ന്യൂദല്‍ഹി: അവാര്‍ഡുകള്‍ തിരികെ നല്കി പ്രതിഷേധിക്കുന്ന എഴുത്തുകാരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ആര്‍എസ്എസ്. ഗുജറാത്തിലെ ഗോധ്രയില്‍ ആളുകളെ ട്രെയിനിലിട്ട് ചുട്ടുകൊന്നപ്പോള്‍ ഈ എഴുത്തുകാര്‍ എവിടെയായിരുന്നെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ ചോദിച്ചു. റാഞ്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡലിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.
രാഷ്ട്രീയ പ്രേരിതമായ അഭിപ്രായ പ്രകടനം നടത്തുന്ന കപട മതേതര വാദികളാണ് സ്വതന്ത്ര നിലപാടുകള്‍ ഉണ്ടെന്ന് സ്വയം അവകാശപ്പെടുന്ന ഇത്തരക്കാരെന്ന് ദത്താത്രേയ ഹൊസബളെ പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് രാജ്യത്ത് നിരവധി വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരാള്‍ പോലും അവാര്‍ഡുകള്‍ തിരികെ നല്കി പ്രതിഷേധിച്ചില്ല.
സ്വയം വിശേഷിത ബുദ്ധിജീവികള്‍ക്ക് ഇനി അവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് രാജ്യം പോകില്ലെന്നുള്ള തിരിച്ചറിവാണ് അസ്വസ്ഥത ഉണ്ടാക്കുന്നത്. രാജ്യത്തുടലെടുത്തിരിക്കുന്ന ദേശീയ വികാരത്തോടുള്ള അസ്വസ്ഥതയാണ് അവാര്‍ഡുകള്‍ തിരികെ നല്കി പ്രതിഷേധിക്കുന്നവരുടെ യഥാര്‍ത്ഥ പ്രശ്നം. ആയിരക്കണക്കിന് കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടപ്പോള്‍ എഴുത്തുകാര്‍ മൗനം പാലിക്കുകയായിരുന്നെന്നും ഹൊസബളെ കുറ്റപ്പെടുത്തി.
പഞ്ചാബിലെ ബര്‍ഗാഡി ഗ്രാമത്തിലും നിജഹാര്പൂരയിലും ഗാവണ്ടിയിലും ഉള്‍പ്പെടെ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥം കത്തിച്ച സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം അപലപിക്കുന്നതായും ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി പ്രസ്താവന ഇറക്കിയിരുന്നതായും സാമുദായിക സംഘര്‍ഷങ്ങള്‍ തടയാനാവാശ്യമായ നിലപാടാണ് സംഘം സ്വീകരിക്കുന്നതെന്നും ദത്താത്രേയ ഹൊസബളെ പറഞ്ഞു. പഞ്ചാബ് സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും ശക്തമായ നിലപാട് എടുക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന അഖിലഭാരതീയ കാര്യകാരി ഇന്നലെ രാവിലെ സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവത് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനസംഖ്യയുടെ അസുന്തലിതാവസ്ഥ വ്യക്തമാക്കുന്നതാണ് പുതിയ സെന്‍സസ് കണക്കുകളെന്ന് ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് ഡോ.മന്മോഹന് വൈദ്യ പറഞ്ഞു.
ആര്‍എസ്എസ് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘചാലക്, കാര്യവാഹ്, പ്രചാരക് ഉപരി കാര്യകര്‍ത്താക്കളാണ് അഖിലഭാരതീയ കാര്യകാരിയില്‍ പങ്കെടുക്കുന്നത്. സംഘപരിവാര്‍ സംഘടനാ ദേശീയ കാര്യകര്ത്താക്കളടക്കം നാനൂറോളം കാര്യകര്‍ത്താക്കള്‍ പങ്കെടുക്കുന്ന കാര്യകാരി നവംബര്‍ 1ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: