തിരുവനന്തപുരം: ശബരിമലയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ആറ് ക്യൂ കോംപ്ലക്സുകള്‍ എന്നിവയുള്‍പ്പെടെ 70 കോടിയോളം രൂപയുടെ മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ പൂര്‍ത്തിയായി. ഉദ്ഘാടനം നവംബര്‍ 10 ന് നടത്തും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ നടത്തിയ മാസ്റ്റര്‍പ്ലാന്‍ പദ്ധതികളുടെ അവലോകനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍കാലങ്ങളില്‍ ശബരിമലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്നിന്നുമാത്രമായിരുന്നുവെന്നും അടിയന്തിര പ്രാധാന്യം കണക്കിലെടുത്താണ് ഈ സര്‍ക്കാര്‍ ഇതിനായി ബഡ്ജറ്റില്‍ തുക വകയിരുത്തിവരുന്നതെന്നും മാസ്റ്റര്‍പ്ലാന്‍ അവലോകനത്തില്‍ വ്യക്തമാക്കി. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക്, അവിടങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്, പ്രത്യേക സൗകര്യങ്ങളൊരുക്കുന്നതിന് വിനിയോഗിക്കാന്‍, 5 ഏക്കര്‍ സ്ഥലംവീതം ലഭ്യമാക്കാന്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നേരത്തേ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനിന്ന കേസ്, തീര്‍പ്പായ സാഹചര്യത്തില്‍, നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
തെലുങ്കാനക്ക് 5 ഏക്കര്‍ സ്ഥലം കൈമാറുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ നവംബര്‍ 6 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്, തെലുങ്കാന മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവക്കും. ഈ സ്ഥലങ്ങളുടെയെല്ലാം ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡില്‍ത്തന്നെ നിക്ഷിപ്തമായിരിക്കും.
മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും ദുരന്തനിവാരണ വിഭാഗം കാര്യക്ഷമമാക്കാനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സഹകരിക്കും. ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. കേരളം ഇതു സംബന്ധിച്ച നിവേദനം നേരത്തേതന്നെ പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു.
യോഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. തെലുങ്കാന ദേവസ്വം മന്ത്രി അല്ലോല ഇന്ദ്രകരണ്‍ റെഡ്ഡി, തെലുങ്കാന റവന്യൂ സെക്രട്ടറി എന്‍. ശിവശങ്കര്‍, തമിഴ്നാട് എച്ച്.ആര്. & സി.ഇ കമ്മീഷണര്‍ വീരഷണ്മുഖ മണി, കര്‍ണ്ണാടക എന്‍ഡോവ്മെന്റ് വിഭാഗം കമ്മീഷണര്‍ ആര്.ആര്. ജന്നു, ആന്ധ്രാപ്രദേശ് എന്‍ഡോവ്മെന്റ് വിഭാഗം അഡിഷണല്‍ കമ്മീഷണര്‍ റ്റി. ചന്ദ്രകുമാര്‍, അസിസ്റ്റന്റ് എന്‍ഡോവ്മെന്റ് കമ്മീഷണര്‍ ബി.വി.എസ്. ദുര്‍ഗ്ഗാപ്രസാദ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍, അംഗം പി.കെ. കുമാരന്, ശബരിമല ഉന്നതാധികാര സമിതി ചെയര്മാന് കെ. ജയകുമാര്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്, ടൂറിസം സെക്രട്ടറി കമല്റാവു, ദക്ഷിണമേഖലാ അഡീഷണല്‍ ഡിജിപി കെ. പത്മകുമാര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരപാണ്ഡ്യന്‍, ഐജി മനോജ് എബ്രഹാം, ഡിഐജി പി. വിജയന്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ. തച്ചങ്കരി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കോറി, ബോര്‍ഡ് കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, പത്തനംതിട്ട കളക്ടര്‍ എസ്. ഹരികിഷോര്‍, കോട്ടയം കളക്ടര്‍ യു.വി. ജോസ്, ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. വാസുകി, ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍മാരായ ജി. മുരളീകൃഷ്ണന്, വി. ശങ്കരന് പോറ്റി, ശബരിമല ഹൈപ്പവര്‍ കമ്മിറ്റിയുടെ സാങ്കേതിക വിദഗ്ദ്ധന് ജോളി ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: