മുംബൈ: മുംബൈയില്‍ ടെക്കി എസ്തര് അനുഹ്യയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതി ചന്ദ്രഭാന്‍ സനാപിന്റെ മനംമാറിയെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷയേ നല്കാവൂയെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളി.
വധശിക്ഷ. കൊലപാതകം, മാനഭംഗം എന്നീ കുറ്റങ്ങള്‍ നിസ്സംശയം തെളിഞ്ഞ സ്ഥിതിക്ക് ഭാവിയില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജാ താക്കറെ പ്രത്യേക വനിതാ കോടതിയില്‍ ആവശ്യപ്പെട്ടു. ബലാത്സംഗവും കൊലപാതകവും നടത്തിയശേഷം പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ ജോത്സ്യനെ കണ്ടകാര്യവും പ്രോസിക്യൂഷന് കോടതിയെ ധരിപ്പിച്ചു.
മൂന്നു തവണ വിവാഹം കഴിച്ചിട്ടുള്ളതില്നിന്നു പ്രതിയുടെ സ്വഭാവവൈകല്യം മനസ്സിലാക്കാം. ഇത്തരത്തിലൊരാള്ക്കു സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ല. എന്തെങ്കിലും ദയ കാണിക്കുന്നത് ഇരയായ പെണ്‍കുട്ടിയോടും അവരുടെ കുടുംബത്തോടും കാട്ടുന്ന അനീതിയാകുമെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. സനാപിനോട് ദയ കാണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനായ പ്രകാശ് സല്‍സിങ്കിക്കര്‍ വാദിച്ചു. ചെറുപ്പക്കാരനായ സനാപ് ക്ഷയരോഗബാധിതനായിരുന്നു. ഈയിടെയാണ് രോഗവിമുക്തി ലഭിച്ചത്. ഭാര്യയും രണ്ടു കുട്ടികളും വൃദ്ധ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവുമായ സനാപ് ജയിലില്‍ മര്യാദക്കാരനായിരുന്നു എന്നതും പരിഗണിക്കണമെന്നു സല്‍സിങ്കിക്കര്‍ അഭ്യര്‍ഥിച്ചു.
നഗരത്തില്‍ സോഫ്റ്റവെയര്‍ എഞ്ചിനിയറായി ജോലിചെയ്യുന്ന അനുഹ്യ വൈഎംസിഎ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഇവര്‍ 2014 ജനുവരി നാലിനാണ് വിജയവാഡയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടത്. പിറ്റെ ദിവസം രാവിലെ ലോക്മാന്യതിലക് റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. ഇവരുടെ അച്ഛന് മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വിജയവാഡ റെയില്‍വേ പോലീസില്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുര്‍ള സ്റ്റേഷനിലും പരാതി നല്കി. ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് ജനുവരി 16ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം അച്ഛന് പ്രസാദ് തിരിച്ചറിയുകയും ചെയ്തു.
സിസിടിവി കാമറകളില്‍ അനുഹ്യ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നത് കാണുന്നുണ്ട്. ഇവിടെ നിന്നും ഒരാള്‍ ഒരുമിച്ച് പുറത്തേക്ക് പോകുന്നതും ദൃശ്യമാണ്. ആ വ്യക്തി സനാപ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും അനുഹ്യയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ സനാപ് യാത്രാമധ്യേ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മാനഭംഗപ്പെടുത്തി കൊലചെയ്യുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
സനാപിന്റെ മനംമാറിയെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളി. എന്നാല്‍ ഇത്തരക്കാര്‍ക്ക് എതിരെ കടുത്ത നടപടിയാണ് സമൂഹം ആവശ്യപ്പെടുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതിനാല്‍ വധശിക്ഷ തന്നെ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ഒരു സഹോദരനെപ്പോലെ വിശ്വസിച്ച് കൂടെച്ചെന്ന പെണ്‍കുട്ടിയോട് ഭയനകമായ ക്രൂരതയാണ് സനാപ് കാട്ടിയത്. കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: