ചാത്തന്നൂര്‍: ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും പരവൂര്‍ മുന്‍സിപ്പാലിറ്റിയിലും എല്‍ഡി എഫിനെയും യുഡിഎഫിനെയും കുറ്റവിചാരണ ചെയ്ത് ബി ജെ പി പ്രചാരണം. ആറു പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ഒരു മുന്‍സിപ്പാലിറ്റിയും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഒപ്പം എംഎല്‍എയും ഇടതുപക്ഷക്കാരനാണ്. യുഡിഎഫ് നേതാക്കന്മാര് ഇടതുമുന്നണിക്ക് നിശബ്ദ പിന്തുണ നല്കുമ്പോള് ജനങ്ങള്‍ക്ക് ഏക ആശ്രയം അഴിമതിക്കെതിരെ ജനകീയസമരങ്ങള്‍ നയിച്ച ബിജെപി മാത്രം.
കാലാകാലങ്ങളായി ഇടതുമുന്നണി നടത്തിവന്ന അഴിമതിയാണ് ബിജെപിയുടെ കുന്തമുന. ഇടതുമുന്നണിക്ക് ഒത്താശ പാടുന്ന യുഡിഎഫും നാടെങ്ങും വിചാരണ ചെയ്യപ്പെടുകയാണ്. അഴിമതിയാരോപണങ്ങളില്‍ ഒന്നാം സ്ഥാനത്ത് സ്വകാര്യബസ്സ്റ്റാന്റാണ്. ജി.എസ്. ജയലാല്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 65ലക്ഷം രൂപ ചെലവാക്കിയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. രണ്ടു മുറികളുള്ള ചെറിയ കെട്ടിടവും വെയിറ്റിംഗ് ഷെഡും ടോയ്ലറ്റും ബസ്സുകള്‍ വന്നു തിരിഞ്ഞു പോകാന്‍ ഒരു കോണ്‍ക്രീറ്റ് പാര്‍ക്കിങ് ഗ്രൗണ്ടുമാണ് ആകെയുള്ളത്. അറുപത്തഞ്ച് ലക്ഷം രൂപ എന്തു ചെയ്തു എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇത് സംബന്ധിച്ച പരാതിയിന്മേല് ഇപ്പോള്‍ വിജിലന്‍സ് അനേഷണം നടക്കുകയാണ്
ഹൈടെക് സംവിധാനത്തില്‍ നിര്‍മ്മിച്ച റോഡ് എന്ന് സ്ഥലം എംഎല്‍എ അവകാശപ്പെട്ട പരവൂര്‍-പാരിപ്പള്ളി റോഡ് തകര്‍ന്നു. നിര്‍മ്മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല. പണിതിട്ടും തീരാതെ ചാത്തന്നൂര്‍-പരവൂര്‍ റോഡും, കൊല്ലം-പരവൂര്‍ തീരദേശ റോഡും അഴിമതിയുടെ പ്രതീകങ്ങളാണ്. പരവൂര്‍ മുന്‍സിപ്പല്‍ മേഖലയിലെ റോഡുകള്‍ മുഴുവന്‍ തകര്‍ന്നു.
പൂതക്കുളം പഞ്ചായത്തിലെയും സ്ഥിതി വളരെ ദയനീയമാണ്. പഞ്ചായത്ത് മെമ്പര്‍മാര്‍ ആനുകൂല്യങ്ങള്‍ എല്ലാം സ്വന്തം പേരില്‍ ആക്കിയ പഞ്ചായത്ത് ഭരണ സമിതിയാണ് ഇവിടെയുള്ളതെന്നാണ് ആരോപണം. കുടുംബശ്രീയെ പൂര്‍ണമായും രാഷ്ട്രീയവല്കരിച്ചു. നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന നിയമനങ്ങള്‍, ലോണ്‍ കൊടുക്കുന്നതില്‍ കാണിച്ച ക്രമക്കേടുകള്‍ എല്ലാം ഇവിടെ ചര്‍ച്ചാവിഷയമായി മാറുന്നു.
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങളെല്ലാം അഴിമതിയില്‍ മുങ്ങിയതാണ്. സ്വകാര്യബസ്സ്റ്റാന്റ്, മാര്‍ക്കറ്റില്‍ ഇരു സൈഡും ഷട്ടര്‍ ഇട്ട് നിര്‍മ്മിച്ച കെട്ടിടം, ലക്ഷങ്ങള്‍ ചെലവഴിച്ച് പൂര്‍ത്തിയായിട്ടും കാടുപിടിച്ചു കിടക്കുന്ന വൃദ്ധസദനം, ഉപയോഗ ശൂന്യമായികിടക്കുന്ന ആഡിറ്റോറിയം, തകര്‍ന്നു കിടക്കുന്ന റോഡുകള്‍, കത്താത്ത തെരുവുവിളക്കുകള്‍, പള്ളിക്കമണ്ണടി പാലം, ചാത്തന്നൂര്‍ താലൂക്ക് ആസ്ഥാനം എന്നിങ്ങനെയുള്ള അവഗണിക്കപ്പെട്ട ആവശ്യങ്ങള്‍ അനവധി. ഇടതുമുന്നണിയുടെ പാര്‍ട്ടി നേതൃത്വത്തിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രണത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഭരിച്ച പഞ്ചായത്താണ് ആദിച്ചനല്ലൂര്‍. കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റിനെതിരെ ജനങ്ങള്‍ നടത്തിയ ചൂരല്‍പൊയ്ക സമരം പഞ്ചായത്ത് കണ്ടില്ലെന്ന് നടിച്ചു. വികസനങ്ങള്‍ നടത്തിയത് രാഷ്ട്രീയ താല്പര്യം മുന്നില്‍ നിര്ത്തിയായപ്പോള് സര്‍ക്കാര്‍ പുറമ്പോക്ക് ആയ കളിസ്ഥലം കൊല്ലം ബിഷപ്പിന് പതിച്ചു നല്ക്കാന് ഒത്താശ ചെയ്തു. തകര്‍ന്ന റോഡുകള്‍ നന്നാക്കാതെയും തെരുവ് വിളക്കുകള്‍ കത്തിക്കാതെയും ജനകീയ പ്രശ്നങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടിയ പഞ്ചായത്ത് ‘രണസമിതിക്ക് എതിരെയുള്ള ജനവിധി എഴുത്താണ് ഇക്കുറി ആദിച്ചനല്ലൂരിലേത്. പഞ്ചായത്ത് പ്രസിഡന്റ് തന്നെ അഴിമതി നടത്തിയ പഞ്ചായത്താണ് ചിറക്കര. പോളച്ചിറ ഏലാ വികസനപദ്ധതി അട്ടിമറിച്ചു. ടാര്‍പ്ലാന്റില്‍ ജനങ്ങള്‍ നടത്തിയ സമരത്തെ തുരങ്കംവെച്ചു. ചിറക്കര പഞ്ചായത്തില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ എല്ലാം തന്നെ സമഗ്ര അനേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളിന്മേല് അനേഷണം നടക്കുന്നു. കൈക്കൂലി കൊടുത്താല്‍ എന്തു ആനുകൂല്യങ്ങളും കിട്ടുന്ന അവസ്ഥയില്‍ നിന്നും ജനങ്ങളെ രക്ഷിക്കണം എന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: