തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ കേരളത്തിന്റെ രാഷ്ട്രീയചിത്രം തന്നെ മാറും. എസ് എന്‍ ഡി പിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാകുന്നതും മുന്നണി വരുന്നതും മാത്രമല്ല കാരണം. ഇരുമുന്നണികളും പ്രതിസന്ധിയിലാകും. കെ.എം. മാണി ആര്‍ക്കൊപ്പം എന്നതിനും പ്രാധാന്യമുണ്ട്. ലീഗും മറ്റ് മുസ്ലിം പാര്‍ട്ടികളുമായും ഉണ്ടാക്കിയ ധാരണ സിപിഎമ്മിനേയും ദോഷകരമായി ബാധിക്കും. തെരഞ്ഞെടുപ്പോടെ കേരളത്തില്‍ പരമ്പരാഗത മുന്നണികള്‍ തകര്‍ന്നടിയുകയും ബിജെപി നേതൃത്വത്തിലുള്ള മൂന്നാംചേരി കരുത്ത് നേടുകയും ചെയ്യും.
ദേശീയ തലത്തിലുണ്ടായ മാറ്റം കേരളത്തിലുമുണ്ടാകും. ബിജെപി നേതൃത്വത്തിലുള്ള മൂന്നാംചേരിയെ പിറവിക്ക് മുമ്പുതന്നെ ഇല്ലായ്മ ചെയ്യാനാണ് ഇടതു വലതു മുന്നണികള്‍ ശ്രമിക്കുന്നത്. ഇതൊന്നും വിലപ്പോവില്ല. മൂന്നാം മുന്നണിയായിരിക്കില്ല ഒന്നാം മുന്നണിയാകും അത്. ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റം തടയാന്‍ സിപിഎം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് എന്നീ പാര്‍ട്ടികളുടെ അവിശുദ്ധ ത്രികക്ഷിസഖ്യം രൂപംകൊണ്ടു. മുസ്ലിംലീഗാണ് ഇത്തരത്തിലുള്ള സഖ്യത്തിന് കാര്‍മ്മികത്വം വഹിക്കുന്നത്. സംസ്ഥാനത്തുണ്ടായ ഹിന്ദു മുന്നേറ്റം കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മുസ്ലിംലീഗിനെയും ഒരേപോലെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ഇതെല്ലാം കണ്ടും അനുഭവിച്ചും കഴിയുന്ന ജനവിഭാഗത്തെ ആരും പരിഗണിക്കുന്നില്ല. അവരുടെ വികാരം ഇത്തവണ പ്രതിഫലിക്കും. ഇരുമുന്നണികളുടേയും അടിത്തറ ഇളക്കുന്നതായിരിക്കും അത്.
ചര്‍ച്ചയാകാത്ത വികസനവും അഴിമതിയും
തെരഞ്ഞെടുപ്പില്‍ വികസനവും അഴിമതിയും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ പ്രതിപക്ഷവും ഭരണപക്ഷവും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തി. പതിനാറു മാസത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും കേരളത്തിലെ 55 വര്‍ഷക്കാലത്തെ മുന്നണി ഭരണകാലത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ബിജെപി തയ്യാറാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. ഇരുമുന്നണികളും വികസന വിഷയങ്ങളില്‍ നിന്നും അന്തര്‍ സംസ്ഥാന വിഷയങ്ങളിലേക്ക് ഒളിച്ചോടുകയാണ്. അര്‍ഹതപ്പെട്ട ഫണ്ട് വാങ്ങിയെടുക്കുന്നതിലും ലഭ്യമായ ഫണ്ട് ചെലവിടുന്നതിലും പൂര്‍ണ്ണമായും പരാജയപ്പെട്ട മുന്നണികള്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു .വികസനത്തിനായി അനുവദിച്ചതും ചെലവിട്ടതുമായ തുകയെ സംബന്ധിക്കുന്ന ധവളപത്രമിറക്കണം. സത്യസന്ധമായ അന്വേഷണം നടന്നാല്‍ ഇടത് വലത് മുന്നണി നേതാക്കള്‍ പ്രതിക്കൂട്ടിലാകും. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന എണ്ണമറ്റ പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടാത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുക്കണം. മോദി സര്‍ക്കാറിന്റെ വികസന മുന്നേറ്റത്തിന്റെ വന്‍ സാധ്യതകള്‍ കേരളത്തിനും ലഭിക്കാന്‍ ബിജെപിയെ അധികാരത്തിലേറ്റണം.
ബാര്‍ കോഴയിലെ ഒത്തുകളി പൊളിഞ്ഞു
ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധിയോടെ ഇടതു വലതു മുന്നണികളുടെ ഒത്തുകളി പൊളിഞ്ഞു. ബാര്‍ കോഴക്കേസില്‍ ആദ്യം മുതല്‍ ബിജെപി ശക്തമായ പ്രക്ഷോഭമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ സിപിഎം പ്രക്ഷോഭ സമരങ്ങളില്‍ നിന്ന് പിന്മാറി മാണിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളില്‍ സിപിഎമ്മിന് ബാര്‍കോഴ വിഷയമേയായിരുന്നില്ല. കേസ് സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ നിഷ്പക്ഷമാകില്ലെന്ന് ബിജെപിയാണ് ആദ്യം മുതല്‍ പറഞ്ഞത്. ബാഹ്യ ഇടപെടല്‍ ഇപ്പോള്‍ തെളിഞ്ഞതോടെ ബിജെപിയുടെ വാദം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്ന ബിജെപിയുടെ ആവശ്യത്തില്‍ സിപിഎം നിലപാട് അറിയാന്‍ ആഗ്രഹമുണ്ട്.
ബീഫ് ഫെസ്റ്റ് വിഭാഗീയതയ്ക്ക്
ബീഫിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ശുദ്ധതട്ടിപ്പാണ്. മണ്ഡലകാലത്തു പോലും ബീഫിന് നിരോധനമില്ലാത്ത നാട്ടില്‍ ഇഷ്ടമുളളവര്‍ക്ക് വില്‍ക്കുകയും ഭക്ഷിക്കുകയും ചെയ്യാമെന്നിരിക്കെ കേരളത്തിലെ ക്യാമ്പസുകളില്‍ ബീഫ് ഫെസ്റ്റ് നടത്തി വിഭാഗീയതയുണ്ടാക്കി ന്യൂനപക്ഷത്തിന്റെ വോട്ടുതട്ടാനുളള ശ്രമമാണ് സിപിഎം നടത്തിയത്. കേരള ഹൗസില്‍ പശു ഇറച്ചി വിളമ്പിയെന്ന ആരോപണത്തെ കുറിച്ച് വ്യക്തമായി അന്വേഷിക്കാതെ അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാളപെറ്റുവെന്ന് കേട്ടപ്പോള്‍ കയറെടുക്കുകയായിരുന്നു. ഇതിനെ വര്‍ഗീയമാക്കാനാണ് ഇരുമുന്നണികളും ശ്രമിച്ചത്. ദാദ്രിയിലും മറ്റും നടന്ന സംഭവങ്ങള്‍ ക്രമസമാധാനപ്രശ്നങ്ങളാണ്. അതിനെ ഊതിവീര്‍പ്പിച്ച് ബിജെപിക്കെതിരെ ജനവികാരം വളര്‍ത്താമെന്നാണ് ഇരുകൂട്ടരുടെയും വ്യാമോഹം. പശുവിനെ ആരാധിക്കുന്നവരും കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുകള്‍ക്കും ഒക്കെ വോട്ടുചെയ്തിരുന്നവരും കേരളത്തിലുണ്ട്.
എസ്എന്‍ഡിപിയുമായി സഹകരണമുണ്ട്
എസ്എന്‍ഡിപിയുമായി രാഷ്ട്രീയസഖ്യമില്ല. പക്ഷേ തെരഞ്ഞെടുപ്പില്‍ പലയിടത്തും സഹകരണമുണ്ട്. യോഗം അംഗീകരിച്ച സ്ഥാനാര്‍ത്ഥികള്‍ ബിജെപി ചിഹ്നത്തിലും സ്വതന്ത്രചിഹ്നത്തിലും മത്സരിക്കുന്നു. എസ്എന്ഡിയുമായുള്ള ബിജെപിയുടെ സഹകരണത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും വിറളിപിടിച്ചിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അതിന്റെ ഫലമായാണ്.സിപിഎമ്മിന്റെ അജണ്ടയുടെ ഭാഗമായാണ് നിരന്തരം ആരോപണങ്ങള്‍ ഉയരുന്നത്. എന്നാല്‍ നിയമപരമായ നടപടികള്‍ക്ക് അവര്‍ തയ്യാറല്ല. തെരഞ്ഞെടുപ്പടുത്തപ്പോള്‍ പരാജയ ഭയംകൊണ്ട് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ തീര്‍ക്കാനാണ് ശ്രമം.
ഹിന്ദു ഐക്യം എന്നത് വെളളാപ്പളളി നടേശന് കൊണ്ടുവന്ന ആശയമല്ല. ഹിന്ദു ഐക്യം കേരളത്തിലെ ബഹുഭൂരിപക്ഷം ഹിന്ദുജനങ്ങളുടെയും ആഗ്രഹമാണ് ആദ്യ വിശാല ഹിന്ദു ഐക്യ സമ്മേളനം നടന്നത് 1980 ഏപ്രില്‍ ആറിന് ചിന്മയാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ എറണാകുളത്താണ്. കോണ്‍ഗ്രസ് നേതാവ് കരണ്‍സിങ് അതില്‍ പങ്കെടുത്തിരുന്നു. ഈ ചരിത്രസത്യങ്ങള്‍ അറിയാത്തവരാണ് ഹിന്ദു ഐക്യത്തെ എതിര്‍ക്കുന്നത്. ഊണിലും ഉറക്കത്തിലും ഇരുമുന്നണി നേതാക്കളും ബിജെപി മുന്നണിയെ ഭയക്കുന്നത്. അത് യാഥാര്‍ത്ഥ്യമാകുമെന്ന് മുന്‍കൂട്ടി കണ്ടിട്ടാണ്.
സാമുദായിക ധ്രുവീകരണത്തിന് ശ്രമം
പാര്‍ട്ടിയെ നിലനിര്‍ത്തുന്ന എസ്എന്‍ഡിപി എതിരായതോടെ രാഷ്ട്രീയനിലനില്‍പ്പിനായി വര്‍ഗീയശക്തികളുമായി കൂട്ടുകൂടുകയാണ് സിപിഎം. പുതിയ കാലഘട്ടത്തില്‍ വികസനത്തിന്റെ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് നഷ്ടപ്പെട്ട വോട്ടുകള്‍ക്ക് പകരം വോട്ടുകള്‍ കണ്ടെത്താനാണ് സിപിഎം ലീഗിന് പിന്നാലെ പോകുന്നത്. ജമാഅത്തെ ഇസ്ലാമി, പിഡിപി തുടങ്ങിയവരുമായും സിപിഎം സഖ്യത്തിലാണ്. മതമൗലികവാദ തീവ്രവാദ ശക്തികളുമായി സന്ധി ചെയ്തു കൊണ്ട് കേരളത്തില്‍ സാമുദായിക ധ്രൂവീകരണത്തിന് സിപിഎം ശ്രമിക്കുകയാണ്. ബാന്ധവം അവര്‍ക്ക് തിരിച്ചടിയാകും. ഇന്നലെവരെ അധിക്ഷേപിച്ചവരെ ഇപ്പോള്‍ താലോലിക്കുന്നതിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും.മറുവശത്ത് കോണ്‍ഗ്രസും എസ്ഡിപിഐ അടക്കമുള്ള സംഘടനകളെ ഒപ്പംകൂട്ടുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്, സിപിഎം, എസ്ഡിപിഐ, ലീഗ് സഖ്യങ്ങള്‍ പലയിടത്തും കൈകോര്‍ക്കുകയാണ്. തീവ്രവാദ സംഘടനകളോട് സന്ധിചെയ്യുമ്പോള്തന്നെ മതനിരപേക്ഷതയെപ്പറ്റി പറയുന്നത് ഇരട്ടത്താപ്പാണ്. തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ബിജെപിയാണ്. പ്രതിപക്ഷത്തിന്റെ ദൗത്യം നിറവേറ്റാന്‍ പൂര്‍ണമായും പരാജയപ്പെട്ട സിപിഎമ്മും എല്‍ഡിഎഫും അത് ജനങ്ങളില്‍നിന്നും മറച്ചുവയ്ക്കാനാണ് ബിജെപിയെ കടന്നാക്രമിക്കുന്നത്.
കാലഘട്ടത്തിന്റെ ആവശ്യം
കേരളത്തിലെ കാതലായ പ്രശ്നങ്ങളില്‍ നിന്ന് കോണ്‍ഗ്രസും സിപിഎമ്മും ഒളിച്ചോടുകയാണ്. വികസനപ്രവര്‍ത്തനത്തില്‍ ഏറ്റവും കൂടുതല്‍ ഇടപെടാനാകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പദ്ധതിവിഹിതത്തിന്റെ 40 ശതമാനമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കു നീക്കി വച്ചിട്ടുള്ളത്. എന്നാല്‍ താഴെ തട്ടിലുള്ള വികസനം എത്രമാത്രം നടക്കുന്നുവെന്ന് പരിശോധിക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലധികം സീറ്റുകളില്‍ ബിജെപി മത്സരിക്കുന്നത് ആദ്യമായാണ്. മുന്നണികള്‍ തമ്മിലുള്ള മത്സരമെന്നത് പഴങ്കഥയാക്കി ഇപ്പോള്‍ മുന്നണികള്‍ ബിജെപിയുമായാണ് മത്സരിക്കുന്നത്.നാല്പതു വര്‍ഷമായി ഇടതും വലതും മാറിമാറി കേരളം ഭരിക്കുന്നു. ചില പ്രത്യേകവിഭാഗത്തിന് മാത്രമേ ഇവരുടെ ഭരണം കൊണ്ട് ഗുണം ലഭിച്ചിട്ടുള്ളു. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി ബിജെപി അധികാര്യത്തില് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: