കൊച്ചി: ചൈന ഭാരതത്തിന് നിരന്തരഭീഷണിയാണെന്നും ഭാരത പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ അവര്‍ നിരന്തരശ്രമം നടത്തുകയാണെന്നും മുന്‍ അംബാസിഡറും അന്തര്‍ദ്ദേശീയ ആണവോര്‍ജ്ജ സമിതിയില്‍ ഭാരതത്തിന്റെ ഗവര്‍ണറുമായ ടി.പി. ശ്രീനിവാസന് അഭിപ്രായപ്പെട്ടു.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ ഭാരതത്തിന്റെ വിദേശ നയവും സമകാലികപ്രശ്നങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതവുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ലോകസാമ്പത്തികശക്തിയായി മുന്നേറാനുള്ള ചൈനയുടെ വ്യഗ്രത പലപ്പോഴും ഭാരതത്തിന് എതിരെ അയല്‍രാഷ്ട്രങ്ങളെ പ്രലോഭിപ്പിച്ച് കൂടെനിര്ത്താനാണ്്.
വന്‍കരയിലെ വലിയേട്ടന് ചമയുകയാണ് ചൈന. എന്നാല്‍ പ്രകൃതിവിഭവങ്ങളുള്‍പ്പെടെ ചൂഷണം ചെയ്തുകൊണ്ടുള്ള ചൈനയുടെ ഇത്തരം രീതികള്‍ പല രാഷ്ട്രങ്ങളും തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.
നമ്മുടെ വിദേശനയത്തില്‍ കാതലായ മാറ്റം വന്നു. അത് നമ്മുടെ ദേശീയ താത്പര്യങ്ങളുടേതായി മാറി. മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് നമുക്ക് എന്തു നേടാനാകും എന്നതാണ് നമ്മുടെ പുതിയ വിദേശനയത്തില്‍ തെളിഞ്ഞുകാണുന്നത്.
ഷെയ്ല്‍ ഗ്യാസ്, ആണവ ഇന്ധനം എന്നിങ്ങനെ പുതിയ ഊര്‍ജ്ജസ്രോതസ്സുകളുടെ കടന്നുവരവോടെ എണ്ണ ഉത്പാദകരാജ്യങ്ങളില്‍ വന്സാമ്രാജ്യത്വശക്തികള്ക്കു താത്പര്യം കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഭാരതം പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ഊഷ്മളസൗഹൃദം നിലനിര്‍ത്തുന്നു. ശാസ്ത്രസാങ്കേതിക ഗവേഷണരംഗങ്ങളില്‍ അമേരിക്ക പുലര്‍ത്തുന്ന മികവാണ് അവരെ ലോകരാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നത്.
ചേരിചേരാനയത്തിന് ഇനി പ്രസക്തിയില്ലെന്നും തന്ത്രപരമായ സ്വതന്ത്രസമീപനമുള്ള മേഖലാരാഷ്ട്രങ്ങളുടെ കൂട്ടായ്മയ്ക്കാണ് ഇനി നിലനില്‍പ്പുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള മീഡിയ അക്കാദമി ചെയര്മാന് സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി സെക്രട്ടറി എ.എ. ഹക്കിം സ്വാഗതവും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: