തിരുവനന്തപുരം: ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി ശാശ്വതീകാനന്ദയുടെ സമാധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ആഭ്യന്തരവകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ക്രൈംബ്രാഞ്ച് എസ്പി കെ. മധുവിനാണ് അന്വേഷണ ചുമതല. എറണാകുളം ക്രൈം ബ്രാഞ്ച് എസ്പിയുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണു തുടരന്വേഷണത്തിനു തീരുമാനിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
2002ലാണ് ശിവഗിരി മഠാധിപതിയായ ശാശ്വതീകാനന്ദയെ മരിച്ച നിലയയില്‍ കണ്ടെത്തുന്നത്. മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നത്. എന്നാല്‍ അടുത്തിടെയാണ് ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാണെന്ന് ബിജുരമേശ് വെളിപ്പെടുത്തിയത്.
കൊല്ലപ്പെടുന്നതിന് മുമ്പ് ശാശ്വതീകാനന്ദയെ വെള്ളാപ്പള്ളി നടേശന്റെ മകന് തുഷാര്‍ വെള്ളാപ്പള്ളി ദുബായില്‍ വച്ച് മര്‍ദ്ദിച്ചിരുന്നെന്നും ഇരുവര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നും തരത്തിലുള്ള ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: