ചേര്‍ത്തല: ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ മടിച്ച് നാട്ടുകാര്‍, എല്ലാവര്ക്കും പറയുവാനുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ കൊള്ളരുതായ്മകള്‍. വിപ്ലവത്തിന്റെ നാടായ വയലാറില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കെത്തിയവരുടെ സ്വീകരണ ചടങ്ങിനിടെയായിരുന്നു വികാരഭരിതമായ രംഗങ്ങള്‍.
പാര്‍ട്ടി വിട്ടതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പറയുവാന്‍ പലരും മടികാണിച്ചു. മനസില്‍ തളം കെട്ടി നില്ക്കുന്ന ഭയം വ്യക്തമായി മുഖങ്ങളില്‍ കാണാം. പ്രാദേശിക നേതാക്കളുടെ അഴിമതിയും, വല്യേട്ടന് മനോഭാവവും കണ്ട് മടുത്തവരാണ് പാര്‍ട്ടി വിട്ടത്. ഓര്മവെച്ച നാള് മുതല്‍ പാര്‍ട്ടിക്കു വേണ്ടി ജീവിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സി.ആര്. പ്രഭാകരന് ഭാരതാംബയ്ക്ക് ജയ് വിളിച്ച് വയലാറില്‍ മാറ്റത്തിന്റെ കാഹളം മുഴക്കിയപ്പോള്‍ കൂടെ പോന്നത് 25 ഓളം കുടുംബങ്ങള്‍.
തെറ്റ് ചെയ്താല്‍ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രാദേശിക നേതാക്കള്‍ കള്ളും കഞ്ചാവും നല്കി പാര്‍ട്ടിക്കു വേണ്ടി കൊല്ലാനും ചാകുവാനും ഒരു വിഭാഗം യുവാക്കളെ വളര്‍ത്തിയെടുക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. പാര്‍ട്ടി വിട്ടതിനാല്‍ തന്നെ പലര്‍ക്കും ഭീഷണിയുണ്ട്. കോണ്‍ഗ്രസ് പ്രവര്ത്തകന് മോഹന്‍ദാസിനോടൊപ്പം പതിനഞ്ചോളം പേരും, സിപിഐ പ്രവര്ത്തകന് സുമേഷിനോടൊപ്പം പതിനഞ്ച് കുടംബങ്ങളും ബിജെപിയിലെത്തി. പുതുതായി വന്നവരെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് മാലയിട്ട് സ്വീകരിച്ചു.
കമ്യൂണിസിറ്റ് പാര്‍ട്ടിയുടെ സമരഭൂവുകളിലെല്ലാം ഇനി മുതല്‍ കാവിപതാക ഉയരുമെന്നും വയലാറില്‍ നിന്നാണതിന്റെ തുടക്കമെന്നും എം.ടി. രമേശ് പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബങ്ങളോട് പാര്‍ട്ടി കാട്ടിയ വഞ്ചനയ്ക്കുളള തിരിച്ചടി കുട്ടനാട്ടിലേക്കും പുന്നപ്രയിലേക്കും വ്യാപിക്കും. എസ്എന്‍ഡിപിയുമായുള്ള പുതിയ സഖ്യം ഇടത് വലത് മുന്നണികളെ വിളറി പിടിപ്പിച്ചിരിക്കുകയാണ്. മുന്‍കാല കണക്കുകളെ അപ്രസക്തമാക്കി തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു മുന്നിലെ കോയിക്കല്‍ ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്, വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍, ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്. അജിത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സാജന്, സുരേഷ് വര്‍മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: