പാലാ: ചിങ്ങക്കൊയ്ത്തിന് നൂറുമേനി കൊയ്ത കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കിഴിനാട് പാടശേഖരത്തില്‍ വീണ്ടും ഹരിത സമൃദ്ധിക്കായ് വിളവൊരുക്കുന്നു. കൊയ്ത്ത് കഴിഞ്ഞ് തരിശുകിടന്ന പാടം സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വരമ്പ് വെട്ടി ഉഴുതുമറിച്ച് ഞൗരി ഉപയോഗിച്ച് നിലം പാകപ്പെടുത്തി കൃഷിയോഗ്യമാക്കിമാറ്റിയശേഷം വിത്ത് പാകാന്‍ യോഗ്യമാക്കി. ഇന്നലെ രാവിലെ കര്‍ഷകവേഷത്തില്‍ പാടത്തിറങ്ങിയ കുട്ടികള്‍ ഞാറ്റുപാട്ടിന്റെ താളത്തില്‍ വിത്ത് വിതച്ചു. കാര്‍ഷികമേഖലയില്‍നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഉപഭോക്തൃ സംസ്കാരത്തില്‍നിന്നും കേരളത്തെ മോചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതുതലമുറയ്ക്ക് കാര്‍ഷികവ്യത്തിയുടെ മഹത്വം കൃഷിയിടത്തിലൂടെ പകര്ന്നുനല്കുന്നത്.
കിടങ്ങൂര്‍ സൗത്ത് കൃഷ്ണപ്രിയയില്‍ ദിവാകരന് നായരുടെ രണ്ടര ഏക്കര്‍ പാടത്താണ് ഇക്കുറിയും വിദ്യാര്‍ഥികള്‍ നെല്‍കൃഷി ചെയ്യുന്നത്. ഹരിതസേനാ കോ-ഓര്‍ഡിനേറ്റര്‍ വേണുഗോപാല്‍ വാലയിലിന്റെ നിര്‍ദ്ദേശപ്രകാരം പാലേക്കര്‍ കൃഷിരീതി പൂര്‍ണമായും ഉള്‍ക്കൊണ്ട് ജൈവ കൃഷിയിലൂടെ വിളവെടുപ്പ് നടത്താനാണ് വിദ്യാര്‍ഥികളുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മുന്തിയ ഇനം ‘കുന്നുകളമ്പന്’ നെല്‍വിത്ത് വിതച്ച് വിള സമൃദ്ധി നേടിയ വിദ്യാര്‍ഥികള്‍ ഇക്കുറി ‘കൊടുകണ്ണി’ വിത്താണ് പാടത്ത് പരീക്ഷിക്കുന്നത്. ഹെഡ്മിസ്ട്രസ് എം.കെ. ശ്രീകുമാരിയും പി.ടി.എ പ്രസിഡന്റ് സതീഷ് കുന്നത്തും കൈമാറിയ വിത്ത് വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങി പാടശേഖരത്തിലേക്ക് യാത്രയായി. കൊയ്ത്തുപാട്ടിന് കിടപിടിക്കുന്ന നാടന്‍ പാട്ടുപാടി പാടത്തിറങ്ങിയ കുട്ടികള്‍ മുതിര്‍ന്ന കര്‍ഷകരെ വെല്ലുന്ന പാടവത്തോടെ വിത്ത് വിതയ്ക്കുന്നത് കാണാന്‍ നാട്ടിലെ പൗര ജനങ്ങളും പാടവരമ്പത്ത് തടിച്ചുകൂടിയിരുന്നു. രാവിലെ പതിനൊന്നുമണിയോടെ ആരംഭിച്ച വിത്തുവിതയ്ക്കല്‍ ഒന്നരയോടെ പൂര്‍ത്തിയായി.
കഴിഞ്ഞ ഓണത്തിന് നടന്ന കൊയ്ത്തിന് നൂറുമേനി വിളവെടുത്ത കുട്ടികള്‍ കുന്നുകുളമ്പന്‍ വിത്ത് കുത്തിയെടുത്ത് അരിയായും പുട്ടുപൊടിയായും അവലോസുപൊടിയായും കിടങ്ങൂരില്‍ വില്പന നടത്തിയത് നാട്ടുകാര്‍ മറന്നിട്ടില്ല. ജൈവ കൃഷിക്കൊപ്പം കാര്‍ഷികവേല പകര്ന്നുനല്കുന്ന മഹത്വത്തെപ്പറ്റി പുതുതലമുറയെ ബോധവാ•ാരാക്കുക എന്നതാണ് ഇത്തരം കാര്‍ഷികരീതിയിലൂടെ കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലക്ഷ്യമിടുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. ഇവിടെ വിദ്യാര്‍ഥികള്‍ തനിച്ചല്ല കൃഷി ചെയ്യുന്നത്. കുട്ടികള്‍ക്കൊപ്പം കൃഷിയിടത്തില്‍ ഇറങ്ങി പണിയെടുക്കാനും നിര്‍ദ്ദേശം നല്‍കാനും അധ്യാപകരും തയ്യാറാകുന്നു എന്നതാണ് പ്രത്യേകത. അതോടൊപ്പം കൃഷി വിജ്ഞാനം പുതുതലമുറയ്ക്ക് പകര്ന്നുനല്കാന് പ്രത്യേകം ക്ലാസുകളും വിദ്യാര്‍ഥികള്‍ക്കായി അധ്യാപകര്‍ ഒരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: