മലപ്പുറം: അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും ധാരണയിലാണെന്നും കേസുകളില്‍ പരസ്പരം സംരക്ഷിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. മലപ്പുറം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച തദ്ദേശപ്പോര് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എളമരം കരീമിനെ ചക്കിട്ടപ്പാറ ഖനനക്കേസില്‍ നിന്നും രക്ഷിച്ചപ്പോള്‍ പ്രത്യുപകാരമായി ബാര്‍കോഴ കേസില്‍ സിപിഎം മൃദുസമീപനം സ്വീകരിച്ചിരിക്കുകയാണ്.
ബാര്‍കോഴ സംബന്ധിച്ച് ജേക്കബ്ബ് തോമസ് പ്രസ്താവന നടത്തിയപ്പോള്‍ അദ്ദേഹത്തിന് കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആഭ്യന്തമന്ത്രിയും ഡിജിപിയും പറഞ്ഞത്. പക്ഷേ ഈ പ്രചാരണം തെറ്റാണ്. കേസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ചാര്‍ട്ട് തയ്യാറാകുന്ന സമയം മുതല്‍ ഇതുമായി ബന്ധപ്പെട്ട് നില്ക്കുന്ന ആളാണ് ജേക്കബ്ബ് തോമസ്. കോടതിവിധിക്കെതിരെ ഐപിഎസ് അസോസിയേഷന് രംഗത്ത് വരുന്നത് ജനാധിപത്യ ചരിത്രത്തില്‍ ആദ്യമായാണ്.
സംസ്ഥാനത്തൊട്ടാകെ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഒരു ഭരണമാറ്റം കേരളീയര്‍ ആഗ്രഹിക്കുന്നു. എസ്എന്‍ഡിപിയുടെ ബിജെപിയോടുള്ള സഹകരണവും ഈ മാറ്റത്തിന്റെ ഭാഗമാണ്. ഒരു സീറ്റിലും ബിജെപി ആരുമായും സഖ്യം ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ സിപിഎം ലീഗുമായി പലസ്ഥലത്തും അവസരവാദ സഖ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബിജെപിയുടെ വിജയം തടയാന്‍ സിപിഎം പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉച്ചക്ക് ശേഷം വോട്ട് ചെയ്യാന്‍ പോയാല്‍ മതിയെന്നാണ് സിപിഎം അണികള്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശം. ബിജെപിക്ക് അനുകൂലമാണ് രാവിലത്തെ അവസ്ഥയെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണ് നീക്കം. എങ്ങനെയും ബിജെപിയുടെ വിജയം തടയുകായെന്ന ഒറ്റ ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. പക്ഷേ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയമുന്നേറ്റം നടത്തുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: