തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ കോടതി വിധി മറയ്ക്കാനും ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വെള്ളാപ്പള്ളി നടേശനെ വീണ്ടും അവഹേളിക്കാനും യുഡിഎഫ് സര്‍ക്കാര്‍ തിരക്കിട്ട നീക്കം തുടങ്ങി. ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് തുടരന്വേഷണം പ്രഖ്യാപിച്ചതിന്റെ ലക്ഷ്യം ഇതാണ്.
മദ്യ വ്യവസായി ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിസി 173/3 ചട്ടപ്രകാരമാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി: എസ്. അനന്തകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ എറണാകുളം എസ്പി: കെ. മധുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തുടരന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആലപ്പുഴയിലാണ് വ്യക്തമാക്കിയത്.
ആലുവാപ്പുഴയില്‍ കുളിച്ചുകൊണ്ടിരിക്കെ സ്വാമി മുങ്ങി മരിച്ചു എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആദ്യകണ്ടെത്തല്‍. തുടര്‍ന്നുണ്ടായ വിശദമായ അന്വേഷണത്തിലും മറിച്ചുള്ള ഒരു തെളിവും ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല. തന്റെ സര്‍ക്കാരിന്റെ കാലത്ത് അന്വേഷിച്ച് മുങ്ങിമരണമാണെന്ന് കണ്ടെത്തിയതാണ്, എങ്കിലും പുനരന്വേഷണത്തോട് എതിര്‍പ്പില്ല എന്നായിരുന്നു ഇന്നലെയും എകെ ആന്റണി പറഞ്ഞത്.
ഇപ്പോള്‍ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളും പ്രതിപക്ഷനേതാവിന്റെ കത്തും പരിഗണിച്ചാണ് തീരുമാനം. മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജനും സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുങ്ങിമരണമാണ് സംഭവിച്ചതെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സര്‍ക്കാരിനും കോടതിക്കും സമര്‍പ്പിക്കുകയായിരുന്നു.
തുടരന്വേഷണത്തിന് കാരണമായ ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തലുകള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ഭാഷ്യം. അതേസമയം മൂന്നാം ബദലിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിരട്ടാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നേരത്തെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ രണ്ടുതവണയും ക്രൈംബ്രാഞ്ച് അന്വേഷിച്ച് കൊലപാതകം സംബന്ധിച്ച് തെളിവുകളില്ലെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനും ഹൈക്കോടതിക്കും സമര്‍പ്പിച്ചതാണ്. കഴിഞ്ഞ പത്തുവര്ഷത്തിലധികമായിട്ടും ലഭിക്കാത്ത പുതിയ എന്തുതെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്.
ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി മൂലം മുഖം നഷ്ടപ്പെട്ട് തദ്ദേശതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം അഭിമുഖീകരിക്കുകയാണ് യുഡിഎഫ്. ഈ സാഹചര്യത്തില്‍ പിടിച്ചു നില്ക്കാനൊരു കച്ചിത്തുരുമ്പെന്ന നിലയിലാണ് സര്‍ക്കാര്‍ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച തുടരന്വേഷണത്തിന് മുതിര്‍ന്നിരിക്കുന്നത്. തത്കാലം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ ബാര്‍കോഴക്കേസില്‍ നിന്ന് തിരിച്ചുവിടണമെന്ന ലക്ഷ്യമാണുള്ളത്. ഇരുമുന്നണികളുടെയും വഴിവിട്ട ന്യൂനപക്ഷ പ്രീണനത്തില്‍ മനംമടുത്ത ഭൂരിപക്ഷസമൂഹം പുതിയ രാഷ്ട്രീയസമവാക്യത്തിന് കാത്തുനില്‍ക്കുകയാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ നിന്നുരുത്തിരിഞ്ഞ ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ട് പൊളിച്ചാല്‍ മാത്രമേ കേരളത്തില്‍ ഇരുമുന്നണികള്‍ക്കും മുന്നോട്ടു പോകാനാകൂ എന്നതാണ് സ്ഥിതി. എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ടിനെതിരെ എല്‍ഡിഎഫും ശക്തമായി രംഗത്തുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് ഇടതുപക്ഷം വന്‍പിന്തുണയാണ് നല്‍കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: