ന്യൂദല്‍ഹി: കുടുംബവാഴ്ചയില്‍ അഭിരമിക്കാത്ത നേതാവായിരുന്നു സര്‍ദാര്‍ വല്ലഭഭായ് പട്ടേലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പോരാടിയ ധീരനായിരുന്നു സര്‍ദാര്‍ വല്ലഭഭായ് പട്ടേലെന്നും ഐക്യം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതായും മോദി പറഞ്ഞു.
സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ നൂറ്റി നാല്‍പ്പതാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഏകതാ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി. പട്ടേലിനെ പോലെയുള്ള പലരുടെയും ശ്രമഫലമായാണ് രാജ്യം ഐക്യത്തോടെ നിലകൊണ്ടത്. അത് താറുമാറാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള രാജ്യത്തിന്റെ ഐക്യത്തിനായി പട്ടേല്‍ ചെയ്ത സേവനങ്ങള്‍ വിസ്മരിയ്ക്കാനാവില്ല. ഒരിയ്ക്കലും അദ്ദേഹം കുടുംബവാഴ്ചയില്‍ അഭിരമിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പരമ്പര്യം അവകാശപ്പെട്ട് ആരും അനര്‍ഹമായി ഒന്നും നേടിയുമില്ല. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് മേയറായിരിയ്ക്കുന്ന കാലത്ത് സര്‍ദാര്‍ പട്ടേല്‍ വലിയ തോതില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വിപുലമായ പ്രചാരണപരിപാടിയ്ക്കും തുടക്കം കുറിച്ചിരുന്നു. ഇതിനെ മഹാത്മാഗാന്ധിയടക്കമുള്ളവര്‍ അഭിനന്ദിയ്ക്കുകയും ചെയ്തതായും മോദി പറഞ്ഞു.
ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളുടെ സംസ്ക്കാരവും അവിടെ നിലനില്‍ക്കുന്ന ഭാഷകളും മനസ്സിലാക്കാന്‍ സഹായിക്കുന്ന പദ്ധതി ജനങ്ങളെ പരസ്പരം കൂടുതല്‍ അറിയാന്‍ സഹായിക്കും. സര്‍ദാര്‍ പട്ടേലിന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രാജ്യപുരോഗതിക്കായി യത്നിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: