യാത്ര പുറപ്പെടാറായപ്പോള്‍ ഭരദ്വാജനെ നമസ്കരിക്കാനായി ദശരഥപത്നിമാര്‍ വന്നു. അവരെ ഭരതന് പരിചയപ്പെടുത്തുന്നു. ”ഭഗവന്‍! വ്യസനവും പട്ടിണിയുംകൊണ്ട് മെലിഞ്ഞ് ദയനീയാവസ്ഥയില്‍ നില്ക്കുന്ന കൗസല്യാദേവിയെ കണ്ടാലും. മര്യാദാപുരുഷോത്തമനായ രാമനെ പ്രസവിച്ച അമ്മ ഇവരാണ്. ഇവരുടെ ഇടതുഭാഗത്ത് വ്യസനത്തോടെ പൂകൊഴിഞ്ഞ കൊന്നക്കമ്പുപോലെ നില്‍ക്കുന്നത് വീരന്മാരും സത്യസന്ധരുമായ ലക്ഷ്മണന്റെയും ശത്രുഘ്നന്റേയും അമ്മയായ സുമിത്ര.
പുലികളെപ്പോലെ ശൂരന്മാരായ രണ്ടുപേരെ കാട്ടിലയച്ച് ആപത്തില്പ്പെടുത്തിയവളും, മക്കളെ അകറ്റിയിട്ട് മഹാരാജാവിനെ സ്വര്ഗത്തിലെത്തിച്ചവളും, കോപിഷ്ഠയും സംസ്കാരശൂന്യയും ഗര്‍വ്വിഷ്ഠയും സുന്ദരിയാണെന്നഹങ്കരിക്കുന്നവളും ഐശ്വര്യം കൊതിക്കുന്നവളും അനാര്യയെങ്കിലും ആര്യയെന്നു ചമയുന്നവളും, ദയാശൂന്യയും പാപിയും എനിക്കു വേദനമാത്രം സമ്മാനിച്ചവളുമായ എന്റെ അമ്മ കൈകേയിലാണ് ഇവര്‍.”ഇത്രയും പറഞ്ഞപ്പോള്‍ ഭരതന്റെ തൊണ്ടയിടറി.
”അമ്മയെ കുറ്റപ്പെടുത്തരുത് ഭരതാ. സാരമില്ല. ഒടുവില്‍ നന്മ മാത്രമേയുണ്ടാകൂ.” എന്ന് മുനി ഭരതനെ സമാധാനിപ്പിച്ചു. പിന്നീടവര്‍ മുനി പറഞ്ഞ മാര്‍ഗത്തിലൂടെ സഞ്ചരിച്ച് ചിത്രകൂടത്തിന്റെ താഴ് വരയിലെത്തി. ദൂരെ പുകയുയരുന്നതു കണ്ടപ്പോള്‍ ”രാമ ലക്ഷ്മണന്മാര് ഇവിടെയുണ്ടെന്നു തീര്‍ച്ചയാണ് ഇല്ലെങ്കില്‍ താപസന്മാരുണ്ട്. അതാ നീ കാണുന്നു. സൈന്യം ഇവിടെത്തന്നെ നില്ക്കട്ടെ. ഞാനും സുമന്ത്രനും അശോകനും പോയിനോക്കിവരാം. നിങ്ങള്‍ ഇവിടെ നില്ക്കുക”. ഭരതന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: