മുംബൈ: ഒടുവില്‍ ഹ്യൂമേട്ടന് തന്റെ വിശ്വരൂപം പുറത്തെടുത്തു. ഈ സീസണിലെ ആദ്യമായി ഗോള്‍ കണ്ടെത്തിയ, അതും ഹാട്രിക്, ഇയാന്‍ ഹ്യൂമിന്റെ കരുത്തില്‍ മുംബൈ സിറ്റി എഫ്സിയെ 4-1ന് തുരത്തി അത്ലറ്റികോ ഡി കൊല്‍ക്കത്ത. മുംബൈയുടെ മൈതാനത്ത് ഹ്യൂമിന്റെ നിറഞ്ഞാട്ടം. സീസണില്‍ മൂന്നാമത്തെ ഹാട്രിക്കാണിത്. ചെന്നൈയിന്റെ സ്റ്റീവന്‍ മെന്‍ഡോസയും, മുംബൈയുടെ സുനില്‍ ഛേത്രിയുമാണ് ഇതിനു മുന്‍പ് ഹാട്രിക് തികച്ചത്. ഛേത്രിയെ സാക്ഷിയാക്കി 35, 45, 81 മിനിറ്റുകളിലാണ് ഹ്യൂം ലക്ഷ്യം കണ്ടത്. ഒരു ഗോള്‍ അഗസ്റ്റിന് ഫെര്‍ണാണ്ടസും കുറിച്ചു. ഛേത്രി നിരാശപ്പെടുത്തിയ കളിയില്‍ സെലിം ബെനചൗര് മുംബൈയുടെ ആശ്വാസം.
പ്രത്യാക്രമണത്തിനൊടുവില്‍ ഗവലിയന് നല്കിയ പാസില്‍ ഹ്യൂമിന്റെ പെര്‍ഫക്റ്റ് ഫിനിഷിലൂടെ ആദ്യ ഗോള്‍. പന്ത് നിലംതൊടും മുന്‍പ് ഹ്യൂം വലയിലാക്കി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പെനല്‍റ്റിയിലൂടെ ഹ്യൂം ലീഡുയര്‍ത്തിയത്. ഗവലിയനെ ബോക്സില്‍ സുഭാഷ് സിങ് വീഴ്ത്തയതിന് പെനല്‍റ്റി. വലത്തോട്ടു ചാടിയ സുബ്രതപാലിനെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്ത് തൊടുത്തു ഹ്യൂം. സമീഗ് ദൗതിയുമായി ചേര്‍ന്നുള്ള മുന്നേറ്റമാണ് ഹ്യൂമിനെ ഹാട്രിക്കിലേക്കും കൊല്‍ക്കത്തയെ നാലാം ഗോളിലേക്കും നയിച്ചത്. ദൗതി തന്നെയാണ് അഗസ്റ്റിന് ഫെര്‍ണാണ്ടസിനും ഗോളിലേക്കു വഴി കാണിച്ചത്.
ഏഴു കളികളില്‍ പത്ത് പോയിന്റായി കൊല്‍ക്കത്തയ്ക്ക്. മുംബൈയ്ക്കും പത്ത് പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: