ന്യൂദല്‍ഹി: ബീഹാറിലെ ജനങ്ങള്‍ ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സംഖ്യത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ സൂചിപ്പിക്കുന്നത്. എന്‍ഡിഎയെ അവര്‍ പ്രതീക്ഷയോടെയാണ് കാണുന്നത് മോദി ട്വിറ്ററിലൂടെ പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ കഠിനാധ്വാനികളും വിഭവസമൃദ്ധരും നവീനമായ ആശയം ഉള്ളവരുമാണ്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുതിര്‍ന്നവര്‍ക്കു മികച്ച ആരോഗ്യ സേവനം ഉറപ്പുവരുത്തുമെന്നും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ നല്‍കുമെന്നും മോദി പറയുന്നു.
തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന പ്രതീക്ഷയും മോദി പ്രകടിപ്പിച്ചു. നീണ്ട 25 വര്‍ഷങ്ങള്‍ ലാലുവും നിതീഷും കൂടി ബിഹാര്‍ ഭരിച്ചു. പക്ഷേ, എന്താണ് അവര്‍ ജനങ്ങള്‍ക്കു നല്‍കിയത്. ബിഹാറിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഒപ്പിടാന്‍ പോലും അറിയില്ലെന്ന വസ്തുത സങ്കടകരമാണ്. മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. എന്‍ഡിഎയാണ് ജനങ്ങളുടെ ഏക പ്രതീക്ഷ, മോദി വ്യക്തമാക്കി.
അതേസമയം അഞ്ചാം ഘട്ടത്തില്‍ മധുബനി, മധേപുര, കൈതാര്‍ എന്നിവിടങ്ങളില്‍ താന്‍ പ്രചരണം നടത്തുമെന്നും മോദി പറഞ്ഞു.
55 നിമയസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനത്തേയും അഞ്ചാമത്തേയും ഘട്ടം നവംബര്‍ അഞ്ചിന് നടക്കും. എട്ടിനാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: