കൊച്ചി: കാരായി രാജനും കാരായി ചന്ദ്രശേഖരനും വോട്ടുചെയ്യാന്‍ കണ്ണൂരില്‍ പോകാന്‍ കോടതി ഉപാധികളോടെ അനുമതി നല്കി. പ്രത്യേക സിബിഐ കോടതിയാണ് ഇരുവര്‍ക്കും രണ്ടു ദിവസത്തേയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുവാന്‍ അനുമതി നല്‍കിയത്.
നവംബര്‍ ഒന്ന് രണ്ട് തീയതികളില്‍ ജില്ലയില്‍ പ്രവേശിക്കുവാനാണ് ഇരുവര്‍ക്കും അനുമതി ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് വോട്ടുചെയ്യാനുള്ള അനുമതിക്കായി രാജനും ചന്ദ്രശേഖരനും കോടതിയെ സമീപിച്ചത്. മൂന്നാം തീയതി കൊച്ചിയില്‍ തിരിച്ചെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉത്തരവ് കൈപ്പറ്റിയാല്‍ ഉടന്‍ കണ്ണൂരിലേക്ക് തിരിക്കുമെന്ന് കാരായി രാജന് പറഞ്ഞു. ഫസല്‍ വധക്കേസിലാണു സിപിഎം പ്രവര്‍ത്തകരായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും സിബിഐ അറസ്റ്റ് ചെയ്തത്. കരായിമാര്ക്കു പിന്നീട് ജാമ്യം ലഭിച്ചത് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുവാന്‍ പാടില്ലെന്ന കര്‍ശന വ്യവസ്ഥയിലാണു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സിപിഎം സ്ഥാനാര്‍ഥികളായി ഇരുവരും കണ്ണൂരില്‍ നിന്നും മത്സരിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാട്യം ഡിവിഷനില്‍നിന്നാണ് കാരായി രാജന് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത്. ചില്ലത്തറ വാര്‍ഡില്‍നിന്ന് തലശേരി നഗരസഭയിലേക്കാണ് കാരായി ചന്ദ്രശേഖരന് മല്‍സരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഇരുവര്‍ക്കും കണ്ണൂരില്‍ പോകാന്‍ നേരത്തെ സിബിഐ പ്രത്യേക കോടതി അനുമതി നല്‍കിയിരുന്നു. കൊച്ചി കാക്കനാട് ഇരുമ്പനത്താണ് കാരായി രാജനും ചന്ദ്രശേഖരനും ഇപ്പോള്‍ താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: