മോഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ സഹാഫി ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു.
അല്‍-ഷബാബ് ഭീകരരാണ് ആക്രമണത്തിനു പിന്നില്‍. സഹാഫി ഹോട്ടലിലെ പ്രധാന കവാടത്തിലേക്കു സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചുകയറ്റി സ്ഫോടനം നടത്തിയ ശേഷമാണു ഭീകരര്‍ ഹോട്ടലിനുള്ളില്‍ വെടിവയ്പ്പ് നടത്തിയത്. സ്ഫോടനത്തില്‍ ഹോട്ടലിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
സ്ഫോടനത്തിനു ശേഷം നടന്ന വെടിവെപ്പിലും ആക്രമണത്തിലും ഒരു സൊമാലിയന്‍ പാര്‍ലമെന്റ് പ്രതിനിധി അടക്കം 15 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനു ശേഷം ഉത്തരവാദിത്ത്വം ഏറ്റെടുത്തു കൊണ്ട് അല്‍ ഷബാബ് രംഗത്തെത്തുകയായിരുന്നു.
ആക്രമണ സമയത്ത് ഹോട്ടലില്‍ ചില രാഷ്ട്രീയ നേതാക്കളും എംപിമാരും ഉണ്ടായിരുന്നുവെന്നു പോലീസ് അറിയിച്ചു. ഇവര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. ഹോട്ടലുടമ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്്. ഹോട്ടലിലെ ആക്രമണത്തിനു മിനിറ്റുകള്‍ക്കുശേഷം പ്രദേശത്ത് മറ്റൊരു ബോംബ് സ്ഫോടനമുണ്ടായെന്നും നിരവധി സാധാരണക്കാര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം എത്യോപ്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജിഹാദി പ്രവര്‍ത്തകരും ആഫ്രിക്കന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിനു പിന്നാലെയാണ് സൊമാലിയയില്‍ ആക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: