കൊച്ചി: അവസാന പതിനഞ്ച് മിനിറ്റ് നേരം പത്തുപേരായി പൊരുതേണ്ടിവന്നിട്ടും ബ്ലാസ്റ്റേഴ്സ് കരുത്തന്മാര്ക്കെതിരെ സമനില പിടിച്ചു. ജോസു കുരായിസ് ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയെ 1-1ന് ആതിഥേയര്‍ തളച്ചു. ചെന്നൈയിനായി എലാനോ 34-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടപ്പോള്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ക്രിസ് ഡഗ്നലാണ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത്. 75-ാം മിനിറ്റില്‍ ബ്രുണോ പെറോണാണ് സ്റ്റീവന്‍ മെന്‍ഡോസയുടെ മുഖത്ത് ചവിട്ടിയതിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. ഇതോടെ ടീം തോല്‍വി ഒഴിവാക്കാന്‍ പ്രതിരോധത്തിലേക്ക് മാറുകയും ചെയ്തു.
ചന്നംപിന്നം പെയ്ത മഴയില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു നേരിയ മുന്‍തൂക്കമെങ്കിലും ചെന്നൈയിന് ഗോളി കരണ്‍ജിത് സിങ്ങിന്റെ ഉജ്ജ്വല പ്രകടനം ആതിഥേയരുടെ ജയപ്രതീക്ഷ തല്ലിക്കെടുത്തി. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് കാണികളുടെ എണ്ണവും ഇന്നലെ കുറവായിരുന്നു. അന്പതിനായിരത്തില് താഴെ ആരാധകര്‍ മാത്രമാണ് ഇന്നലെ സ്റ്റേഡിയത്തിലെത്തിയത്.
പതിവു ശൈലിയില്‍ നിന്ന് വ്യത്യസ്തമായാണ് ട്രെവര്‍ മോര്ഗന് ബ്ലാസ്റ്റേഴ്സിനെ അണിനിരത്തിയത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം 5-3-2 ശൈലിയില്‍ കളിക്കാനിറങ്ങിയ കൊമ്പന്മാര് ഇന്നലെ കളത്തിലെത്തിയത് 4-3-1-2 ശൈലിയില്‍. ‘സാഞ്ചസ് വാട്ടിനെ അറ്റാക്കിങ് മിഡ്ഫീല്ഡറാക്കിയും ക്രിസ് ഡഗ്നലിനെയും മുഹമ്മദ് റാഫിയെയും സ്ട്രൈക്കര്മാരാക്കിയുമാണ് മോര്ഗന് ടീമിനെ ഒരുക്കിയത്.
പ്രതിരോധത്തില്‍ സൗമിക്, പീറ്റര്‍ റാമേജ്, സന്ദേശ് ജിംഗാന്, രാഹുല്‍ ബെക്കെ എന്നിവരെ അണിനിരത്തിയപ്പോള്‍ മധ്യനിരയില്‍ കൊയിമ്പ്ര, മെഹ്താബ് ഹുസൈന്, ബ്രൂണോ പെറോണ്‍ എന്നിവരും ഇറങ്ങി. ഗോള്‍വലയ്ക്ക് മുന്നില്‍ ബൈവാട്ടര്‍ തന്നെ നിലയുറപ്പിച്ചു. 4-4-1-1 ശൈലിയിലാണ് മാര്‍ക്കോ മറ്റരാസി ചെന്നൈയിന് ടീമിനെ ഇറക്കിയത്.
പൂനെക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തി ബ്ലാസ്റ്റേഴ്സ്. സൗമിക്, ബ്രൂണോ പെറോണ്‍, സാഞ്ചസ് വാട്ട് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ജോസു, മാര്‍ക്കസ് വില്ല്യംസ്, സംപിംഗ്രാജ് എന്നിവര്‍ സൈഡ് ബെഞ്ചിലേക്ക് മാറി. ചെന്നൈയിന് ടീമും ആദ്യ ഇലവനില്‍ മൂന്ന് മാറ്റം വരുത്തി. ജെജെ ലാല്‍പെഖുലിയ, രാള്‍ട്ടെ, പൊറ്റന്‍സ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ധനചന്ദ്രസിംഗ്, ബെര്‍ണാഡ് മെന്‍ഡി, ജയേഷ് എന്നിവര്‍ പുറത്ത്.
കളിയുടെ തുടക്കത്തില്‍ ചെന്നൈയിന് നേരിയ മുന്‍തൂക്കമുണ്ടായിരുന്നുവെങ്കിലും, ആതിഥേയര്‍ പതിയെ കളംപിടിച്ചു. അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം കോര്‍ണറിന് വഴങ്ങി പൊറ്റന്‍സ രക്ഷപ്പെടുത്തി. മെഹ്താബ് ഹുസൈന് എടുത്ത കോര്‍ണറിന് അപകടം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. പത്താം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മറ്റൊരു അവസരം ലഭിച്ചു. എന്നാല്‍, സാഞ്ചസ് വാട്ടിന്റെ ശ്രമം ചെന്നൈയുടെ വാഡൂ ക്ലിയര്‍ ചെയ്തു. തുടര്‍ന്നും ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 25-ാം മിനിറ്റില്‍ സൗമിക് ഡേ ചെന്നൈയിന് ബോക്സിലേക്ക് നല്കിയ തകര്‍പ്പന്‍ ക്രോസ് റാഫി കണക്ട് ചെയ്യുന്നതിന് മുന്‍പേ ഗോളി കരണ്‍ജിത് സിങ് കുത്തിയകറ്റി അപകടം ഒഴിവാക്കി. തൊട്ടുപിന്നാലെ മെഹ്താബ് ഹുസൈനും സൗമികും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ചെന്നൈയിന് ബോക്സില്‍ പന്തെത്തിയെങ്കിലും ഡഗ്നലിന് മുതലാക്കാന്‍ കഴിഞ്ഞില്ല.
31-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് വീണ്ടും സുന്ദരമായ അവസരം. സ്വന്തം പകുതിയില്‍ നിന്ന് കൊയിമ്പ്ര നീട്ടി നല്കിയ പന്തിന് പിന്നാലെ രണ്ട് ചെന്നൈയിന് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ഡഗ്നല്‍ ഓടി പന്ത് പിടിച്ചെടുത്തെങ്കിലും അഡ്വാന്‍സ് ചെയ്ത് കയറിയ ഗോളി കരണ്‍ജിത് സിങ് പന്ത് വീണുകിടന്നു പിടിച്ചു. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങി. സ്റ്റീവന്‍ മെന്‍ഡോസയെ സന്ദേശ് ജിംഗാന് ബോക്സിനകത്ത് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍. എലാനോയുടെ കിക്ക് സ്റ്റീവന്‍ ബൈവാട്ടര്‍ക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറി.
നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ കേരളം ആദ്യ മാറ്റം വരുത്തി. പരിക്കേറ്റ കൊയിമ്പ്രക്ക് പകരം ജോസു കുരായിസ് കളത്തിലിറങ്ങി. 44-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ലഭിക്കേണ്ട പെനാല്‍റ്റി റഫറി അനുവദിച്ചില്ല. ബോക്സിന് തൊട്ടുപുറത്തുനിന്ന് ജോസു പായിച്ച ഷോട്ട് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന മാലിസണ്ന്റെ കൈയ്യില തട്ടിയെങ്കിലും റഫറി അത് കാണാതെ പോയി. തൊട്ടുപിന്നാലെ സമനില നേടാനുള്ള മറ്റൊരു അവസരവും ആതിഥേയര്‍ക്ക് നഷ്ടമായി. സ്വന്തം പകുതിയില്‍ നിന്ന് ചെന്നൈയിന് ബോക്സിലേക്ക് നീട്ടിക്കിട്ടിയ പന്തിന് മുഹമ്മദ് റാഫി തലവെച്ചെങ്കിലും പന്ത് പുറത്തേക്ക്. പിന്നീട് പരിക്കുസമയത്ത് ഡഗ്നലിന്റെ ഷോട്ടും നേരിയ വ്യത്യാസത്തിന് പുറത്തുപോയതോടെ ആദ്യപകുതി ഗോള്‍രഹിതം.
രണ്ടാം പകുതി ആരംഭിച്ച് ഒരു മിനിറ്റായപ്പോഴേക്കും കാണികളെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ സമനിലഗോള്‍. ഇടതുവിങ്ങില്‍ കൂടി ചാട്ടൂളി കണക്കെ കുതിച്ചുകയറിയശേഷം സൗമിക് ഡേ ബോക്സിലേക്ക് നല്കിയ തകര്‍പ്പന്‍ ക്രോസ് ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ക്രിസ് ഡഗ്നല്‍ ഗോളി കരണ്‍ജിത് സിങ്ങിനെ നിഷ്്രപഭനാക്കി വലയില്‍ കയറ്റി. 51-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ആരവത്തില്‍ മുക്കി ബ്ലാസ്റ്റേഴ്സിന് പെനാല്‍റ്റി. റാമേജിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി. എന്നാല്‍ ജോസു ഇടംകാലൂകൊണ്ട് എടുത്ത കിക്ക് കരണ്‍ജിത് സിങ് ഇടത്തോട്ട് ഡൈവ് ചെയ്ത് കോര്‍ണറിന് വഴങ്ങി തട്ടിയകറ്റി. രണ്ട് മിനിറ്റിനുശേഷം ജോസു എടുത്ത ഫ്രീകിക്കും കരണ്‍ജിത് രക്ഷപ്പെടുത്തി. 61-ാം മിനിറ്റില്‍ ജോസു എടുത്ത ഫ്രീകിക്കിന് ഡഗ്നല്‍ തലവെച്ചെങ്കിലും ചെന്നൈയിന് ഗോളി കരണ്‍ജിത് സിംഗ് ഉജ്ജ്വലമായ മെയ്വഴക്കത്തോടെ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി.
ഇതിനിടെ ചെന്നൈയുടെ വാഡൂവിനും മെയില്സണും ഫൗള്‍ പ്ലേക്ക് റഫററി മഞ്ഞക്കാര്‍ഡും കാണിച്ചു. 67-ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. രണ്ട് മിനിറ്റിനുശേഷം എലനോയുടെ മറ്റൊരു ഷോട്ടും നേരെ ബൈവാട്ടറുടെ കൈകളില്‍ വിശ്രമിച്ചു. 75-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി സമ്മാനിച്ച് ബ്രുണോ പെറോണ്‍ ചുവപ്പു കാര്‍ഡ് വാങ്ങി മൈതാനത്തിന് പുറത്തേക്ക്. സ്റ്റീവന്‍ മെന്‍ഡോസയുടെ മുഖത്ത് ചവിട്ടിയതിനാണ് റഫറി മാച്ചിങ് ഓര്‍ഡര്‍ നല്‍കിയത്.
കാണികള്‍ക്കും മടുത്തു തുടങ്ങി
കൊച്ചി: ബ്ലാസ്റ്റേഴ്സ് ആരാധകര്‍ മഞ്ഞക്കടല്‍ തീര്‍ക്കുമെന്ന പ്രതീക്ഷ ഇന്നലെ പെയ്ത കനത്തമഴയില്‍ ഒലിച്ചു പോയി. ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന് എഫ്സി മത്സരം കാണാനെത്തിയത് 47,853 കാണികളായിരുന്നു. മുന്‍പ് ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടില്‍ കളിക്കിറങ്ങിയപ്പോഴെല്ലാം ഗാലറികള്‍ തിങ്ങി നിറഞ്ഞിരുന്നു.
ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തുകയും രണ്ടാം കളിയില്‍ മുംബൈ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ തളക്കുകയും ചെയ്തശേഷം പിന്നീട് നടന്ന നാല് കളികളിലും ബ്ലാസ്റ്റേഴ്സ് പച്ചതൊട്ടില്ല. ഇതോടെ കാണികള്‍ നിരാശരായി. അതിനു പിന്നാലെ ഇന്നലെ പെയ്ത കനത്തമഴയും കാണികളുടെ ഒഴുക്കിനെ ബാധിച്ചു. ബ്ലാസ്റ്റേ്ഴ്സിന്റെ പതാകകളും ജഴ്സിയും വില്ക്കുന്നവരെ കൊണ്ട് രാവിലെ സ്റ്റേഡിയത്തിന്റെ പരിസരം നിറഞ്ഞിരുന്നെങ്കിലും അവര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു. മലബാറില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകര്‍ എത്താതിരുന്നതും വിനയായി. അഞ്ചു മണിക്ക് ട്രെവര്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ബ്ലാസറ്റേഴ്സ് താരങ്ങള്‍ ഗ്രൗണ്ട് പരിശോധിക്കാനെത്തി. വലിയൊരു കാണിക്കൂട്ടത്തെ ട്രെവര്‍ മോര്ഗന് പ്രതീക്ഷിച്ചിരിക്കണം. ആളൊഴിഞ്ഞ ഗ്യാലറി കണ്ട് ട്രെവര്‍ മോര്‍ഗനും താരങ്ങള്‍ക്കും നിരാശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: