മുന്‍കാലങ്ങളെ അപേക്ഷിച്ച് ജനങ്ങളിലും രാഷ്ട്രീയ മേഖലയിലും ഒട്ടേറെ താല്പര്യം സൃഷ്ടിച്ചൊരു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണ് നാളെയും അഞ്ചാം തീയതിയുമായി നടക്കാന്‍ പോകുന്നത്. കേരളത്തില്‍ ബിജെപിയുടെ പൊടുന്നനെയുള്ള വളര്‍ച്ചയും ഇതേത്തുടര്‍ന്ന് എസ്എന്‍ഡിപി, കെപിഎംഎസ്, വിഎസ്ഡിപി മുതലായ പിന്നാക്ക സമുദായ സംഘടനകള്‍ ബിജെപിയോട് സഹകരിക്കുവാന്‍ ആരംഭിച്ചതുമാണ് ഇതിനു കാരണം. ബിജെപിയുടെ ഈ വളര്‍ച്ച കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ മാറ്റം സംജാതമാക്കുമെന്ന് വലിയൊരു വിഭാഗം പ്രതീക്ഷിക്കുമ്പോള്‍ ചിലര്‍ക്കത് ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച അതിവേഗമാണ് സംഭവിക്കുന്നത്. ഇതിനുകാരണങ്ങള്‍ പ്രധാനമായും മൂന്നാണ്. കേരളം മാറി മാറി ഭരിച്ച ഇടതുവലത് മുന്നണികളുടെ വികലവും വിഭാഗീയവുമായ വികസന കാഴ്ചപ്പാടുകളോടുള്ള മടുപ്പ്, കേട്ടുകേള്‍വിപോലുമില്ലാത്ത അഴിമതിക്കഥകളും അത് മൂടിവെക്കാനുള്ള ശ്രമങ്ങളും സൃഷ്ടിച്ച നിരാശ, ചില വിഭാഗങ്ങളോട് മാത്രമുള്ള സര്‍ക്കാരിന്റെ പ്രീണന നടപടികളോടുള്ള എതിര്‍പ്പ് എന്നിവയാണത്.
ഒരു പുതിയ രാഷ്ട്രീയ ശക്തിയുടെ ഉദയം ഇടതുവലത് കക്ഷികളുടെ ഈ ജനാവകാശ ലംഘനങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അതുവഴി സാമുദായികവും രാഷ്ട്രീയവുമായ പുനര്‍ക്രമീകരണം ഉണ്ടാകുമെന്നും സാമൂഹ്യനീതി ഉറപ്പാക്കുമെന്നുമുള്ള വിശ്വാസം കാലങ്ങളായി അവഗണനയില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ഈ പ്രതീക്ഷ തങ്ങള്‍ കാലങ്ങളായി കെട്ടിപ്പൊക്കിയ കള്ളങ്ങളുടെ പെരുങ്കോട്ടകള്‍ തകര്‍ത്തെറിയുവാന്‍ ശേഷിയുള്ളതാണെന്ന് ഇരുമുണികള്‍ക്കും മനസ്സിലായിട്ടുണ്ട്. അതിനാല്‍ തങ്ങളുടെ ആവനാഴിയിലുള്ള സകല ആയുധങ്ങളുമുപയോഗിച്ച്, സര്‍വ്വശക്തിയും സംഭരിച്ച് സാധ്യമായ എല്ലാ രാഷ്ട്രീയ കുതന്ത്രങ്ങളോടെ ബിജെപിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേരളത്തിലെ ഇടതുവലത് മുണികള്‍. വാസ്തവത്തില്‍ ഈ യുദ്ധം ബിജെപിക്കെതിരെയല്ല. ഇവരുടെ 60 വര്‍ഷത്തെ ജനവിരുദ്ധ ഭരണത്തില്‍ പൊറുതിമുട്ടി അവസാന പ്രതീക്ഷയെന്നോണം ബിജെപിയെ ഉറ്റുനോക്കുന്ന കേരളത്തിലെ സാധാരണക്കാരായ ജനങ്ങളോടാണ്.
സിപിഎം അതിന്റെ എല്ലാ രൗദ്രഭാവങ്ങളോടുംകൂടി ബിജെപിയുടെ നേതൃത്വത്തില്‍ ഉദയംകൊണ്ട ഈ നവീനശക്തിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കാലങ്ങളായി ഒപ്പംനിന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ സിപിഎം തങ്ങളോട് കാട്ടിയ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് അവരെ കയ്യൊഴിയുകയും ബിജെപിയോട് അടുക്കുകയും ചെയ്യുന്നതുമാണ് സിപിഎം ഇപ്പോള്‍ കാണിക്കുന്ന മരണവെപ്രാളത്തിന് കാരണം.
തങ്ങളുടെ വീഴ്ചകളെക്കുറിച്ച് കൃത്യമായി വിലയിരുത്തുവാന്‍ സിപിഎമ്മിന് കഴിയുന്നില്ല. ഇവരില്‍നിന്ന് പുതുതായി ഒന്നും പ്രതീക്ഷിക്കാനുമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞും കഴിഞ്ഞു. ചെവികള്ക്കുവരെ മടുത്തുപോയ തഴമ്പിച്ച മുദ്രാവാക്യങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ട വികസന നയങ്ങളും ജനങ്ങളെ എങ്ങനെ പാര്‍ട്ടിയില്‍നിന്നും അകറ്റാം എന്ന് ഗവേഷണം നടത്തുന്ന നേതാക്കളുമാണ് സിപിഎമ്മിന്റെ അവശേഷിക്കുന്ന സമ്പാദ്യം. പാര്‍ട്ടി സ്ഥാപനങ്ങളെ ഉപജീവനമാര്‍ഗത്തിനായി ആശ്രയിക്കുന്ന സാധാരണക്കാരായ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല. എന്നാല്‍ പാര്‍ട്ടിയിലും ആശയത്തിലുമുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഇവരുടെ പ്രവര്‍ത്തനം യാന്ത്രികമായി കഴിഞ്ഞിരിക്കുന്നു.
ഈ കലക്കവെള്ളത്തില്‍ കൈനനയാതെ മീന്‍പിടിക്കാമെന്ന ദുരുദ്ദേശ്യത്തോടെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാന ഭരണം നടത്തി ‘ജനങ്ങളെ സേവിക്കുന്ന’ യുഡിഎഫ് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്. മതസാമുദായിക ശക്തികളുടെ വിചിത്രമായ സംയോജനത്തിലൂടെയാണ് എല്ലാ കാലത്തും കോണ്‍ഗ്രസ്സ് കേരളം ഭരിച്ചിട്ടുള്ളത്. കേരളത്തിലെ ഭൂരിപക്ഷ സമുദായം ഇന്നനുഭവിക്കുന്ന കടുത്ത നീതിനിഷേധത്തിന് പ്രധാന കാരണം ന്യൂനപക്ഷ സമുദായങ്ങളുടെ മാത്രം താത്പര്യം സംരക്ഷിച്ചുകൊണ്ടുള്ള കോഗ്രസ്സിന്റെ പക്ഷംചേര്‍ന്നുള്ള ഭരണമാണ്. അഴിമതിക്കുമപ്പുറം പരിഷ്കൃത സമൂഹത്തിന് കേട്ടുകേള്‍വിയില്ലാത്ത നാണംകെടുത്തുന്ന സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ അഞ്ചുവര്‍ഷം പ്രബുദ്ധ കേരളം സാക്ഷിയായത്.
ഇവരുടെ ഈ ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുവാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായാണ് ബിജെപിക്കോ സംഘപരിവാറിനോ വിദൂരബന്ധം പോലുമില്ലാത്ത സംഭവങ്ങള്‍ ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുവാനുള്ള ഇടതുവലത് മുന്നണികളുടെ വൃഥാ വ്യായാമങ്ങള്‍. തമ്മിലുള്ള അഭിപ്രായഭിന്നതകളെല്ലാം മാറ്റിവെച്ച് ബിജെപിയെ എതിര്‍ക്കുവാന്‍ ഇരുവരും കൈകോര്‍ത്തിരിക്കുന്നു. ഇതിനവര്‍ ചില മാധ്യമങ്ങളേയും കൂട്ടുപിടിച്ചിട്ടുണ്ട്. ഇരുമുന്നണികളും പിന്തുടരുന്ന നിഷേധ രാഷ്ട്രീയം കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതല്ല.
കേരളത്തിനാവശ്യം പുതിയ നേതൃത്വവും പുതിയ ചിന്തകളും ആശയങ്ങളും വികസന പദ്ധതികളുമാണ്. ജനങ്ങളുടെ ധാര്‍മ്മികവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ ഒരുപോലെ നിര്‍വ്വഹിക്കാന്‍ ഒരു നല്ല ഭരണകൂടത്തിന് സാധിക്കും. അത്തരത്തിലൊരു മാറ്റം ഭാരതമെമ്പാടും ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രി ദേശത്തിനകത്തും പുറത്തും യാത്ര ചെയ്യുമ്പോള്‍ തിങ്ങിക്കൂടുന്ന വന്‍ ജനാവലി ഈ ഉണര്‍വ്വിന്റെ പ്രകടനമാണ്. നാടിന്റെ ആത്മാവ് അതിന്റെ നൈസര്‍ഗികമായ പാത വെട്ടിത്തെളിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നതിന്റെ അനുഭവം ഈ ജനാവലിയുടെ മുഖത്ത് പ്രകടമാണ്.
ഭാരതമുണരുകയാണ്. ചരിത്രത്തിലെ അനേകം പീഡാനുഭവങ്ങളിലും അപഭ്രംശങ്ങളിലുംനിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയം മാറുകയും ഈ മാറ്റം ഉള്‍ക്കൊള്ളുവാന്‍ ലോകത്ത പ്രേരിപ്പിക്കുകയും ചെയ്യുന്ന പുതിയൊരു ഭാരതം സംജാതമായിരിക്കുന്നു. കാലങ്ങളായി ഭാരതത്തെ പിടികൂടിയിരിക്കുന്ന അസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അധമ ബോധത്തിനും ഈ മാറ്റം അന്ത്യം കുറിക്കും. ഈ മാറ്റം പഞ്ചനക്ഷത്ര ബംഗ്ലാവുകളിലോ സമയംകൊല്ലി ബൗദ്ധിക വ്യാപാരങ്ങളിലോ അല്ല. മറിച്ച് ചേരികളിലെ കുടിലുകളില്‍ നിന്നും ആദിവാസി ഊരുകളില്‍ നിന്നും ചേറ് മണക്കും കൃഷിയിടങ്ങളില്‍ നിന്നുമാണ്. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം.
മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ജാതിമതവര്‍ഗവര്‍ണ വ്യത്യാസമന്യേ എല്ലാവിഭാഗം ജനങ്ങളുടേയും സമ്പൂര്‍ണ വികസനത്തിന് വേണ്ടിയാണ്. നാട്ടിലെ ഓരോ പൗരനേയും ഒരേപോലെ കാണുവാനും നാടിന്റെ വിഭവങ്ങള്‍ അവര്‍ക്ക് തുല്യമായി നല്കുവാനും മോദി സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ഈ മാറ്റത്തെയാണ് കേരളത്തിലെ ഇരുമുന്നണികളും ഭയപ്പാടോടെ വീക്ഷിക്കുന്നത്. അതിനെ തകര്‍ക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന് മാത്രമല്ല ആ പരിശ്രമത്തിന്റെ ഫലമായി ഇവരിരുവരും ഒറ്റപ്പെടുകയും അപ്രസക്തമാകുകയും ചെയ്യുമെന്നുറപ്പാണ്. ഇപ്പോഴത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവെക്കുന്ന ആശയത്തിന്റെ പാശ്ചാത്തലമിതാണ്.
തുല്യതയില്‍ അധിഷ്ഠിതവും അഭിമാനപൂര്ണ്ണവുമായ ഒരു സാമൂഹ്യ ജീവിതം കരുപ്പിടിപ്പിക്കുവാന് ആവശ്യമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. കുടിവെള്ളം മുതല്‍ പാര്‍പ്പിടം വരെയുള്ള ജനകീയ പ്രശ്നങ്ങളോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിര്‍മാര്‍ജ്ജനം എന്നീ മേഖലകളിലെ സമഗ്ര വികസനവും നടപ്പിലാവുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി തന്നെയാണ്.
ഓരോ മനുഷ്യന്റേയും താത്പര്യങ്ങള്‍ക്കും കഴിവുകള്‍ക്കുമനുസരിച്ച് വികസിക്കുവാനും വളരുവാനും വേണ്ട പദ്ധതികളും ആശയങ്ങളും ജനങ്ങളില്‍ പകര്‍ന്നുകൊടുത്ത്, ജനകീയ ശക്തിയും ഭാവനയും കഴിവുകളും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തി ഓരോ ഗ്രാമത്തിലും പരിഷ്കൃതവും അസമത്വങ്ങളില്ലാത്തതുമായ സമൂഹ ജീവിതം കൊണ്ടുവരുവാന്‍ ബിജെപിക്ക് സാധിക്കും.
ബിജെപി വോട്ട് ചോദിക്കുന്നത് ഇക്കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ്. തീരുമാനം നിങ്ങളുടേതാണ്. പക്ഷേ നിങ്ങളെടുക്കുന്ന തീരുമാനം ചങ്ങലകളില്‍ കുരുങ്ങിക്കിടക്കുന്നതിന് പകരം അവ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റേയും വികസനത്തിന്റേയും വിഹായസ്സിലേക്ക് പറന്നുയരുവാന് സഹായിക്കുന്നതാകണമെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്കാഗ്രഹമുണ്ട്. ഭരണപരാജയത്തിന്റെ ഇരുട്ടില്‍നിന്നും വികസനത്തിന്റെ വെളിച്ചത്തിലേക്ക് കേരളത്തെ നയിക്കാന്‍ നിങ്ങളുടെ ഒരു വോട്ടിനാകും. അത് വേണ്ടത്ര ചിന്തിച്ചും വികാരവിക്ഷോപങ്ങള്‍ക്ക് അടിപ്പെടാതെയും വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: