പ്രതിഷ്ഠക്കുശേഷം മൂന്നു ദിവസത്തേക്ക് മാര്ക്കണ്ഡന് വളരെ ക്ഷീണം തോന്നി.മൂന്നാം ദിവസം രാത്രി സുഖപ്രദമായ ഒരു സ്വപ്നം ഉണ്ടായി. വിശാലമായ ഒരു മൈതാനത്തില്‍ നാനാ മതസ്ഥരായ അസംഖ്യം സ്ത്രികള്‍ സമ്മേളിച്ചിരിക്കുന്നതായിട്ടാണ് സ്വപ്നം. മായീപ്രതിഷ്ഠയുടെ സ്മരണക്കായി ഒരു വനിതാ സമ്മേളനം നടത്തണമെന്നതാണ് മായിയുടെ ആഗ്രഹം എന്ന് സ്വപ്നത്തെ അദ്ദേഹം വ്യാഖ്യാനിച്ചു. ബുദ്ധിമുട്ടുകള്‍ പലതും ഉണ്ടായിട്ടും 1932 ഒക്ടോബര്‍ ഒമ്പതിന് പൂനയില്‍ ഒരു വനിതാ സമ്മേളനം ഒരാഘോഷമായിത്തന്നെ നടത്തപ്പെട്ടു.മുന്നൂറിലേറെ വനിതകള്‍ പങ്കെടുക്കുകയുണ്ടായി.ബംഗാളിലെ ശ്രീമതി ഇ.ടി. ചൗധരി ആയിരുന്നു അദ്ധ്യക്ഷ. അന്ന് വിജയദശമി ദിവസമായിരുന്നു.
മാതാജിയുടെ മഹാത്ഭുതമെന്ന് എല്ലാവരും സമ്മേളനത്തെ വിശേഷിപ്പിച്ചു.
ജാതി-മത-പ്രായഭേദമില്ലാതെ, പുരുഷന്മാരും ആണ്കുട്ടികളുമില്ലാതെ, സ്ത്രീകള്‍ നടത്തുന്ന പുതുമയുള്ള ഇത്തരം സമ്മേളനങ്ങള്‍ക്ക് മാര്‍ക്കണ്ഡമായി മതപരമായി വളരെ പ്രാധാന്യവും വിലയും കല്പിച്ചിരുന്നു. മതസംബന്ധമായ ചര്‍ച്ചകള്‍, ആശയവിനിമയം, പ്രാര്‍ത്ഥന, ആരാധന, പ്രസാദവിതരണം, ലഘുഭക്ഷണം എന്നിവയടങ്ങിയ സമ്മേളനത്തില്‍ എല്ലാവരും സഹോദരിമാരെപ്പോലെ പെരുമാറി. സമ്മേളനം സ്ത്രികള്‍ക്കു മാത്രമാണെന്നു നിശ്ചയിച്ചത് വളരെ ആവശ്യമായിരുന്നു. അല്ലാത്തപക്ഷം മുസ്ലിം സ്ത്രീകളും ഉന്നതകുലജാതരായ ഹിന്ദുസ്ത്രീകളും പങ്കെടുക്കാതെ ഒളിഞ്ഞു നില്ക്കുമായിരുന്നു.
വനിതാസമ്മേളനം മായിക്ക് വളരെ ഇഷ്ടമാണ്.അതില്‍ പങ്കെടുക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും സമാധാനവും ഐശ്വര്യവും ലഭിക്കും. ഇത് മാര്‍ക്കണ്ഡമായിയുടെ ഭാവനയല്ല.മായി അരുളിച്ചെയ്തതാണ്. സമ്മേളനം തികച്ചും ഫലപ്രദമാകണമെങ്കില്‍ അത് സര്‍വ്വലോകമാതാവിനെ ചൂഴ്ന്നുകൊണ്ടായിരിക്കണം. വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ നീങ്ങാനുള്ള ആത്മീയാമൃതം സര്‍വ്വജനങ്ങളുടേയും മാതാവായ മായിയില്നിന്നേ ഒഴുകിവരു. കൊല്ലംതോറുമില്ലെങ്കിലും ചില കൊല്ലങ്ങളിലെങ്കിലും വിജയദശമി ദിവസം വനിതാ സമ്മേളനം നടത്തേണ്ടതാണെന്ന് മാര്‍ക്കണ്ഡമായി ആഗ്രഹിച്ചിരുന്നു.
അധികം താമസിക്കാതെ അദ്ദേഹത്തിന് ഉദ്യോഗസംബന്ധമായി ബെല്‍ഗാം, ധാര്‍വാര്‍ മുതലായ സ്ഥലങ്ങളിലേക്കു പോകേണ്ടി വന്നു. ബെല്‍ഗാമിലെത്തിയപ്പോള്‍ തീവണ്ടിയില്വെച്ചുതന്നെ അനേകം സ്ത്രീകള്‍ മാലകളും മധുരപലഹാരങ്ങളുമായി വന്ന് മായിയെ ആരാധിക്കുകയുണ്ടായിരുന്നു. അവര്‍ ആരതിയും ചെയ്തു. അന്നത്തെ പ്രസാദം മദിരാശിവരെ എത്തി. തീവണ്ടിയാപ്പീസില് വണ്ടിയില്‍ വെച്ച് അന്യോന്യം പരിചയമില്ലാത്ത സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഈശ്വരാരാധന നടത്തുന്നത് മുമ്പൊരിക്കലും ആരും കണ്ടിരിക്കാനും കേട്ടിരിക്കാനും ഇടയില്ല. മാര്‍ക്കണ്ഡമായി ആഹഌദചിത്തനായി.
ബെല്ഗാമില്വെച്ച് ചില അനുയായികള്‍ അദ്ദേഹത്തിനെ ഗണപതിഭക്തനായ ഒരു സന്യാസിയുടെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോയി. ആ ദിവ്യന്റെ പ്രവചനങ്ങള്‍ കുറിക്കു കൊള്ളുന്നവയായിരുന്നുവത്രെ. മാര്‍ക്കണ്ഡമായിയുടെ ഊഴം വന്നപ്പോള്‍ ആ സന്യാസിപറഞ്ഞു.
”താങ്കള്‍ നൂതനമായ ഒരു സാര്‍വലൗകീക മതത്തിന്റെ സ്ഥാപകനാണ്. ഇന്നുമുതല്‍ ഒരു മാസത്തിനകം താങ്കള്‍ ഒരു പുതിയ മതസ്ഥാപനകേന്ദ്രം സ്ഥാപിക്കും. അപ്പോള്‍ ഞാന്‍ പറയുന്നത് താങ്കള്‍ക്ക് ബോദ്ധ്യമാകും”.
പൂനയില്‍ തിരിച്ചെത്തിയപ്പോള്‍, മാതൃഭാവന പ്രചരിപ്പിക്കുന്നതിനും വിവിധ മതങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടത്തുന്നതിനും ഉതകുന്ന ഒരു കേന്ദ്രം തുറക്കാന്‍ ജനങ്ങള്‍ മാര്‍ക്കണ്ഡമായിയെ പ്രേരിപ്പിച്ചു. ബെല്‍ഗാമിലെ സന്യാസി പറഞ്ഞ ഒരു മാസം കഴിയുന്നതിനു മുമ്പ് 1933 മാര്‍ച്ച് 27ന് മാതൃമന്ദിരം സ്ഥാപിതമായി. ഞായറാഴ്ചതോറും അവിടെ കൂടിയിരുന്ന യോഗങ്ങളുടെ വിവരം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. വിവിധ മതങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുള്ള ഭക്തി,സ്നേഹം, സേവനം, ആത്മാര്‍പ്പണം എന്നിവയായിരുന്നു ചര്‍ച്ചാവിഷയങ്ങള്‍.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: