സിംഗപ്പൂര്‍ സിറ്റി: ഏറെ പ്രതീക്ഷയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് സിംഗപ്പൂര്‍. അടുത്ത മാസത്തെ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വ്യവസായ-സാംസ്കാരിക ബന്ധം ദൃഢമാകുമെന്ന പ്രതീക്ഷയിലാണ് സിംഗപ്പൂര്‍ സര്‍ക്കാരും ജനങ്ങളും. പത്താമത് ദക്ഷിണേഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത സിംഗപ്പൂര്‍ ധനമന്ത്രി ഹെങ് സ്വീ കീറ്റ് ഇക്കാര്യം പറയുകയും ചെയ്തു.
മോദിയെ സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ആശയങ്ങള്‍, സൗഹൃദം, നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലയില്‍ വിപുലമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും ഹെങ് സ്വീ പറഞ്ഞു. സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് (ഐഎസ്എസ്) സംഘടിപ്പിച്ച യോഗത്തില്‍ 250 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
2005ല്‍ നിലവില്‍ വന്ന സാമ്പത്തിക സഹകരണ ഉടമ്പടിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ധിച്ചുവെന്ന് മന്ത്രി പറഞ്ഞു. 2003ല്‍ 5.9 ബില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ ആയിരുന്നത് കഴിഞ്ഞ വര്‍ഷം 24.6 ബില്യണിലെത്തി. സാമ്പത്തിക സഹകരണത്തിന്റെ അടിത്തറ ദക്ഷിണേഷ്യയാണ്. ഭാരതവും പാക്കിസ്ഥാനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് നേട്ടമെന്നും അദ്ദേഹം.
നവംബര്‍ അവസാന വാരമാണ് മോദി സിംഗപ്പൂരിലെത്തുക. വ്യാപാര, നിക്ഷേപ വ്യാപ്തി വര്‍ധിപ്പിക്കല്‍, വ്യോമയാന-കടല്‍ ഗതാഗത ബന്ധം സുഗമമാക്കല്‍, സ്മാര്‍ട്ട് സിറ്റി, നഗര പുനരുജ്ജീവനം, സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ചര്‍ച്ചകള്‍ ഉണ്ടാകുക. ഈ മാസം 12ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കടല്‍ ഗതാഗതം, സൈബര്‍ സുരക്ഷ അടക്കമുള്ള കാര്യങ്ങളില്‍ ധാരണയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: