കൊച്ചി: നാട്ടില്‍ നടക്കുന്നതിനെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുന്നത് അന്യായമാണെന്ന് പ്രമുഖ ആധ്യാത്മികാചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. ഇവിടെ നടക്കുന്നതിനെല്ലാം മോദിയെ കുറ്റപ്പെടുത്തുന്ന പ്രവണത വന്നിട്ടുണ്ട്. അത് അന്യായമാണ്. പ്രധാനമന്ത്രി രാജ്യത്തെ ഉയര്‍ന്ന തലത്തിലെത്തിച്ച വ്യക്തിയാണ്. അദ്ദേഹം ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
? എഴുത്തുകാരും അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പൊരുതുന്ന വരും ആക്രമിക്കപ്പെടുകയാണ്. ഹൈന്ദവ ഫാസിസ്റ്റുകളാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
= അതൊക്കെ കോടതി തീരുമാനിക്കേണ്ടതാണ്. നേരത്തെയും ഇത്തരം ആരോപണങ്ങള്‍ വന്നിരുന്നു, ഒടുവില്‍ അവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞു. ജാബുവയില്‍ എന്താണ് സംഭവിച്ചത്. പിന്നീട് അവര്‍ തെറ്റുകാരല്ലെന്ന് തെളിഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകണം.
? ദാദ്രിയില്‍ ഗോമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന പ്രചാരണത്തില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നത്.
= ജനങ്ങള്‍ നിയമം കയ്യിലെടുക്കാന്‍ പാടില്ല. അത് തെറ്റാണ്. . ചില കെട്ടുകഥകള്‍ വിശ്വസിക്കപ്പെടുന്നു, ചിലപ്പോള്‍ വ്യക്തിവിദ്വേഷം ആകാം കാരണം. മതഗ്രന്ഥങ്ങള്‍ നശിപ്പിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍, പഞ്ചാബില്‍ സംഭവിച്ചതുപോലെ, ഇതെല്ലാം നടക്കുന്നുണ്ട്. ഭാരതത്തില്‍ സമാധാനം പുലരണമെന്ന് ആഗ്രഹിക്കാത്ത ശക്തികള്‍ ഇവിടെയുണ്ട്. ഇത്തരം വിഷയങ്ങള്‍ കത്തിപ്പടരണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ ഇവിടെയുണ്ട്.
? മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഇത്തരം ശക്തികള്‍ പ്രബലമായതെന്ന് ആക്ഷേപമുണ്ട്.
= ദാദ്രി ഉത്തര്‍പ്രദേശിലല്ലേ,കേന്ദ്ര സര്‍ക്കാരുമായി ഒരു ബന്ധവുമില്ല. നാട്ടില്‍ നടക്കുന്നതിനെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുന്ന പ്രവണത വന്നിട്ടുണ്ട്. അത് അന്യായമാണ്. പ്രധാനമന്ത്രി രാജ്യത്തെ ഉയര്‍ന്ന തലത്തിലെത്തിച്ച വ്യക്തിയാണ്. ഇന്ന് ലോക നേതാക്കള്‍ ഇന്ത്യയെ അംഗീകരിക്കുന്നു.
കഴിഞ്ഞ 10 വര്‍ഷം അങ്ങനെയായിരുന്നില്ല. ഒരാളുടെ മേല്‍ എല്ലാം കെട്ടിവയ്ക്കുന്നതോ കേന്ദ്ര സര്‍ക്കാരിനെ മാത്രം കുറ്റം പറയുന്നതിലോ അര്‍ത്ഥമില്ല. കല്‍ബുര്‍ഗി കൊല്ലപ്പെട്ടത് കര്‍ണാടകത്തിലാണ്. മോദിക്ക് അതിലെന്താണ് കാര്യം? അത് ഓരോ സംസ്ഥാനത്തിലെയും ക്രമസമാധാന പ്രശ്നമാണ്.
ബീഫ് രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും നിരോധിച്ചിട്ടുണ്ട്.ക്യൂബയില്‍ നിരോധിച്ചിട്ടുണ്ട്. 25 ഡോളര്‍ ശമ്പളമുള്ളിടത്ത് കന്നുകാലികളെ കൊന്നാല്‍ ആയിരം ഡോളറാണ് പിഴ. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് നിരോധിച്ചിട്ടുണ്ട്. പ്രധാനമായും സാമ്പത്തിക കാര്യങ്ങളാണ് ഇതിന് കാരണം. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ 120 കോടി കന്നുകാലികള്‍ ഇവിടെയുണ്ടായിരുന്നു, 30 കോടി ജനങ്ങളും. ഇപ്പോള്‍ 20 കോടി കന്നുകാലികളും, നമ്മള് 120 കോടി ജനങ്ങളും. ഗോവധനിരോധനം രാജ്യമൊട്ടാകെ നടപ്പാക്കുന്നതില്‍ തെറ്റില്ല. ഇത്ര കുറവ് കന്നുകാലികള്കൊണ്ട് ഈ രാജ്യത്തിന് നിലനില്‍ക്കാനാകില്ല. ഇത് ഗാന്ധിജി തന്നെ ആവശ്യപ്പെട്ട കാര്യമാണ്.
കല്‍ബുര്‍ഗി നല്ല മനുഷ്യനാണ്, മികച്ച എഴുത്തുകാരനാണ്, കൊലപാതകത്തില്‍ ഞാന്‍ പ്രതിഷേധിക്കുന്നു. ഘാതകരെ ശിക്ഷിക്കണം. എന്നാല്‍ അതേസമയം തമിഴ്നാട്ടില്‍ നിരവധി ഹിന്ദു നേതാക്കള്‍ കൊല്ലപ്പെടുന്നുണ്ട്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കോയമ്പത്തൂരില്‍ പോയപ്പോള്‍ വലിയ സുരക്ഷ നല്കി. വേണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. എല്ലാ മാസവും ഓരോ ഹിന്ദു നേതാവ് കൊല്ലപ്പെടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. പട്ടികളെ കൊണ്ടുവന്ന് പരിശോധിക്കുകവരെ ചെയ്തു. അത് എന്നും ഈ നാട്ടില്‍ നടക്കാറുള്ളതാണ്. അദ്ദേഹം പറഞ്ഞു.
? എഴുത്തുകാര്‍ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഇതില്‍ പ്രതിഷേധിച്ച് തിരികെ നല്‍കുന്നുണ്ട്.
= ആര്‍ക്കെതിരെയാണ് ഇവരുടെ പ്രതിഷേധം? ചില ക്ഷുദ്ര ശക്തികള്‍ എല്ലായ്പ്പോഴും ഉണ്ടാകും. അതിന് നിയമം കര്‍ശനമാക്കണം. അവാര്‍ഡ് തിരികെ നല്‍കുന്നത് പ്രതിഷേധമാര്ഗ്ഗമാണോ?
കുറ്റകൃത്യങ്ങള്‍ സ്പോണ്സര് ചെയ്യുന്നത് സര്‍ക്കാരല്ല. കുറ്റകൃത്യങ്ങള്‍ ചെയ്യിപ്പിച്ച് ചീത്തപ്പേര് കേള്‍ക്കാന്‍ ആര്‍ക്കാണ് ആഗ്രഹം? ഇത്തരം ക്ഷുദ്രശക്തികളെ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബുദ്ധിജീവികള്‍ സര്‍ക്കാരിനെ ഇതില്‍ സഹായിക്കുകയാണ് വേണ്ടത്.
ആര്‍ക്കെതിരെയാണ് ഇവര്‍ പോരാടുന്നത് രാജ്യം രക്ഷിക്കുന്നവര്ക്കെതിരെയാണ് എഴുത്തുകാര്‍ ഇപ്പോള്‍ പോരാടുന്നത്. അവരുടെ നടപടി എരിതീയില്‍ എണ്ണയൊഴിക്കലാണ്.
എല്ലാ മതങ്ങളിലും ഉള്ളതുപോലെ ഹിന്ദുക്കളുടെ ഇടയിലും ചില ഭ്രാന്തന്മാരുണ്ട്. അത് വളരെ ചെറിയ ഒരു സംഖ്യയാണ്. അവര്‍ പ്രസ്താവനകള്‍ നടത്തും, ഓരോന്ന് ചെയ്തുകൂട്ടും, മറ്റേത് മതത്തിലും ഉള്ളതുപോലെ. അത് വളരെ ചെറിയ ഒരു സംഘം മാത്രമാണ്, അവരെ എന്തിന് ശ്രദ്ധിക്കണം, ശ്രദ്ധിച്ചാല്‍ തന്നെ മാധ്യമങ്ങളല്ല, നിയമസംവിധാനമാണ് ശ്രദ്ധിക്കുകയും നടപടി എടുക്കുകയും ചെയ്യേണ്ടത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: