കോഴിക്കോട്: ഭവന വായ്പയുടെ പലിശ നിരക്ക് കുറയ്ക്കാന്‍ എല്‍ഐസി ഹൗസിംഗ് ഫൈനാന്‍സ് ലിമിറ്റഡിന് (എച്ച്എഫ്എല്‍) വിമുഖത. റിസര്‍വ് ബാങ്ക് മുഖ്യനിരക്ക് കുറച്ച് ഒരു മാസമാകാറായിട്ടും എച്ച്എഫ്എല്ലില് ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അതേസമയം സംസ്ഥാനത്തെ എല്ലാ ദേശസാല്‍കൃത ബാങ്കുകളും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഈ മാസം ആദ്യത്തോടെ തന്നെ പലിശ നിരക്കുകള്‍ താഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 29 നാണ് റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ അര ശതമാനം വീതം കുറച്ച് പ്രഖ്യാപനമുണ്ടായത്. ഒക്ടോബര്‍ അഞ്ചിന് പുതിയ നിരക്ക് പ്രാബല്യത്തിലും വന്നു. ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്കുമ്പോള് ഈടാക്കുന്ന പലിശയായ റിപ്പോ താഴ്ന്നതോടെയാണ് ബാങ്കടക്കമുള്ള അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെല്ലാം ഭവന വായ്പാ പലിശ നിരക്കും മറ്റും കുറച്ചത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആര് ബിഐ പ്രഖ്യാപനത്തോടെ തന്നെ പലിശ നിരക്ക് കുറച്ചിരുന്നു.
ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും കാല് മുതല്‍ അര ശതമാനം വരെയാണ് ഭവന വായ്പാ പലിശയില്‍ ഇളവ് വരുത്തിയത്. ഇടപാടുകാരില്‍ പലര്‍ക്കും ഒക്ടോബര്‍ – നവംബര്‍ മാസം മുതല്‍ ആശ്വാസം ലഭിക്കുന്ന സ്ഥിതിയായി. എന്നാല്‍ പ്രമുഖ ധനകാര്യ സ്ഥാപനമായ എല്‍ഐസി എച്ച്എഫ്എല്ലില് പലിശ നിരക്കില്‍ കുറവ് വന്നിട്ടില്ല. കേന്ദ്ര ബാങ്കായ എറണാകുളത്ത് നിന്ന് ഇത് സംബന്ധിച്ച് ഉത്തരവ് ഇനിയും ലഭിച്ചിട്ടില്ലെന്നാണ് കോഴിക്കോട് റീജ്യണല്‍ ബാങ്കില്‍ നിന്നുള്ള വിശദീകരണം.
നവംബറില്‍ ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന. അങ്ങിനെയെങ്കില്‍ ജനുവരിയിലേ പലിശ ഇളവ് പ്രാബല്യത്തില്‍ വരൂ. മറ്റിടങ്ങളില്‍ വായ്പയെടുത്തവരുടെ ഇടപെടലില്ലാതെ തന്നെ പലിശ നിരക്കില്‍ കുറവ് വരുന്ന സാങ്കേതികത്വമുണ്ട്. എല്‍ഐസി എച്ച്എഫ്എല്ലില് ആ സംവിധാനമില്ലെന്നും ആക്ഷേപമുണ്ട്. പലിശ നിരക്കില്‍ കുറവ് വരുത്താന്‍ ഇടപാടുകാരന് സ്ഥാപനത്തില്‍ നേരിട്ട് ചെന്ന് പ്രത്യേക ഫോറത്തില്‍ അപേക്ഷ നല്‍കണം. ഈ നടപടിക്കായി ‘ലോണ്‍ റീ ഷെഡ്യൂള്മെന്റ്’ നിരക്കായി 1140 രൂപയും അടയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: