കൊച്ചി: കേവല ആരോപണപ്രത്യാരോപണങ്ങളില്‍ ഊന്നി യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തുമ്പോള്‍ കോര്‍പ്പറേഷനിലെ ജനകീയ വിഷയങ്ങള്‍ മുന്നോട്ടുവച്ചാണ് ബിജെപി സ്ഥാനാര്‍ഥികളുടെ വോട്ടു തേടല്‍. ഏറെ നേരത്തെ ആരംഭിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അണമുറിയാതെ മുന്നോട്ടുകൊണ്ടു പോകുന്നതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍.
കൊച്ചി കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി ഇത്രകണ്ട് വ്യക്തമായ മേല്‍ക്കൈ പ്രചാരണത്തില്‍ നേടുന്നത്. കൊച്ചിയുടെ സമഗ്ര വികസനത്തിന് മോദി സര്‍ക്കാരിന്റെ പരമാവധി പരിഗണന ലഭിക്കാന്‍ ബിജെപി പ്രതിനിധികള്‍ കോര്പ്പറേഷന് ഭരണത്തിലുണ്ടാകണമെന്ന തിരിച്ചറിവ് പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റും 56-ാം ഡിവിഷന്-പനമ്പിള്ളി നഗറിലെ സ്ഥാനാര്‍ഥിയുമായ അഡ്വ. പി.ജെ. തോമസ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം പനമ്പിള്ളി നഗറിനുവേണ്ടി ഒന്നും മുന്‍ കൗണ്‍സിലര്‍ ചെയ്തിട്ടില്ല.
ഏറ്റവുമധികം വരുമാനം കോര്പ്പറേഷന് കിട്ടുന്ന ഡിവിഷനായിട്ടും അവഗണന മാത്രമാണ് ഉണ്ടായത്. മാലിന്യം, വെള്ളക്കെട്ട് തുടങ്ങിയ നിരവധി പ്രശ്നങ്ങളില്‍ നട്ടം തിരിയുകയാണ് ഈ ഡിവിഷന്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കഴിയുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്ന് അഡ്വ. പി.ജെ. തോമസ് വ്യക്തമാക്കി. രണ്ടുവട്ടം വോട്ടര്‍മാരെ നേരില്‍ക്കണ്ട പി.ജെ. തോമസ് കോര്‍ണര്‍ മീറ്റിംഗുകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തുടര്‍ ദിവസങ്ങളില്‍ സ്ഥാനാര്‍ഥി നേരിട്ട് ജനങ്ങളെ സംബോധന ചെയ്യും.
അനുഭവ സമ്പത്തും സേവനപ്രവര്‍ത്തനങ്ങളും തന്റെ ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്തുമെന്ന് 7-ാം ഡിവിഷന് ചെറളായിയിലെ ബിജെപി സ്ഥാനാര്‍ഥി ശ്യാമള എസ്. പ്രഭു പറഞ്ഞു. കാല് നൂറ്റാണ്ടായി ശ്യാമളയാണ് ചെറളായി ഡിവിഷനെ കോര്പ്പറേഷന് കൗണ്ടസിലില് പ്രതിനിധാനം ചെയ്യുന്നത്. ഫണ്ട് ലാപ്സാക്കാതെ ഡിവിഷനില്‍ ചെലവാക്കിയിട്ടുണ്ടെന്നതും ഏത് ആവശ്യത്തിനും തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നതും ജനങ്ങള്‍ക്കറിയാം.
പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് വട്ടം ജനങ്ങളെ കണ്ടു കഴിഞ്ഞ ശ്യാമളയുടെ വാക്കുകളില്‍ ആത്മവിശ്വാസം. കൊങ്ങിണി സംസാരിക്കുന്നവരാണ് ഡിവിഷനിലെ എല്ലാ സ്ഥാനാര്‍ഥികളും. എന്നാല്‍, ഈ ഡിവിഷനിലെ കൊങ്ങിണി സംസാരിക്കാത്ത വോട്ടര്‍മാരുടെ പിന്തുണ തനിക്കാണെന്ന് ശ്യാമള പറഞ്ഞു. എസ്എന്‍ഡിപി ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളും ശ്യാമളക്കൊപ്പം സജീവമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: