തിരുവനന്തപുരം: ജനം പോളിങ് ബൂത്തിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ കോടതിയുടെ പ്രഹരം കിട്ടിയത് ഇരുമുന്നണികളുടെയും കരണത്ത്. വമ്പന്‍ കോഴക്കേസില്‍ കുടുങ്ങിയ മന്ത്രി മാണിയെ രക്ഷിക്കാന്‍ ഒത്തുകളി രാഷ്ട്രീയം നടത്തിയ ഇടത്-വലതു മുന്നണികളുടെ നിലപാടുകള്‍ക്ക് കോടതി നല്‍കിയത് ഊക്കന്‍ പ്രഹരമാണ്.
കൂട്ടുകച്ചവടക്കാരെ തിരിച്ചറിയുന്ന ജനം വോട്ടുകുത്തുമ്പോള്‍ ഇനിയെന്താകുമെന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. ബാര്‍ കോഴക്കേസില്‍ പ്രതിയായ മന്ത്രി മാണിയെ രക്ഷിക്കാന്‍ വളച്ചൊടിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയാണ് കോടതി ഉത്തരവ്. മാണിയ്ക്കെതിരേ കണ്ണടച്ച് രാഷ്ട്രീയ ധര്‍മ്മം മറന്ന പ്രതിപക്ഷത്തിനെതിരേയുമാണ് ഉത്തരവ്. ഇത് തെരഞ്ഞെടുപ്പു സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ ഭരണമുന്നണി നേതാക്കള്‍ക്കു മാത്രമല്ല പ്രതിപക്ഷത്തിനും കടുത്ത ആശങ്കയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കേരളത്തിന്റെ വികസനമോ കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളോ ചര്ച്ചയാക്കാതിരിക്കുന്നതില് ഇതുവരെ വിജയിച്ച ഐക്യമുന്നണിക്ക് അന്ത്യനിമിഷത്തില്‍ കിട്ടിയത് അപ്രതീക്ഷിത അടിതന്നെയാണ്. ബീഫ് തീറ്റയിലും കേരള ഹൗസ് റെയ്ഡിലും ചുറ്റിപ്പറ്റി വിവാദമുണ്ടാക്കി യുഡിഎഫിന് സഹായക നിലപാടെടുത്തുവന്ന സിപിഎമ്മിനും കോടതി വിധി അടിയായി. ബാര്‍ കോഴയുടെ പേരില്‍ നടത്തിയ പ്രക്ഷോഭ സമരങ്ങളില്‍ നിന്ന് പിന്മാറി മാണിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളില്‍ സിപിഎമ്മിന് ബാര്‍കോഴ വിഷയമേയായിരുന്നില്ല.
കോടതിക്ക് ബോധ്യപ്പെട്ടത് പ്രതിപക്ഷത്തിന് ബോധ്യമാകാഞ്ഞതെന്തെന്ന ചോദ്യം അണികളില്നിന്നുയരുമെന്ന് അവര്‍ക്ക് ഭയമുണ്ട്. പരാജയപ്പെട്ട രാപകല്‍ സമരം മുതല്‍ വീണ്ടും ചര്‍ച്ചചെയ്യുമെന്നും ആശങ്കയുണ്ട്. ചര്‍ച്ച വളരപ്പെട്ടെന്ന് ബാര്‍കോഴയിലേക്ക് ചുരുങ്ങുമ്പോള്‍ യുഡിഎഫിനൊപ്പം സിപിഎമ്മിനും മറുപടി പറയേണ്ടി വരും. മാണിക്കെതിരായ സമരം ഒത്തുകളിച്ചതും ചര്‍ച്ചയാകും. തെളിവുള്ള അഴിമതി മാറ്റിവെച്ച് വെള്ളാപ്പള്ളിക്കെതിരേയും എസ്എന്ഡിപിക്കെതിരേയും ആരോപണങ്ങളുടെ പേരില്‍ ആക്രോശിച്ച സിപിഎമ്മിനെ ജനമനസ്സ് വിചാരണ ചെയ്യും.
ബാര്‍ കോഴക്കേസില്‍ ആദ്യം മുതല്‍ ബിജെപി ശക്തമായ പ്രക്ഷോഭമാണ് നടത്തിയിട്ടുള്ളത്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ നിഷ്പക്ഷമാകില്ലെന്ന് ബിജെപിയാണ് ആദ്യം മുതല്‍ പറഞ്ഞത്. ബാഹ്യ ഇടപെടല്‍ ഇപ്പോള്‍ തെളിഞ്ഞതോടെ ബിജെപിയുടെ വാദം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്ന ബിജെപിയുടെ ആവശ്യത്തോട് സിപിഎം എന്ത് നിലപാട് സ്വീകരിക്കുമെന്നതും ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: