് കളികളില്‍ നിന്ന് 7 പോയിന്റുള്ള അത്ലറ്റികോ ആറാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ കളിയില്‍ മുംബൈയോട് പരാജയപ്പെട്ട ദല്‍ഹി ഇതോടെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു. അതേസമയം കൊല്‍ക്കത്ത തുടര്‍ച്ചയായ രണ്ടാം പരാജയവും ഏറ്റുവാങ്ങി.
കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്നലെ കളത്തിലിറങ്ങിയത്. ദല്‍ഹി ഡൈനാമോസ് സെഹ്നജ് സിങ്, ഡോസ് സാന്റോസ് എന്നിവര്‍ക്ക് പകരം സോഡിങ്ഗ്ലിയാന റാള്‍ട്ടെയെയും റിച്ചാര്‍ഡ് ഗാഡ്സെയും കളത്തിലിറക്കിയപ്പോള്‍ അത്ലറ്റികോ ടിരിക്കും ജാവി ലാറക്കും പകരമായി ജോസ്മിയെയും ഡൗതിയെയും രംഗത്തിറക്കി.
ആദ്യ മിനിറ്റില്‍ തന്നെ ബോര്‍ജ ഫെര്‍ണാണ്ടസിന്റെ ത്രൂബോള്‍ ഹ്യൂമിന് കിട്ടുന്നതിന് മുന്‍പ് ദല്‍ഹി ഗോളി ടോണി ഡൊബ്ലാസ് കയ്യിലൊതുക്കി. നാലാം മിനിറ്റില്‍ ഡൈനാമോസിന്റെ ഫ്ളോറന്റ് മലൂദ ബോക്സിലേക്ക് നല്കിയ ക്രോസ് ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന് കിട്ടുന്നതിന് മുന്‍പ് അത്ലറ്റികോ പ്രതിരോധനിര താരം ക്ലിയര്‍ ചെയ്തു. ഏഴാം മിനിറ്റില്‍ മലൂദയുടെ ഷോട്ടും അത്ലറ്റികോ പ്രതിരോധം ക്ലിയര്‍ ചെയ്തു. 15-ാം മിനിറ്റില്‍ കൊല്‍ക്കത്ത് അവസരം ലഭിച്ചു. സമീഗ് ദൗതി ബോക്സിലേക്ക് നല്കിയ നല്ലൊരു ക്രോസിന് ഇയാന്‍ ഹ്യൂം തലവെച്ചെങ്കിലും ഡൈനാമോസ് ഗോളിയെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല.
21-ാം മിനിറ്റില്‍ സൗവികിന്റെ ക്രോസിന് മലൂദ ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 37-ാം മിനിറ്റില്‍ കൊല്‍ക്കത്ത് ലീഡ് നേടാനുള്ള നല്ലൊരു അവസരം കൈവന്നു. ബോക്സിന്റെ വലതുഭാഗത്തുനിന്ന് ഗാവ്ലിന് എടുത്ത ഫ്രീകിക്ക് ബോക്സിലേക്ക് വളഞ്ഞിറങ്ങിയത് ഒന്നു തൊട്ടുകൊടുക്കേണ്ട ഉത്തരവാദിത്തമേ ബല്‍ജിത് സാഹ്നിക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ ബല്‍ജിത്തിന്റെ ശ്രമം ലക്ഷ്യം തെറ്റിപറന്നു. തൊട്ടുപിന്നാലെ ദല്‍ഹി താരം മലൂദയുടെ ക്രോസിന് റോബിന് സിങ് തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. തുടര്‍ന്ന് ഒന്നുരണ്ട് മുന്നേറ്റങ്ങള്‍ ഇരുടീമുകളും നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നതോടെ ആദ്യ പകുതി സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയിലും കാര്യമായ മുന്നേറ്റമൊന്നും കാണാന്‍ കഴിഞ്ഞില്ല. ഇരു ടീമുകളുടെയും മുന്നേറ്റങ്ങള്‍ ബോക്സിന് പുറത്തുവച്ച് തന്നെ അവസാനിക്കുന്നതാണ് കണ്ടത്. അപൂര്‍വ്വമായി മാത്രമാണ് പന്ത് ബോക്സിലെത്തിയത്. 59-ാം മിനിറ്റില്‍ ദല്‍ഹിക്ക് അവസരം. റോബിന്‍സിംഗ് ബോക്സിലേക്ക് നല്കിയ ക്രോസിന് ഗാഡ്സെ തലവെച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ഗാഡ്സെയെ പിന്‍വലിച്ച് ഡോസ് സാന്റോസിനെ ദല്‍ഹി കളത്തിലിറക്കി. അഞ്ച് മിനിറ്റിനുശേഷം സൂപ്പര്‍താരം റോബര്‍ട്ടോ കാര്‍ലോസും ദല്‍ഹിക്ക് വേണ്ടി കളത്തിലിറങ്ങി. പ്രതിരോധത്തില്‍ നിറഞ്ഞുകളിച്ച നോര്‍വീജിയന്‍ താരം ജോണ്‍ ആര്‍നെ റീസ്സെക്ക് പകരമായിരുന്നു കാര്‍ലോസിന്റെ വരവ്. ഇതിനിടെ അനസിന്റെ ഫൗളില്‍ തലയ്ക്ക് മുറിവുപറ്റിയ ഇയാന്‍ ഹ്യൂം പിന്നീട് തലയില്‍ കെട്ടുമായാണ് കളത്തിലുണ്ടായിരുന്നത്.
66-ാം മിനിറ്റില്‍ ദല്‍ഹി സെല്‍ഫ് ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. ദൗതി ബോക്സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ട് റോബര്‍ട്ടോ കാര്‍ലോസിന്റെ കാലില്‍ത്തട്ടി വലയിലേക്ക് നീങ്ങിയെങ്കിലും ഗോള്‍കീപ്പര്‍ വീണുപിടിച്ച് അപകടം ഒഴിവാക്കി. 70-ാം മിനിറ്റില്‍ അത്ലറ്റികോ കൊല്‍ക്കത്ത ബല്‍ജിത് സാഹ്നിക്ക് പകരം ജുവല്‍ രാജയെ ഇറക്കി. 81-ാം മിനിറ്റില്‍ ദല്‍ഹി പത്തുപേരായി ചുരുങ്ങി. ഗാവ്ലിനെ ഫൗള്‍ ചെയ്തതിന് സൗവിക് ചക്രവര്‍ത്തിയാണ് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയത്. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് ബോര്‍ജ ഫെര്‍ണാണ്ടസ് എടുത്തെങ്കിലും കാര്യമുണ്ടായില്ല. 84-ാം മിനിറ്റില്‍ ഒരു തുറന്ന അവസരം ലഭിച്ചതും ലക്ഷ്യത്തിലെത്തിക്കാന്‍ ദല്‍ഹി താരം ഫ്ളോറന്റ് മലൂദക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ദല്‍ഹി ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന് പകരം തോക്ചോം സിങിനെയും അത്ലറ്റികോ ഡൗതിക്ക് പകരം സുശീല്‍ സിങിനെയും കളത്തിലിറക്കി. 87-ാം മിനിറ്റില്‍ ഹ്യൂമിന്റെ ഫ്രീകിക്കും ലക്ഷ്യം കാണാതെ പോയി.
അവസാന മിനിറ്റുകളില്‍ ഇരുടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ കളി ഗോള്‍രഹിത സമനിലയില്‍ കലാശിക്കുമെന്ന് ഏവരും ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇഞ്ചുറി സമയത്ത് കൊല്‍ക്കത്തയുടെ ഹൃദയം പിളര്‍ന്ന് ഡോസ് സാന്റോസ് ദല്‍ഹിയുടെ വിജയഗോള്‍ നേടിയത്. ബോക്സിനുള്ളില്‍ നിന്ന് അത്ലറ്റികോ പ്രതിരോധനിര താരങ്ങളുടെ ഇടയിലൂടെ മലൂദ തള്ളിക്കൊടുത്ത പന്താണ് സാന്റോസ് അനായാസം വലയിലെത്തിച്ച് ടീമിന് വിജയം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: