പാലാ: മൂവാറ്റുപുഴ-പുനലൂര്‍ പാതയുടെ ഭാഗമായി തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡിന്റെ പണി ഇഴയുന്നു. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇതുവഴിയുള്ള വാഹനഗതാഗതം ഏറെ ദുഷ്്കരമാണ്. കുണ്ടുംകുഴിയും നിറഞ്ഞ ഇതുവഴിയുള്ള യാത്ര ചെറുവാഹനങ്ങള്‍ ഉപേക്ഷിക്കുകയാണ്. രാത്രി എട്ടുമണിക്ക് ശേഷം സര്‍വ്വീസ് നടത്താന്‍ ബസ്സുകളും മടിക്കുന്നു.
മണ്ണെടുപ്പ്, കലുങ്ക് നിര്‍മ്മാണം, വീതികൂട്ടുന്നതിന്റെ ഭാഗമായി പാറ പൊട്ടിക്കല്‍ തുടങ്ങിയ ജോലികള്‍ നടക്കുന്ന ഭാഗങ്ങളിലെ വലിയ കുഴികളും കല്ല് കൂനകളും പൊട്ടിക്കുന്ന കല്ലിന്റെ അവശിഷ്ടങ്ങളും റോഡില്‍ ചിതറി കിടക്കുന്നതും ഇതുവഴിയുള്ള വാഹനയാത്ര കഠിനമാക്കുന്നു. രണ്ട് വര്‍ഷം മുമ്പ് പണി തുടങ്ങിയ പാതയുടെ നിര്‍മ്മാണ ജോലികള്‍ 2016 ഡിസംബറിലാണ് പൂര്‍ത്തിയാകേണ്ടത്. 50 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയുടെ നിര്‍മ്മാണം ലോകബാങ്ക് സഹായത്തോടെയാണ് നടക്കുന്നത്.
ആധുനിക രീതിയില്‍ 10 മീറ്റര്‍ ടാറിംഗ് നടത്തി ഏഴുമീറ്റര്‍ വാഹനഗതാഗതത്തിനും ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതം തിരിച്ച് ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അനുവദിക്കും. പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാത 2002ലാണ് കെഎസ്ടിപി ഏറ്റെടുത്തത്. മൂവാറ്റുപുഴ മുതല്‍ കോലാനി വരെയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയായി. കോലാനി മുതല്‍ പൊന്‍കുന്നം വരെയുള്ള രണ്ടാം ഘട്ടപണികളാണിപ്പോള് ഇഴയുന്നത്. സംസ്ഥാനത്തിന്റെ വടക്ക് മലബാര്‍ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്നത് ഈ പാതയാണ്.
പാലാ മുതല്‍ പൊന്‍കുന്നം വരെ റോഡ് നിര്‍മ്മാണം ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലം തുടങ്ങുന്നതിനു മുമ്പേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വച്ചിരുന്നതെങ്കിലും മഴ പണി തടസ്സപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: