പാലക്കാട്: തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ബാങ്ക് ജീവനക്കാരെ ഒഴിവാക്കിയതിന്റെ മറവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ കൂട്ട സ്ഥലം മാറ്റം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷം സ്ഥലംമാറ്റവും നിയമനവും പാടില്ലെന്ന ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് ദേശസാത്കൃത ബാങ്ക് കേരളത്തിലെ ആയിരത്തോളം കഌറിക്കല്‍ ജീവനക്കാരെ സ്ഥലംമാറ്റിയിരിക്കുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 5ന് നടക്കാനിരിക്കെ നവം. 4ന് ജോലിയില്‍ പ്രവേശിക്കണമെന്ന ഉത്തരവോടെയാണ് ബാങ്കിന്റെ നടപടി.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം, പാലക്കാട്, കോട്ടയം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ജിവനക്കാരും തലേന്നാള്‍ അന്യ ജില്ലകളിലെ ബ്രാഞ്ചുകളില്‍ ജോലിക്ക് ചേരണം. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച 977 ജീവനക്കാരില്‍ പകുതിയിലേറെപ്പേര്‍ ഈ ജില്ലകളില്‍ നിന്നുള്ളവരാണ്. നാലിന് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 5ന് സ്വന്തം ജില്ലയില്‍ തിരിച്ചെത്തി വോട്ട് ചെയ്യാന്‍ കഴിയില്ല. ക്ലറിക്കല്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും വനിതകളാണ്. അതിനാല്‍ അവരോടൊപ്പം പുതിയ സ്ഥലത്തേക്ക് പോകേണ്ടി വരുന്ന കുടുംബാംഗങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ കഴിയില്ല.
കഌക്ക് തസ്തികയോടൊപ്പം 700 സിംഗിള്‍ വിന്‍ഡോ സ്പെഷ്യലിസ്റ്റുകളെയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പക്ഷേ വോട്ടെണ്ണല്‍ ദിവസമായ നവം. 7ന് ജോലിയില്‍ പ്രവേശിച്ചാല്‍ മതി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം രണ്ടാഴ്ച മുമ്പ് അഞ്ഞൂറോളം ഹെഡ് കാഷ്യര്മാരെയും എസ്ബിടി സ്ഥലംമാറ്റിയിരുന്നു.
മെയ്, ജൂണ്‍ മാസങ്ങളില്‍ നടക്കേണ്ട പൊതു സ്ഥലംമാറ്റമാണ് എസ്ബിടി മാനേജ്മെന്റിന്റെ പിടിപ്പ് കേട് മൂലം നാല് മാസം വൈകി ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. വിവിധ തസ്തികകളിലേക്കുള്ള നിയമനം വൈകിയതാണ് സ്ഥലം മാറ്റവും വൈകിപ്പിച്ചത്. അനവസരത്തിലുള്ള സ്ഥലംമാറ്റം വോട്ടവകാശം നിഷേധിക്കുമെന്ന് മാത്രമല്ല, മക്കളുടെ സ്കൂള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും താളംതെറ്റിക്കുമെന്ന ഭയത്തിലാണ് ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: