ആലപ്പുഴ: പോലീസില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസില്‍ അന്വേഷണം ചില പോലീസ് ഉദ്യോഗസ്ഥരിലേക്കും നീളുമെന്ന് സൂചന. ഒളിവിലിരിക്കെ ബംഗളൂരുവില്‍ പിടിയിലായ പ്രധാന പ്രതി തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യയെ (23) കായംകുളത്ത് എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വന്നത്.
ശരണ്യയെ ചോദ്യം ചെയ്തതോടെ തട്ടിപ്പില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വിവരം ലഭിച്ചതോടെ, അന്വേഷണം ആ ദിശയിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. എസ്ഐ റാങ്കിലുള്ള ചില പോലീസുദ്യോഗസ്ഥര്‍ നിരന്തരം ശരണ്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും ഫോണ്‍രേഖകളില്‍ നിന്നും വ്യക്തമായി. ഈ ഉദ്യോഗസ്ഥരെയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. പോലീസ് ക്യാംപിലെ ഉദ്യോഗസ്ഥനാണു പിന്‍വാതിലിലൂടെ ജോലി വാങ്ങിത്തരാമെന്ന് ഏറ്റിരുന്നതെന്നു ശരണ്യ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്ന് വിവരം.
തട്ടിപ്പു നടത്തി ലഭിച്ച പണം ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിലാണെന്നാണു ശരണ്യയുടെ മൊഴി. ഇതു പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഡിവൈഎസ്പി എസ്. ദേവമനോഹറിന്റെ നേതൃത്വത്തിലാണ് ശരണ്യയെ ചോദ്യം ചെയ്തത്. ശരണ്യയുടെ മാതാപിതാക്കളെയും സഹായികളെയും നേരത്തെ പോലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: