ദുരിതമനുഭവിക്കുന്ന ഭക്തന്മാരെ മായി സഹായിച്ച സന്ദര്‍ഭങ്ങളില്‍ ചിലവ ചുവടെ ചേര്‍ക്കുന്നു.
പൂനയിലെ വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത മിത്തിബായിയെന്ന ഒരു പാര്‍സി വനിതക്ക് ഒരിക്കല്‍ ഒരു കഷ്ടപ്പാട് നേരിട്ടു.അവരുടെ സഹോദരന് ജഹാംഗീര്‍ അവരോട് അഞ്ഞൂറ് രൂപാ ആവശ്യപ്പെട്ടു.അയാള്‍ക്ക് പണം കൊടുക്കുവാന്‍ അവര്‍ തയ്യാറായിരുന്നില്ല.പണം കൈയില്‍ കിട്ടിയാല്‍ അവന് കുതിരപ്പന്തയത്തിനുപോയി പണം തുലക്കാനല്ലെ യെന്നും അവര്‍ ചോദിച്ചു.അയാള്‍ ദേഷ്യത്തോടെ ”ചേച്ചി എനിക്ക് പണം തന്നില്ലായെങ്കില്‍ അതിന്റെ ഫലം നാളെ ദിനപ്പത്രത്തില്‍ കാണും” എന്നു പറഞ്ഞ് ഇറങ്ങിപ്പോയി.ആ സ്ത്രീ വളരെ പരിഭ്രമിച്ചു.
‘മായിജി ! മായി ,എന്റെ അനുജനെ രക്ഷിച്ച് മടക്കിക്കൊണ്ടുവരണേ !.’ എന്നു വിലപിച്ചുകൊണ്ട് സമീപത്തുള്ള മാര്‍ക്കണ്ഡന്റെ വസതിക്കു മുന്നിലെത്തി.അവിടെ വാതില്ക്കല്തന്നെ മായി നില്ക്കുന്നുണ്ടായിരുന്നു.ആ സ്ത്രീയെക്കണ്ട് അമ്മ പറഞ്ഞു.
‘എന്റെ മകന് ക്ഷീണിച്ച് കിടന്നുറങ്ങുകയാണ്.അവനെ ബുദ്ധിമുട്ടിക്കരുത്.ഒന്നര മണിക്കൂറിനകം നിന്റെ അനുജനെ ഞാന്‍ കൊണ്ടു വരാം.ഇപ്പോള്‍ നീ പോകു.’
ഒരിക്കലും മടങ്ങിവരില്ലെന്ന വാശിയോടെ പോയ സഹോദരന് ഒന്നര മണിക്കൂറിനുള്ളില്‍ തിരികെ വന്നു.അവര്‍ രണ്ടു പേരും കൂടി മാര്‍ക്കണ്ഡന്റെ വീട്ടില്‍ ചെന്ന് പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. ഈ സംഭവം അവര്‍ സ്നേഹിതന്മാരോടും,പ്രദേശവാസികളോടും വിവരിച്ചു പറയുകയാല്‍ മായിസത്തിന്റെ പ്രചാരം വര്‍ദ്ധിച്ചു.
എല്‍.എസ്.പ്രസാദിന്റെ സഹോദരന് ശങ്കരലാല്‍ ഒരു ക്രിമിനല്‍ കേസിലകപ്പെട്ടു. മാര്‍ക്കണ്ഡമായിയെ കണ്ടിട്ടൂണ്ടായിരുന്നില്ലെങ്കിലും അയാള്‍ തികഞ്ഞ മായി ഭക്ത ഭക്തനായിരുന്നു.യഥാര്‍ത്ഥത്തില്‍ കേസ്സില്‍ അയാള്‍ നിരപരാധിയുമായിരുന്നു.പരിഭ്രമം കലശലായി ഒടുവില്‍ പൂനയില്‍ വന്ന് മാര്‍ക്കണ്ഡമായിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ തീര്‍ച്ചയാക്കി.പുറപ്പെടുന്നതിനു മുമ്പ് അയാള്‍ക്ക് ഒരു സ്വപ്നമുണ്ടായി.”മാര്‍ക്കണ്ഡമായി ഒരു മുറിയില്‍ ഉറങ്ങി കിടക്കുകയാണ്.മായി മുറിയില്‍ കാവല്ക്കാരിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.ഭക്തന് മുറിയില്‍ പ്രവേശിച്ചപ്പോള്‍ മായി പറഞ്ഞു.”എന്റെ മകനെ ഉണര്ത്തരുത്.അവന് എനിക്കു വേണ്ടി ക്ലേശിച്ച് ക്ഷീണിച്ചുറങ്ങുകയാണ്.
നിനക്ക് ക്രിമിനല്‍ കേസില്‍ രക്ഷകിട്ടുകയല്ലെ വേണ്ടു? ആ കാര്യം ഞാനേറ്റു. നീയിപ്പോള്‍ പോകു.”. ഈ സ്വപ്നത്തെപ്പറ്റി അയാള്‍ മാര്‍ക്കണ്ഡമായിക്ക് എഴുതി.സ്വപ്നത്തില്‍ കണ്ട എല്ലാ കാര്യങ്ങളും,മാര്‍ക്കണ്ഡമായിയുടെ മുറിയിലെ സജ്ജീകരണങ്ങളും കിടപ്പും മറ്റും വിശദമായി എഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആ കത്തിന് മറുപടി അയച്ചു.അതിനു മറുപടിയായി ആ ഭക്തന് അയച്ച കത്തില്‍ മാര്‍ക്കണ്ഡമായിയുടെ മൂന്നു തലയണകളെപ്പറ്റിയും കറുത്ത ചതുരങ്ങളുള്ള തവിട്ടു നിറത്തോടുകൂടിയ പുതപ്പിനെപ്പറ്റിയും കിടക്കക്കു സമീപം വെച്ചിട്ടുള്ള മായിയുടെ പടത്തെപ്പറ്റിയും മറ്റും വിസ്തരിച്ചു പറഞ്ഞിരുന്നു .വിവരണം വളരെ
ശരിയായിരുന്നു.മാര്‍ക്കണ്ഡമായി അയാള്‍ക്കെഴുതി;”നിങ്ങള്‍ വരണമെന്നില്ല.പ്രാര്‍ത്ഥിക്കുക,പ്രാര്‍ത്ഥിക്കുക,പ്രാര്‍ത്ഥിക്കുക.” ആ ഭക്തനെ നിരപരാധിയാണെന്നു കല്‍പ്പിച്ച് വെറുതെ വിട്ടു.
പൂനയില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച കാലം.ജനങ്ങള്‍ നഗരം വിട്ടൊഴിയാന്‍ തുടങ്ങി .തോഡിവാലാ റോഡിലെ ഒരു വീട്ടിലായിരുന്നു മാര്‍ക്കണ്ഡമായിയുടെ താമസം.ഒരു ദിവസം അയല്‍വാസിയായ ഒരു സ്ത്രി അദ്ദേഹത്തോടു പറഞ്ഞു;”അമ്മ സ്വപ്നത്തില്‍ എന്നോടു പറയുകയുണ്ടായി,പ്ലേഗില്‍നിന്നു രക്ഷ കിട്ടണമെന്നുള്ളവര്‍ വെള്ളിയാഴ്ച തോറും അങ്ങയുടെ മായിപൂജയില് ചേരണമെന്ന്.”
”ഇവിടെ സ്ഥലപരിമിതിയുണ്ട്.നിങ്ങളുടെ ആഗ്രഹത്തില്‍ നിന്നുണ്ടായതായിരിക്കും സ്വപ്നം.”അദ്ദേഹത്തിന്റെ ഈ ഉത്തരം കേട്ട് ആ സ്ത്രി ആദരവോടുകൂടിയാണെങ്കിലും ചൊടിച്ചുകൊണ്ട് പറഞ്ഞു; ”മായി അങ്ങയുടെ മാത്രം കുത്തകയാണെന്നും ഞങ്ങളെപ്പോലെയുള്ളവരോട് സ്വപ്നത്തില്‍ പോലും സംസാരിക്കുകയില്ലെന്നും വിചാരിക്കരുത്.മായിയുടെ കൃപാവര്‍ഷം ലഭിക്കാന്‍ എനിക്ക് അര്‍ഹത കുറവായിരിക്കാം.എന്നിരുന്നാലും കുറച്ചൊക്കെ ധാര്‍മ്മിക ഗുണം ഉണ്ടായിക്കൂടെ? മായി അങ്ങയുടെ വീട്ടില്‍ താമസിക്കുന്നുണ്ട്.എല്ലാദിവസവും പുലര്‍ച്ചെ അഞ്ചു മണിക്ക് അമ്മ പുറത്തിറങ്ങി തോട്ടത്തില്‍ ചുറ്റിനടന്നിട്ട് മടങ്ങാറുമുണ്ട്”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: