തൊടുപുഴ : ഇടവെട്ടി പഞ്ചായത്തില്‍ ഒന്നാം വാര്‍ഡായ ഇടവെട്ടി അമ്പലം വാര്‍ഡില്‍ തീ പാറുന്ന മത്സരം. ബിജെപിയുടെ സിറ്റിംഗ് വാര്‍ഡായ ഇവിടെ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കൊട്ടാരത്തില്‍ കെ.ആര് ശ്രീജേഷാണ് മത്സരരംഗത്തുള്ളത്.
1050 വോട്ടര്‍മാരുള്ള വാര്‍ഡില്‍ കഴിഞ്ഞ മൂന്നര വര്‍ഷം ബിജെപി നടത്തിയ വികസന നേട്ടങ്ങള്‍ എടുത്തുകാട്ടിയാണ് ശ്രീജേഷ് വോട്ട് തേടുന്നത്. ഇടതു വലതു മുന്നണികളുടെ സ്ഥാനാര്‍ത്ഥികളായി മുന്‍ പഞ്ചായത്ത് മെമ്പര്‍മാരാണ് രംഗത്തുള്ളത്. വീടുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രചരണമാണ് ബിജെപി നടക്കുന്നത്. നാശോന്മുഖമായി കിടക്കുന്ന ഇടവെട്ടിച്ചിറ സംരക്ഷിക്കുന്നതിനായി മെമ്പര്‍ ഗീതാ ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രാദേശിക ബിജെപി നേതൃത്വം ജനങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്ര ഗവണ്മെന്റിന് നിവേദനം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കേരള ലാന്റ് ഡവലപ്മെന്റ് കോര്പ്പറേഷന് എന്ന സ്ഥാപനത്തിനാണ്നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം പറ്റുന്ന സാഹചര്യത്തില്‍ ചിറയെ വാട്ടര്‍ ചാര്‍ജിംഗ് റിസോഴ്സ് സ്കീമില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ജില്ലാ നേതൃത്വത്തിന്റെ സജീവ പിന്തുണയും ഇക്കാര്യത്തിലുണ്ട്. ഇത്തരത്തില്‍ നാടിന്റെ സര്വ്വതോന്മുഖമായ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തങ്ങളെ ജനങ്ങള്‍ കൈവിടുകയില്ല എന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. ശ്രീജേഷ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും കര്‍ഷകമോര്‍ച്ച തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റുമാണ്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ണാണ് ഇടവെട്ടി അമ്പലം വാര്‍ഡ്. അവസാന റൗണ്ട് പ്രചാരണത്തിന്റെ തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: