ഷാര്‍ജ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 234ന് പുറത്തായി. പേസര്‍ ജയിംസ് ആന്‍ഡേഴ്സണിന്റെ നാല് വിക്കറ്റ് പ്രകടനമാണ് അവരെ പ്രതിസന്ധിയിലാക്കിയത്. നായകന് മിസ്ബ ഉള് ഹഖിന്റെ (71) പോരാട്ടം പോരാടാവുന്ന നിലയിലെത്തിച്ചു. മറുപടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സ് എടുത്തിട്ടുണ്ട്.
പാക് ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ അനുവദിച്ചില്ല. അഞ്ചിന് 116 എന്ന നിലയില്‍ പതറിയ അവരെ ഇരുന്നൂറ് കടത്തിയത് മിസ്ബയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സര്‍ഫ്രാസ് അഹമ്മദും (39) ആറാം വിക്കറ്റില്‍ നേടിയ 80 റണ്‍സ്. സ്കോര്‍ 224ല്‍ നില്‍ക്കെ രണ്ടാം നായകന് മിസ്ബ മടങ്ങിയതോടെ പാക്കിസ്ഥാന്റെ വിധി തീരുമാനമായി. 160 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സറുമടക്കം മിസ്ബ 71 റണ്‍സെടുത്തത്. കരിയറില്‍ പാക് നായകന്റെ 32ാം അര്‍ധശതകം. ഷൊയ്ബ് മാലിക്ക് (38), യൂനിസ് ഖാന് (31), മുഹമ്മദ് ഹഫീസ് (27) എന്നിവരും ടീം സ്കോറിന് സംഭാവന നല്കി.
15.1 ഓവറില്‍ 17 റണ്‍സ് വഴങ്ങിയാണ് ആന്ഡേഴ്സണ് നാല് ഇരകളെ കണ്ടെത്തിയത്. ഇംഗ്ലീഷ് പേസറുടെ 23ാമത്തെ നാലു വിക്കറ്റ് നേട്ടമാണിത്. സ്റ്റുവര്‍ട്ട് ബ്രോഡ്, ഇന്ത്യന്‍ വംശജനായ ഇടംകൈയന്‍ സ്പിന്നര്‍ സമിത് പട്ടേല്‍, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: