കൊച്ചി: പാളിപ്പോയ തന്ത്രങ്ങള്‍ക്കു പിന്നാലെ രാജിവെച്ച പീറ്റര്‍ ടെയ്ലറുടെ അഭാവത്തില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം മണ്ണില്‍ വീണ്ടും ബൂട്ടുകെട്ടുന്നു. കരുത്തരായ ചെന്നൈയിന് എഫ്സിയാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7ന് ആരംഭിക്കുന്ന മത്സരത്തില്‍ എതിരാളികള്‍.
പീറ്റര്‍ ടെയ്ലര്‍ക്കു പകരം ട്രെവര്‍ മോര്‍ഗനെ മുഖ്യ പരിശീലകനാക്കിയശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമെന്ന വിശേഷണം കൂടിയുണ്ട് ഇന്ന്. കഴിഞ്ഞ സീസണില്‍ ഡേവിജ് ജെയിംസിന്റെ അസിസ്റ്റന്റായിരുന്ന ട്രെവര്‍ മോര്ഗന് ഇത്തവണ ടെയ്ലറുടെയും അസിസ്റ്റന്റായിരുന്നു.
തുടര്‍ച്ചയായി നേരിട്ട നാല് പരായജങ്ങളെല്ലാം മറന്ന് ടീമിനെ വിജയത്തിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ് മുഖ്യപരിശീലകനായി ചുമതലയേറ്റ മോര്‍ഗന്റെ ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന അനുഭസമ്പത്ത് ഇത്തവണയും തനിക്ക് ഗുണകരമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ചീഫ് കോച്ചായി സ്ഥാനമേറ്റ ട്രെവര്‍ മോര്ഗന്.
ആറ് കളികളില്‍ നിന്ന് നാല് പോയിന്റുമായി ഏറ്റവും പിന്നില്‍ നില്ക്കുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തേതുള്‍പ്പെടെ എട്ട് കളികളാണ് ബാക്കിയുള്ളത്.
കഴിഞ്ഞ മത്സരങ്ങളില്‍ പീറ്റര്‍ ടെയ്ലര് കളത്തിലിറക്കിയ 5-3-2 ശൈലിക്ക് പകരം തന്റെ ഇഷ്ട ഫോര്‍മാറ്റായ 4-4-2 ശൈലിയായിരിക്കും അവലംബിക്കുക. പ്രതിരോധത്തിനും മധ്യനിരക്കും തുല്യപ്രാധാന്യം നല്‍കിയുള്ളതാണ് ഈ ശൈലി. മൂന്ന് കളികളില്‍ നിന്ന് നാല് ഹെഡ്ഡര്‍ ഗോളുകള്‍ നേടിയ മലയാളി മുത്ത് മുഹമ്മദ് റാഫി തന്നെയായിരിക്കും ടീമിലെ ആദ്യ സ്ട്രൈക്കര്‍. എന്നാല്‍ മറ്റ് സ്ട്രൈക്കര്‍മാരായ സാഞ്ചസ് വാട്ട്, ക്രിസ് ഡഗ്നല്‍, കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ അന്റോണിയോ ജെര്‍മന്‍ എന്നിവര്‍ ഇതുവരെ ഫോമിലേക്കുയര്ന്നിട്ടുമില്ല. ഇവരെ എങ്ങനെ ഉപയോഗിക്കും എന്നതാണ് മോര്‍ഗന്റെ ഏറ്റവും വലിയ വെല്ലുവിളി.
ഇതിന് പുറമെയാണ് കാര്‍ലോസ് മര്‍ച്ചേനയെന്ന സ്പാനിഷ് മാര്ക്വീതാരത്തിന്റെ പരിക്കും തിരിച്ചടിയാവുന്നത്. ഇന്നും മര്‍ച്ചേന കളിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. വിട്ടുമാറാത്ത പുറംവേദനയാണ് മര്‍ച്ചേനക്ക് തിരിച്ചടിയായത്. ദല്‍ഹിക്കെതിരായ കളിയില്‍ ആദ്യ ഇവനില്‍ മര്‍ച്ചേന കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ തിരിച്ചുകയറി. പിന്നീട് കളിക്കാനിറങ്ങിയതുമില്ല. ഇതോടെ ഒരു ഉത്തമ മിഡ്ഫീല്‍ഡ് ജനറലിന്റെ അഭാവമാണ് ടീമില്‍ നിഴലിച്ചുനില്‍ക്കുന്നത്. മധ്യനിരയില്‍ ബ്ലാസ്റ്റേഴ്സ് ടീമിന്റെ മോശം പ്രകടനത്തിന് മുഖ്യകാരണവും ഒരു മിഡ്ഫീല്‍ഡ് ജനറലിന്റെ അഭാവം തന്നെ. ഇനിയുള്ള മത്സരങ്ങളിലൊന്നും മര്‍ച്ചേനക്ക് 90 മിനിറ്റും കളിക്കാനുള്ള ശേഷിയില്ലെന്ന് കഴിഞ്ഞ ദിവസം മുന്‍ കോച്ച് പീറ്റര്‍ ടെയ്ലര് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മര്‍ച്ചേനയില്ലാത്ത ഒരു വിന്നിങ് ഇലവനെ രൂപപ്പെടുത്തുക എന്ന ഭാരിച്ച ജോലിയാണ് ട്രെവര്‍ മോര്‍ഗനില്‍ വന്നുചേര്‍ന്നിട്ടുള്ളത്. അതുപോലെ ഗോള്‍ പോസ്റ്റിന് മുന്നില്‍ സ്റ്റീഫന്‍ ബൈവാട്ടറുടെ കൈകളും ഏറെ ചോരുന്നുണ്ട്. അതുകൊണ്ട് ഇന്ന് ബൈവാട്ടര്‍ക്ക് പകരം സന്ദീപ് നന്ദിയോ, ഷില്‍ട്ടണ്‍ പോളോ ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല.
അങ്ങനെ വന്നാല്‍ സ്പാനിഷ് താരം ജോസു കുരായിസിനെയും പോര്‍ച്ചുഗല്‍ താരം ജാവോ കൊയിമ്പ്രയെയും കഴിഞ്ഞ മത്സരത്തിലെന്നപോലെ ഒന്നിച്ച് ആദ്യ ഇലവനില്‍ അണിനിരത്താന്‍ സാധിച്ചേക്കും. ഒപ്പം മെഹ്താബ് ഹുസൈനും അന്റോണിയോ ജെര്‍മനും ഇടംപിടിച്ചേക്കാം. പ്രതിരോധത്തില്‍ പീറ്റര്‍ റാമേജിനൊപ്പം സന്ദേശ് ജിംഗാനും, രാഹുല്‍ ബെക്കെയും ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഒപ്പം ഇംഗ്ലീഷുകരനായ മാര്‍ക്കസ് വില്ല്യംസും. എലാനോ, സ്റ്റീവന്‍ മെന്‍ഡോസ കൂട്ടുകെട്ടിനെ തളക്കുന്നതില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിജയിച്ചാല്‍ ഇന്ന് പ്രതീക്ഷക്ക് വകയുണ്ട്.
മറുവശത്ത് ആറ് കളികളില്‍ നിന്ന് 9 പോയിന്റുമായി ചെന്നൈയിന് എഫ്സി അഞ്ചാം സ്ഥാനത്താണ്. എലാനോയും സ്റ്റീവന്‍ മെന്‍ഡോസയും ഉള്‍പ്പെട്ട മുന്നേറ്റനിര തന്നെയാണ് മാര്‍ക്കോ മറ്റരാസി പരിശീലിപ്പിക്കുന്ന ചെന്നെയിന് എഫ്സിയുടെ കരുത്ത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈയിന് എഫ്സി തുടര്‍ന്നുള്ള രണ്ട് കളികളില്‍ മികച്ച വിജയം സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഹാട്രിക്ക് ഉള്‍പ്പെടെ ആറ് ഗോളുകള്‍ നേടിയ കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസ ഏറ്റവും മികച്ച ഫോമിലാണ്.
എലാനോ ഒരുക്കിക്കൊടുക്കുന്ന അവസരങ്ങള്‍ വലയിലെത്തിക്കുക എന്നതാണ് മെന്‍ഡോസയുടെ ചുമതല. ബെര്‍ണാഡ് മെന്‍ഡിയും മെയില്സണും നയിന്നു പ്രതിരോധവും അഗസ്റ്റൂസോയും ബ്ലാസിയും ഒരുമിക്കുന്ന മധ്യനിരയും മികച്ച പ്രകടനം നടത്തുന്നു. മലയാളി താരങ്ങളായ സക്കീറും ജസ്റ്റിനും മികച്ച താരങ്ങളാണ്. ഗോള്‍വലക്ക് മുന്നില്‍ അപൗല ഈഡല്‍ എന്ന അര്മേനിയക്കാരന് തന്നെയായിരിക്കും ഇറങ്ങുക. കഴിഞ്ഞ മത്സരത്തിലൊഴികെ അപൗലയായിരുന്നു പോസ്റ്റിന് മുന്നില്‍ ചെന്നൈയിന് വല കാത്തത്. പൂനെക്കെതിരായ മത്സരത്തില്‍ കരണ്‍ജിത് സിംഗായിരുന്നു ഗോളി.
എന്നാല്‍ ഇന്ന് സ്റ്റേഡിയത്തിലെത്തുന്ന പതിനായിരക്കണക്കിന് ആരാധകരുടെ ആര്‍പ്പുവിളിയുടെ കരുത്തില്‍ കഴിഞ്ഞ മത്സരങ്ങളിലെ പരാജയങ്ങള്‍ മറന്ന് ട്രെവര്‍ മോര്‍ഗന്റെ തന്ത്രങ്ങളുമായി വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സും വിജയത്തുടര്‍ച്ചക്കായി ചെന്നൈയിന് എഫ്സിയും ഇന്ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പച്ചപ്പുല്‍ മൈതാനിയില്‍ പന്തുതട്ടാന്‍ ഇറങ്ങുമ്പോള്‍ ഏറെ ആവേശകരമായ ഒരു പോരാട്ടം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: