കൊച്ചി: പ്രചാരണത്തില്‍ ലഭിച്ച മേല്‍ക്കൈ വോട്ടാക്കി മാറ്റാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലാണ് കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍. കഴിയുന്നത്ര വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പാക്കുകയെന്ന ശൈലിയില്‍ ഏറെ ഗുണകരമായിട്ടുണ്ടെന്ന് അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ പോരാട്ടം എന്ന പതിവു നില മാറി, ഇത്തവണ മത്സരത്തിലെ രണ്ടു പേരില്‍ ഒരാള്‍ ബിജെപി എന്ന അവസ്ഥാവിശേഷം രൂപപ്പെട്ടിരിക്കുന്നു, പല ഡിവിഷനുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ അതത് ഡിവിഷനുകളില്‍ തന്നെയുള്ളവരാണെന്നതും നേട്ടമാണ്.
4-ാം ഡിവിഷന്
വിമല രാധാകൃഷ്ണന്
നാലാം ഡിവിഷന്-കരിപ്പാലത്തെ ബിജെപി സ്ഥാനാര്‍ത്ഥി വിമല രാധാകൃഷ്ണന്റെ പ്രചാരണം നാലാം റൗണ്ടിലെത്തിയിരിക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങിയാണ് വോട്ടുറപ്പാക്കുന്നത്. വിപുലമായ വ്യക്തിബന്ധമാണ് വിമലയുടെ മുതല്‍ക്കൂട്ട്. കോര്‍പ്പറേഷനിലെ ഏറ്റവും ശോചനീയസ്ഥിതിയിലുള്ള ഡിവിഷനുകളിലൊന്നാണ് കരിപ്പാലം. മാറി മാറി വന്ന എല്‍ഡിഎഫ്, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സ്വന്തക്കാരുടെ താല്പര്യം മാത്രമാണ് സംരക്ഷിച്ചതെന്ന് നാട്ടുകാര്‍ക്ക് പരാതിപ്പെടുന്നുണ്ട്. മാലിന്യം, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങളിലൂന്നിയുള്ള വിമലയുടെ പ്രചാരണത്തിന് ജനപിന്തുണയേറുന്നു. എല്ലാവിഭാഗം സമുദായങ്ങളും തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് വിമല പറഞ്ഞു. കണ്‍വെന്‍ഷനുകളും ജാഥകളുമൊക്കെയായി തുടരുന്ന പ്രചാരണം കൂടുതല്‍ സജീവമാക്കാനാണ് നീക്കം.
61-ാം ഡിവിഷന്
അച്ചുതന് വെട്ടത്ത്
61-ാം ഡിവിഷന് രവിപുരത്ത് അച്ചുതന് വെട്ടത്തി (ഉണ്ണി) ന്റെ പ്രചാരണാര്‍ഥം നേവി ക്യൂന്‍ ഹെന്ന മരിയ കെന്നഡി എത്തി. തേവരയിലെ ആംഗ്ലോ ഇന്ത്യന്‍ കോളനിയിലാണ് ഹെന്ന അച്ചുതനു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. ബിജെപി നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് ഡിവിഷനിലെ ബാങ്കിംഗ്, ഐ.ടി. തുടങ്ങി വിവിധ രംഗങ്ങളിലെ പ്രൊഫഷണലുകള്‍ അച്ചുതനു വേണ്ടി പ്രചാരണത്തിനിറങ്ങും. ഇതിനകം നാലു തവണയിലേറെ വോട്ടര്‍മാരെ അച്ചുതന് നേരില്‍ക്കണ്ടു.
55-ാം ഡിവിഷന്
പത്മജ എസ്. മേനോന്
55-ാം ഡിവിഷന്-ഗിരിനഗറിലെ സ്ഥാനാര്‍ഥി പത്മജ എസ്. മേനോന് ഓരോ വീടും കയറിയിറങ്ങുകയാണ്. രണ്ടുവട്ടം ഇതിനകം വീടുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ആളുകള്‍ എല്ലാം മനസ്സിലാക്കുന്നുണ്ടെന്നും വിവേകപൂര്‍വ്വം വോട്ടു ചെയ്യുമെന്നും തന്റെ ജയം ഉറപ്പാണെന്നും പത്മജ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിന് റിബല്‍ സ്ഥാനാര്‍ഥി ശല്യം വിനയാകുമ്പോള്‍ പാര്‍ട്ടി ചിഹ്നം പോലുമില്ലാതെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുള്ളത്. തന്റെ സ്വന്തം ഡിവിഷനിലാണ് മത്സരിക്കുന്നതെന്നതും പത്മജയുടെ അനുകൂല ഘടകങ്ങളില്‍ പെടുന്നു.
10-ാം ഡിവിഷന്
സീന സത്യശീന്‍
വോട്ടര്‍മാരെ നേരില്‍ക്കണ്ട് ഡിവിഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അരമണിക്കൂറെങ്കിലും സംസാരിച്ച് വോട്ടുറപ്പാക്കിയാണ് 10-ാം ഡിവിഷന് കരുവേലിപ്പടിയിലെ സ്ഥാനാര്‍ഥി സീന സത്യശീലന്റെയും പ്രചാരണം. ഇതുവരെ രണ്ടുതവണയിലേറെ വീടുകള്‍ കയറിയിറങ്ങി. എസ്എന്‍ഡിപിയുടെയും വെള്ളാള സഭയുടെ സഹകരണം സീനയുടെ ജയപ്രതീക്ഷയ്ക്ക് കൂടുതല്‍ ബലം നല്കുന്നു. വഴി, കാന, മാലിന്യ പ്രശ്നങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും കാട്ടിയ നിസംഗതയ്ക്കെതിരായ നിലപാടിലൂന്നിയ സീനയുടെ പ്രചാരണത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. കുടുംബയോഗങ്ങളും നേരിട്ടുള്ള ജനസമ്പര്‍ക്കവുമായി പ്രചാരണം ഊര്‍ജ്ജിതമാക്കുകയാണ് സീന.
72-ാം ഡിവിഷന്
ആരുഷി. പി
കോളേജ് വിദ്യാര്‍ഥിനിയെങ്കിലും പക്വവും ഊര്‍ജ്ജസ്വലവുമായ പെരുമാറ്റത്തിലൂടെ വോട്ടര്‍മാരുടെ കണ്ണിലുണ്ണിയായി മാറി കഴിഞ്ഞു 72-ാം ഡിവിഷന്-പൊറ്റക്കുഴിയിലെ ബിജെപി സ്ഥാനാര്‍ഥി ആരുഷി പി. മഹാരാജാസ് കോളേജില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയായ അരുഷിയെ സ്നേഹം കൊണ്ട് പൊതിയുകയാണ് നാട്ടുകാര്‍. എല്ലാ വിഭാഗങ്ങളുടെയും പിന്തുണ അരുഷിക്കുണ്ട്. സ്ത്രീകളുടെ പ്രത്യേക സ്ക്വാഡ് തന്നെ അരുഷിക്കായി രംഗത്തുണ്ട്. റോഡ് ഷോ ഉള്‍പ്പെടെ പരിപാടികളുമായി വരും ദിവസങ്ങളില്‍ പ്രചാരണം കൊഴിപ്പിക്കാനാണ് തീരുമാനം.
62-ാം ഡിവിഷന്
ടി. കെ. നാരായണ സ്വാമി
62-ാം ഡിവിഷന്- എറണാകുളം സൗത്തിലെ ബിജെപി സ്ഥാനാര്‍ഥി ടി. കെ. നാരായണ സ്വാമി (സുന്ദരം) യുടെ പ്രചാരണത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി നടത്തി. പ്രവര്‍ത്തകരുടെ സാന്നിധ്യംകൊണ്ട് റാലി ഏറെ ശ്രദ്ധേയമായി. ഇതിനകം നിരവധി തവണ നാരായണ സ്വാമി വോട്ടര്‍മാരെ കണ്ടു കഴിഞ്ഞു. ഫഌറ്റുകള്‍, ഹൗസിംഗ് കോളനികള്‍, അന്യസംസ്ഥാനക്കാര്‍, വോട്ട് ഇവിടെയെങ്കിലും മറ്റിടങ്ങളില്‍ താമസമാക്കിയവര്‍ എന്നിങ്ങനെ ഡിവിഷന്റെ പ്രത്യേകതകള്‍ കൃത്യമായി മനസ്സിലാക്കി ചിട്ടയായ പ്രവര്‍ത്തനമാണ് ടി. കെ. നാരായണ സ്വാമി നടത്തുന്നത്. ബ്രാഹ്മണ സഭയുടെ പിന്തുണ നാരായണ സ്വാമിയുടെ ജയപ്രതീക്ഷയ്ക്ക് കരുത്തുപകരുന്നു. നാരായണ സ്വാമിയുമായാണ് മുന്നണികളുടെ പോരാട്ടം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.
59-ാം ഡിവിഷന്
ലിഷ സന്തോഷ്
വ്യക്തമായ മുന്‍തൂക്കം നേടി 59-ാം ഡിവിഷന്-തേവരയിലെ ബിജെപി സ്ഥാനാര്‍ഥി ലിഷ സന്തോഷിന്റെ പ്രചാരണം നാലാം റൗണ്ടില്‍. ഡിവിഷന്റെ സ്വന്തമായ ലിഷയ്ക്ക് ധീവരസഭയുടെയും എസ്എന്‍ഡിപിയുടെയും പിന്തുണ കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു. കുടുംബയോഗങ്ങളും കണ്‍വെന്‍ഷനുകളുമൊക്കെയായി പ്രചാരണം ഊര്‍ജ്ജിതമായി തുടരുകയാണ്. നാലു തവണ വോട്ടര്‍മാരെ നേരിട്ടു കണ്ട് സംസാരിച്ചതിന്റെ പ്രയോജനം ലഭിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ലിഷ സന്തോഷ്. ഇന്ന് ലിഷയുടെ പ്രചാരണത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന് പങ്കെടുക്കും.
14-ാം ഡിവിഷന്
ദിലീഷ്കുമാര്‍ എം. ആര്.
ശ്രദ്ധേയ പോരാട്ടം നടക്കുന്ന 14-ാം ഡിവിഷന്-തഴപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ദിലീഷ്കുമാര്‍ എം. ആര്. വ്യക്തമായ മേല്‍ക്കൈ നേടിയെന്ന് എതിരാളികള്‍ തന്നെ സമ്മതിക്കുന്ന സ്ഥിതിവിശേഷം. 10 വര്‍ഷം എല്‍ഡിഎഫിന്റെ കൗണ്‍സിലറായിരുന്ന വ്യക്തി റിബലായി മത്സരിക്കുന്നതുകൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ഡിവിഷനാണ് തഴപ്പ്. അദ്ദേഹം മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാണ്. ഈ റിബല്‍ സാന്നിധ്യം ഏറ്റവും ഗുണം ചെയ്യുക ദിലീഷ്കുമാറിനാണ്. വീണു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഊര്‍ജ്ജിത പ്രവര്‍ത്തനത്തിലാണ് സ്ഥാനാര്‍ഥി. രണ്ടുവട്ടം വോട്ടര്‍മാരെ വീടുകളിലെത്തി കണ്ടു. സ്ത്രീകളുടെ സ്ക്വാഡും രംഗത്തുണ്ട്. എസ്എന്‍ഡിപി പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പ്രചാരണത്തിന്റെ ഭാഗമായി ബൈക്ക് റാലി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: