തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് ഇനി 24 മണിക്കൂര്‍ മാത്രമാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വീറും വാശിയും മുറ്റിനിന്നതായിരുന്നു പരസ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ഇരുമുന്നണികള്‍ നേര്‍ക്കുനേര്‍ എന്ന പതിവുചിത്രമല്ല ഇക്കുറി കാണാനായത്. വ്യക്തമായ ത്രികോണമത്സരം ഉറപ്പായതോടെ പ്രചാരണത്തിന്റെ രൂപവും ഭാവവും മുദ്രാവാക്യങ്ങളും മാറി. പരസ്പരം പഴിചാരിയും ജനങ്ങളെ കബളിപ്പിച്ചും വോട്ടുറപ്പാക്കി ജയം അവകാശപ്പെടാന്‍ ഇത്തവണ സാദ്ധ്യമല്ല. ഇരുമുന്നണികളോടും വിയോജിപ്പുള്ളവര്‍ക്ക് മറ്റൊരു വഴി തുറക്കുകയാണ് ബിജെപി നയിക്കുന്ന മുന്നണി ചെയ്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ പ്രതിയോഗികളായ മുന്നണികള്‍ പ്രചാരണത്തിന്റെ കുന്തമുന ബിജെപിക്കെതിരെ തിരിച്ചുവയ്ക്കുകയായിരുന്നു. വര്‍ഗീയ വിദ്വേഷവും കലാപത്തിന് അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും നടക്കുകയാണ്. മതം മാത്രമല്ല ജാതിയും പറഞ്ഞാണ് വോട്ടുചോദിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാമെന്ന മോഹത്തോടെ ഹിന്ദുവിഭാഗം അക്രമത്തിന് തുനിയുകയാണെന്നും രക്ഷിക്കാന്‍ തങ്ങള്‍മാത്രമാണെന്നും പരസ്യമായും രഹസ്യമായും പ്രചരിപ്പിക്കുകയായിരുന്നു ഇരുമുന്നണികളും. ബീഫും ഗോവധ നിരോധനവുമെല്ലാം പ്രചാരണരംഗത്തെത്തിയത് ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നല്ലൊ. ഇക്കിളിപ്പെടുത്തുന്നതും വികാരംകൊള്ളിക്കുന്നതുമായ പ്രചാരണം മാത്രമല്ല സുന്ദരമോഹനവാഗ്ദാനങ്ങളുമുണ്ട്. എല്ലാം പാഴ്വാക്കുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചവരും വീണ്ടും ഒരവസരത്തിനായി വോട്ടുചോദിച്ചപ്പോള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമാണ് ബിജെപിയുടെ പ്രകടന പത്രികകള്‍.
ബിജെപി പ്രാദേശികതലത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ തദ്ദേശസ്ഥാപനതലത്തില്‍ വാഗ്ദാനം ചെയ്തനിനുപുറമെ ചില മേഖലകളില്‍ കുറ്റപത്രവും അവതരിപ്പിച്ചിട്ടുണ്ട്. നിഷേധ രാഷ്ട്രീയമല്ല ബിജെപിയുടെ രീതി. അതുകൊണ്ടാണ് കുറ്റപത്രം പുറത്തിറക്കിയ ബിജെപി ഒരവസരം ലഭിച്ചാല്‍ ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുള്ള വികസന പദ്ധതികള്‍ പൊതുജന സമക്ഷം സമര്‍പ്പിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സാദ്ധ്യമാകുന്ന സമഗ്ര നഗരവികസനമാണ് ബിജെപി പ്രഖ്യാപിച്ചത്.
മുപ്പത് വര്‍ഷം മുന്‍പ് ഭാരതത്തിലെ മേയര്‍മാരുടെ സമ്മേളനം തിരുവനന്തപുരത്ത് നടന്നു. അന്ന് രാജ്യവ്യാപകമായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ശുചിത്വമുള്ള നഗരമായി തെരഞ്ഞെടുത്തത് തിരുവനന്തപുരത്തെ ആയിരുന്നു. ഇന്ന് ഈ നഗരം മാലിന്യമലയായിരിക്കുന്നു. സംസ്ഥാനത്തെ മറ്റ് കോര്‍പ്പറേഷനുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സ്ഥിതി മറിച്ചല്ല. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കോര്‍പ്പറേഷനില്‍ അരങ്ങേറിയത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന കാസര്‍കോട് ജില്ലയിലെ മഥൂര്‍ പഞ്ചായത്തിനെയാണ് മികച്ച പഞ്ചായത്തായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. ബിജെപി ഭരിച്ചാല്‍ കോര്‍പ്പറേഷനുകളും രാജ്യത്തെ നമ്പര്‍ വണ്‍ ആകുമെന്ന് തീര്‍ച്ചയാണ്. അരനൂറ്റാണ്ടു കാലമായി തലസ്ഥാന വാസികളെ പറഞ്ഞുപറ്റിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത് നരേന്ദ്രമോദി സര്‍ക്കാര്‍ 800 കോടി രൂപ അനുവദിച്ചതിനാലാണ്.
കഴക്കുട്ടത്തെ കാരോട് ബൈപാസിന് 670 കോടി, 50000 കോടി രൂപയുടെ അമൃത് നഗരം പദ്ധതിയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തി, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇ ഗവേര്‍ണന്‍സ് നടപ്പിലാക്കാന്‍ 13.48 കോടി, ആര്‍സിസിയെ സ്റ്റേറ്റ് ക്യാന്‍സര്‍ സെന്ററായി പ്രഖ്യാപിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് 120 കോടി. ഇവയൊക്കെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ നല്കി. എല്ലാവര്ക്കും വീടും വൈദ്യുതിയും കുടിവെള്ളവും ശൗചാലയവും നിര്‍മ്മിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികള്‍ ഗുണപരമായി പ്രയോജനപ്പെടുത്താന്‍ ബിജെപി ഭരണം വന്നാല്‍ കഴിയും. എന്നാല്‍ മറ്റ് മുന്നണികള്‍ രണ്ടും കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ യഥാവിധി ഉപയോഗപ്പെടുത്താനല്ല ശ്രമിച്ചിട്ടുള്ളത്. എങ്ങനെയും വോട്ടുനേടുക എന്ന ഹീനപ്രവൃത്തിയിലാണവര്‍ക്ക് ശ്രദ്ധ. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന് അഭികാമ്യമല്ലാത്ത സ്വഭാവങ്ങള്‍ കേരളത്തിലെ പലഭാഗത്തും കാണേണ്ടിവരും.
അക്രമങ്ങള്‍ക്ക് ഉത്തര കേരളത്തില്‍ വലിയ സാധ്യതയാണ് കാണുന്നത്. മാര്‍ക്സിസ്റ്റ് കേന്ദ്രങ്ങളിലെ ആയുധനിര്‍മ്മാണവും ശേഖരവും നല്കുന്ന സൂചന ആപത്കരമാണ്. എതിര്‍സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയോ നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍പോലും അനുവദിക്കാത്തതോ ആയ സ്ഥിതിയുണ്ടായി. ഇനി സംഭവിക്കാനിരിക്കുന്നത് കള്ളവോട്ടാണ്.വന്‍ സന്നാഹമാണ് സിപിഎം ഇതിനായി നടത്തിയിട്ടുള്ളത്. ഇത് തടയാനുള്ള ത്രാണി സംസ്ഥാന സര്‍ക്കാരിനുണ്ടോ എന്ന് സംശയമാണ്. ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണവര്‍ നടത്തുന്നത്. വോട്ടെടുപ്പിലും അതുണ്ടാകും. സമാധാനപരവും സത്യസന്ധവുമായ വോട്ടെടുപ്പുണ്ടായാല്‍ തങ്ങളുടെ കോട്ട എന്നവകാശപ്പെടുന്ന കണ്ണൂരില്‍പോലും സിപിഎം തറപറ്റും. ഭീതികൂടാതെ ചെയ്യാനുള്ള സാഹചര്യം ഉത്തര കേരളത്തില്‍ ഉണ്ടാകുമോ? സംശയം പിന്നെയും ബാക്കിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: