ആലപ്പുഴ: തുടര്‍ച്ചയായുള്ള കൃഷിനാശവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം വലയുന്ന നെല്‍കര്‍ഷകര്‍ക്ക് ഇരുട്ടടിയായി ജപ്തി നടപടിയും. കര്‍ഷകദ്രോഹ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു. ബാങ്കുകള്‍ ജപ്തി നടപടി കൈക്കൊള്ളുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യമുയരുന്നു.
രോഗം പിടിപെട്ട് അത്യാസന്ന നിലയില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് പോലും ജപ്തി നോട്ടീസുകള്‍ ലഭിച്ചു കഴിഞ്ഞു. വേനല്‍ മഴ നാശം വിതച്ച 2004-2005ലെ കൃഷിക്ക് ഒരു ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകര്‍ക്ക് 100% നഷ്ടം സംഭവിച്ചിട്ടും 50,000 രൂപ തിരികെ അടയ്ക്കേണ്ടി വന്നു. കെട്ടുതാലി വരെ പണയപ്പെടുത്തി വായ്പ കുറെയെങ്കിലും അടച്ചുതീര്‍ത്തവരാണ് അധികം കര്‍ഷകരും. കൃഷിയല്ലാതെ മറ്റു വരുമാന മാര്‍ഗങ്ങളൊന്നും ഇല്ലാത്ത കര്‍ഷകരാണ് കൂടുതല്‍ ദുരിതത്തിലായത്. അടുത്ത വിളവെടുപ്പ് മെച്ചപ്പെട്ടാല്‍ വായ്പ പൂര്‍ണമായി തിരിച്ചടയ്ക്കാമെന്നല്ലാതെ ഇവരുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല.
ഈ സാഹചര്യത്തില്‍ ബാങ്ക് അധികൃതരുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും വായ്പ തിരിച്ചടയ്ക്കാന്‍ ദീര്‍ഘകാല അവധി നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഈ ദുരവസ്ഥ. വിളവു നശിച്ചതു മൂലം കടക്കണിയിലായ കര്‍ഷകരുടെ കടം പൂര്‍ണമായി എഴുതിത്തള്ളുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും പാഴായി. കാര്‍ഷിക വായ്പ നല്‍കുന്നതിലും വിവിധ ബാങ്കുകളും സഹകരണസംഘങ്ങളും ക്രമക്കേടുകള്‍ കാട്ടുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതുമൂലം കടം എഴുതിത്തള്ളലിന്റെയും, പലിശ ഇളവിന്റെയും ഗുണം ലഭിക്കുന്നത് പലപ്പോഴും അനര്‍ഹര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: