കോഴിക്കോട്: കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ ടി വി തോമസ് അവസാനകാലത്ത് കുമ്പസാരിക്കാനും കൂദാശ കൈക്കൊള്ളാനും ആഗ്രഹം പ്രകടിപ്പിച്ചതായുള്ള ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെയും ഫാദര്‍ അടപ്പൂരിന്റെയും വെളിപ്പെടുത്തല്‍ നട്ടാല്‍ കിളിര്‍ക്കാത്ത പച്ചക്കള്ളമാണെന്ന് സിപിഐ ദേശീയനിര്വ്വാഹകസമിതിയംഗം ബിനോയ് വിശ്വം പറഞ്ഞു.
സഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ നല്ല ബന്ധമുണ്ടാവുന്നതില്‍ പ്രയാസപ്പെടുന്നവരാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സഭയിലെ പിതാക്കന്മാരില് ചിലര്‍ ഉത്തരവാദിത്വവും ചരിത്രബോധവും പാലിക്കാന്‍ വിസ്മരിക്കുന്നത് സഭയുടെ മുഖച്ഛായയ്ക്ക് ചേരുന്നതല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ബാര്‍കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ വിധി വന്നിട്ടും ആരോപണവിധേയര്‍ രാജി വെക്കാത്തത് സര്‍ക്കാരിന് നാണവും മാനവും ഇല്ലാത്തതുകൊണ്ടാണ്. അഴിമതിയുടെ അന്താരാഷ്ട്ര രക്ഷാധികാരിയാവാനുള്ള നീക്കമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്നത്. ബിജെപിയ്ക്കൊപ്പം അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വി.എസ്. അച്യുതാനന്ദന് നയിക്കുമെന്ന സിപിഐ നിയമസഭാകക്ഷിനേതാവ് സി. ദിവാകരന്റെയും അതിനെ പിന്തുണച്ച മുന്‍സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെയും നിലപാടിനെ ബിനോയ് വിശ്വം തള്ളിപ്പറഞ്ഞു. മുന്നണിയെ ആര് നയിക്കുമെന്ന കാര്യം ഇതുവരെ എല്‍ഡി എഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അത് സംബന്ധിച്ച വിവാദം അടഞ്ഞ അധ്യായമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിനിലപാട് സംസ്ഥാന സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്, എം. നാരായണന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: