വിമോചന സമരത്തിന്റെ തിരയില്‍പ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നീട് അധികാര രാഷ്ട്രീയത്തിന്റെ പ്രായോഗിക വക്താക്കളായി മാറുകയായിരുന്നു. അധികാര രാഷ്ട്രീയത്തിലൂടെ മാത്രമേ സമൂഹത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിയ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രാഷ്ട്രീയത്തിന്റെ ഇടനാഴിയില്‍ എത്തുന്നതിനുവേണ്ടി മതേതരത്വത്തോടും, ആദര്‍ശത്തോടും സന്ധിചെയ്തു തുടങ്ങി.
പിന്നീടങ്ങോട്ട് അധികാര രാഷ്ട്രീയം പുതുതലമുറ നേതാക്കന്മാര്ക്ക് ജീവവായു ആയതോടെ കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങള്‍ അധികാര കൊതിയന്മാരായ നേതാക്കന്മാരെ പരമാവധി ഉപയോഗിച്ചു. ഇന്ന് മദയാനയെപ്പോലെ കേരളത്തിലെ സാമൂഹ്യ- സാമുദായിക അന്തരീക്ഷം ആകെ സ്ഫോടനാത്മകമായിരിക്കുന്നു. ഇത് കേരളത്തിലെ പൊതുസമൂഹം ഏറെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെ വളരെ കരുതലോടും ഗൗരവത്തോടും ചര്‍ച്ച ചെയ്യണ്ടതിനു പകരം ഈ വസ്തുതകള്‍ക്ക് പരിഹാരം ഉണ്ടാവണമെന്ന് പറയുമ്പോള്‍ അതിനെ സമൂഹമദ്ധ്യത്തില്‍ അധിക്ഷേപിക്കുകയും അഭിപ്രായം പറയുന്നവരെ കള്ളക്കേസില്‍ കുടുക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആരുമായും സംസാരിക്കുവാന്‍ പാടില്ല,
സമാന മനസ്കരുമായി കൂടുവാന്‍ പാടില്ല എന്ന നയം ഇന്ന് സിപിഎം സ്വീകരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ സംഘടിത മതന്യൂനപക്ഷങ്ങളുടെ പിടിയില്‍ നിന്നു മാറി തുല്യനീതിയും സ്ഥിതിസമത്വവും വിഭാവനം ചെയ്യുന്ന ഒരു വ്യവസ്ഥിതി കേരളത്തില്‍ ഉണ്ടായെങ്കില്‍ മാത്രമേ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു പോലും അവരുടെ പ്രത്യയ ശാസ്ത്രത്തില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ കഴിയുകയുള്ളൂ. അതിനു വേണ്ടിയുള്ള കൂട്ടായ്മ രൂപപ്പെടുത്തുക എന്നുള്ളത് ശ്രീനാരായണ ദര്‍ശനം സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട പ്രസ്ഥാനത്തിന്റ ഉത്തരവാദിത്വമാണ്. കാലഘട്ടം ഏല്‍പ്പിക്കുന്ന ദൗത്യമാണ്. സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടവര്‍ അവിടെ പരാജയപ്പെടുമ്പോള്‍ ആ ദൗത്യം എസ്എന്‍ഡിപി യോഗം ഏറ്റെടുക്കുന്നു.
കേരളത്തില്‍ നീതി നിഷേധിക്കപ്പെട്ട, അവഗണിക്കപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ സാമൂഹിക നീതിയുടെ ഭാഗത്തു ചേര്‍ത്തുനിര്‍ത്തി ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വേര്‍തിരിവില്ലാത്ത ഒരു വ്യവസ്ഥിതി ഉണ്ടാവണം. കേരളത്തിന്റെ വികസന സ്വപ്നങ്ങളെ രാഷ്ട്രീയ ദുഷ്ടലാക്കോടെ കാണുന്ന സമീപനം മാറണം. അടിസ്ഥാനവര്‍ഗങ്ങളെ രാഷ്ട്രീയ അടിമളാക്കുന്ന ദു:സ്ഥിതിക്ക് മാറ്റമുണ്ടാവണം. രാഷട്രീയ ഇടനാഴിയില്‍ നിന്നും കേരളത്തെ രക്ഷിച്ച് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാത്ത ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ നമുക്ക് പുതുതായി രൂപകല്പ്പനചെയ്യേണ്ടതുണ്ട്. അതിന്റെ ഉജ്വലമായ തുടക്കമാണ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ നേതൃത്വത്തിലുള്ള ‘സമത്വ മുന്നേറ്റയാത്ര’.
ഈ ദിശയിലുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ രൂപം കൊള്ളുകയും അതനുസരിച്ച് 2015 നവംബര്‍ 23-ന് സമത്വ മുന്നേറ്റയാത്ര കാസര്‍കോടു നിന്നാരംഭിച്ച് ഡിസംബര്‍ 5-ന് തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ ശംഖുമുഖത്തെ അസ്തമയ സൂര്യന് കടലില്‍ മുങ്ങുന്നത് ഇന്നു കാണുന്ന ദുഷിച്ച വ്യവസ്ഥിതികളെയും കൂടെകൊണ്ടായിരിക്കും. അടുത്തദിവസത്തെ സൂര്യന്റെ പൊന്കിരണങ്ങള്ക്ക് മാറ്റത്തിന് തുടക്കംകുറിക്കുവാനുള്ള കരുത്തുണ്ടായിരിക്കും. എല്ലാ വിഘ്നങ്ങള്‍ക്കും അറുതിവരുത്തുന്ന കാസര്‍കോട് സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നും തുടങ്ങി, അധര്‍മ്മത്തിനെതിരെ ധര്‍മ്മം പുന:സ്ഥാപിക്കുവാന്‍ അവതാരമെടുക്കുന്ന അനന്തപത്മനാഭന്റെ മണ്ണില്‍ ഉദയം ചെയ്യുന്ന പുതിയ വ്യവസ്ഥിതി അധര്‍മ്മത്തിനെതിരെയുള്ള സുദര്ശനമായിരിക്കും. മാറ്റം പ്രകൃതി നിയമമാണ്, അത് സംഭവിച്ചേ പറ്റൂ. ജാഥ തുടങ്ങുവാനുള്ള തീയതി നിശ്ചയിച്ചപ്പോള്‍ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിക്കുകയായിരുന്നു.
കേരള ചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപംകൊള്ളുന്നതിനെ സംബന്ധിച്ച് ഇത്രയും വലിയ കോലാഹലവും ചര്‍ച്ചയുമൊക്കെ ഉണ്ടാവുന്നുവെങ്കില്‍ അതിന്റെ പ്രധാന്യം അത്രയേറെ വലുതാണ്. അത് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ വളരെ വ്യതിയാനങ്ങള്‍ ഉണ്ടാക്കും എന്നു രാഷ്ടീയക്കാര്‍ മനസ്സിലാക്കുന്നു. രാഷ്ട്രീയ അടിമത്വത്തില്‍ നിന്നും ഒരു ജനതയാകെ സടകുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ ജനാധിപത്യത്തിലെ രാഷ്ട്രീയത്തമ്പുരാക്കന്മാര് അവര്‍ കൈയടക്കിയിരിക്കുന്ന സിംഹാസനത്തിന്റെ അടിത്തറയിളകുന്നു എന്നറിയുന്നതുകൊണ്ടാണ് ഇത്ര വലിയ കോലാഹലം ഉണ്ടാക്കുന്നത്.
അതിനുവേണ്ടി സാമാന്യ മര്യാദയുടേയും സംസ്കാരത്തിന്റേയും സംഘടനാസ്വാതന്ത്രത്തിന്റേയും എല്ലാ സീമകളും അത് ലംഘിച്ചിരിക്കുന്നു. ഉത്തരവാദിത്വപ്പെട്ട കസേരയിലിരിക്കുന്നവര്‍ ആ സ്ഥാനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു സംസാരിച്ചില്ല എങ്കില്‍ അവര്‍ക്ക് പൊതുസമൂഹത്തിനിടയില്‍ വിശ്വാസ്യത നഷ്ടപ്പെടും. വിശ്വാസ തകര്‍ച്ചയുണ്ടായാല്‍ അത് ആ വ്യക്തിയെ മാത്രമല്ല പ്രസ്ഥാനത്തെയും ബാധിക്കും. ഭാരതത്തിന്റെ പ്രധാന മന്ത്രിയായി ജവഹര്‍ലാല്‍ നെഹ്രു അധികാരമേല്‍ക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് മലയാളിയായ കമ്മ്യൂണിസ്റ്റ് നേതാവ് സാക്ഷാല്‍ എ.കെ. ഗോപാലനായിരുന്നു. ഇന്ന് എന്താണ് ആ പാര്‍ട്ടിയുടെ അവസ്ഥ. മൂന്ന് പതിറ്റാണ്ട് പശ്ചിമബംഗാള്‍ അടക്കി ഭരിച്ചിട്ട് ഇന്ന് എഴുന്നേറ്റ് നില്ക്കുവാന് പോലും കെല്‍പ്പില്ലാത്ത അവസ്ഥയിലാണ് പാര്‍ട്ടി. പശ്ചിമബംഗാളിലെ സാധാരണക്കാരന് ജീവിക്കണമെങ്കില്‍ അന്യസംസ്ഥാനങ്ങളില്‍ പോയി മൃഗതുല്യരായി പണിയെടുക്കേണ്ട സാഹചര്യം ഉണ്ടായെങ്കില്‍ അവിടെ പാര്‍ട്ടിക്കും നേതാക്കന്മാര്ക്കും വിശ്വാസതകര്ച്ചയുണ്ടായി എന്നര്‍ത്ഥം.
എതാണ്ട് സമാനമായ സാഹചര്യത്തിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. രാഷ്ട്രീയത്തിലെ ജാതിയും അക്രമരാഷ്ട്രീയവും അഴിമതി ആരോപണങ്ങളും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും അഭിപ്രായം പറയുന്നവര്‍ക്കെതിരെ ഗീബല്‍സിയന്‍ തന്ത്രം ഉപയോഗിച്ചുള്ള ആക്രമണവും സ്വന്തം സഖാക്കള്‍ക്ക് പ്രായാധിക്യമെന്ന് മുദ്രകുത്തി ക്യാപ്പിറ്റല്പണിഷ്മെന്റ് വിധിക്കുന്ന പുത്തന്‍ തലമുറ സഖാക്കളും അടിസ്ഥാന ജനവിഭാഗത്തോടുള്ള അവഗണനയുമെല്ലാം കേരളത്തിലെ പാര്‍ട്ടിയേയും വിശ്വാസത്തകര്ച്ചയിലെത്തിച്ചിരിക്കുന്നു. ഇവിടെ ഉയര്‍ന്നു വരുന്ന ജനരോഷത്തില്‍ നിന്നും രക്ഷ നേടുവാന്‍ എന്നെ കരിവാരിത്തേക്കുവാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും നഷ്ടപ്പെട്ട വിശ്വാസത്തെ പിടിച്ചുനിര്‍ത്തുവാന്‍ സിപിഎമ്മിന് കഴിയില്ല.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങ് രീതി മാത്രം സൂക്ഷ്മമായി പരിശോധിക്കുന്ന ഏതൊരു നിരീക്ഷകനും മനസ്സിലാവുന്ന ഒരു സത്യമുണ്ട്. കേരളത്തിലെ ഏതാണ്ട് 25 ലക്ഷം യുവസമൂഹം മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ അഭിപ്രായം പറയുന്നത്.
മുസ്ലിം സമുദായത്തിന്റെ കൂട്ടായ്മയാണ് ലീഗെന്നത് ആര്‍ക്കാണ് നിഷേധിക്കുവാന്‍ സാധിക്കുക. ആ പേരില്‍ തന്നെ മതമുണ്ട്. ആകെ അവര്‍ക്കുള്ള 20 എംഎല്‍എമാരും മുസ്ലിങ്ങള്‍, അഞ്ച് മന്ത്രിമാര്‍ മുസ്ലിം, 250 പേര് വരുന്ന പേഴ്സണല്‍ സ്റ്റാഫും വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പൂര്‍ണ്ണമായും മുസ്ലിങ്ങള്‍. എന്നിട്ടും അവരും പറയുന്നു മതേതരപാര്‍ട്ടിയെന്ന്. അത് ഏറ്റുപറയുവാന്‍ കപട മതേതരവാദികളും. ഇത് കേരളത്തിലെ ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യംചെയ്യലാണ്.
ഈ രാഷ്ട്രീയ സാഹചര്യത്തില്‍ നടത്തുന്ന ‘സമത്വ മുന്നേറ്റ യാത്ര’ വിജയിപ്പിക്കേണ്ടത് അവഗണന അനുഭവിക്കുന്ന ഓരോരുത്തരുടേയും അതുപോലെ തന്നെ കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടേയും കടമയാണ്. ഓരോ ജില്ലകളിലൂടെയും കടന്നുപോവുന്ന യാത്ര ചരിത്രത്തിന്റെ ഭാഗമാകണം. ഓരോ പ്രദേശത്തിന്റെ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചചെയ്തും പൊതുവിഷയങ്ങളില്‍ ഇടപെട്ടും ജനസമ്പര്‍ക്ക പരിപാടിയും പൊതുസമ്മേളനവും ഉള്‍പ്പടെ എല്ലാ സമൂഹത്തിന്റേയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ചരിത്രസംഭവമാക്കി ഈ സമത്വ മുന്നേറ്റയാത്ര മാറ്റണമെന്ന് എല്ലാവരോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: