കെയ്റോ/മോസ്കോ: ഈജിപ്തില്‍ കഴിഞ്ഞ ദിവസം തകര്‍ന്നുവീണ റഷ്യന്‍ വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചെന്ന് സ്ഥിരീകരിച്ചു. ജീവനക്കാരടക്കം 224പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തെ ഐഎസ് ഭീകരര്‍ വീഴ്ത്തിയതാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഈജിപ്തും റഷ്യയും വ്യക്തമാക്കി.’
30000 അടി ഉയരത്തിലൂടെ സഞ്ചരിച്ച വിമാനത്തെ ഭീകരര്‍ക്ക് ഏതെങ്കിലും ആയുധം ഉപയോഗിച്ച് വീഴ്ത്താനാവില്ലെന്നു ഈജിപ്ത് പ്രധാനമന്ത്രി ഷെരീഫ് ഇസ്മയില്‍ ചൂണ്ടിക്കാട്ടി. ഐഎസ് ഭീകരരുടെ അവകാശവാദത്തിന് യാതൊരു കൃത്യതയുമില്ലെന്ന് റഷ്യന്‍ ഗതാഗത മന്ത്രി മാക്സിം സോക്കലോവും വ്യക്തമാക്കി.
വിമാനാപകടത്തിന്റെ ദുരൂഹത നീക്കാന്‍ അന്താരാഷ്ട്ര അന്വേഷണ സംഘം ശ്രമമാരംഭിച്ചുകഴിഞ്ഞു. ഈജിപ്തിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിനൊപ്പം റഷ്യയുടെയും ഫ്രാന്‍സിന്റെയും ഉദ്യോഗസ്ഥരും ഇന്നലെ ചേര്‍ന്നു.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്ത് വിശദപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
യാത്രയ്ക്കായി വിമാനം ഒരുക്കിയ ജീവനക്കാരെ ചോദ്യം ചെയ്തുവരുന്നു. വിമാനകമ്പനിയുടെ ആസ്ഥാനമായ ഡോമോഡെഡവോ എയര്‍പോര്‍ട്ടില്‍ അന്വേഷകര്‍ റെയ്ഡും നടത്തി. ഈജിപ്തിലെ ഷരം ഇ ഷെയ്ഖില്‍ നിന്ന് സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് തിരിച്ച യാത്രാവിമാനം മധ്യസിനായിലെ മലനിരകളില്‍ ശനിയാഴ്ചയാണ് തകര്‍ന്നുവീണത്. അപകട ദിവസം നൂറോളം മൃതദേഹങ്ങള്‍ കണ്ടെത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: