ഏഴു ജില്ലകളിലെ വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. കോര്പ്പറേഷന്, മുന്‍സിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തലത്തില്‍ 9220 സ്ഥാനത്തേക്ക് 31,161 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഏഴു ജില്ലകളിലുമായി ഒരുകോടി പതിനൊന്നുലക്ഷത്തിലധികം വോട്ടര്‍മാരുള്ള ഇന്നത്തെ വോട്ടെടുപ്പ് നീതിപൂര്‍വകമായും സമാധാനപരമായും നടക്കണമെന്നാണ് ജനാധിപത്യവിശ്വാസികളെല്ലാം ആഗ്രഹിക്കുന്നത്. എന്നാല്‍ ചില ജില്ലകളില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ അങ്ങനെ സംഭവിക്കുമോ എന്ന സംശയമാണ് പരക്കെ ഉയരുന്നത്. 1,316 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കാക്കിയിരിട്ടുള്ളത്. അതില്‍ പകുതിയോളം കണ്ണൂര്‍ ജില്ലയിലാണുള്ളത്.
കണ്ണൂര്‍ ജില്ലയിലെ 643 പ്രശ്നബാധിത ബൂത്തുകളില്‍ 408 ഇടത്തും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയെങ്കിലും കള്ളവോട്ടു ചെയ്യാന്‍ രണ്ടും കല്പ്പിച്ചിറങ്ങിയവര്ക്ക് അതൊന്നും തടസ്സമാകുമെന്ന് തോന്നുന്നില്ല. സിപിഎം ശക്തികേന്ദ്രങ്ങളില്‍ മറ്റു പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെപോലും ഇരിക്കാന്‍ സമ്മതിക്കാത്തതാണ് മുന്‍കാല ചരിത്രം. ചൂണ്ടിക്കാട്ടാനും ചോദ്യംചെയ്യാനും ആളില്ലാത്ത സ്ഥലത്ത് ഉദ്യോഗസ്ഥരെ പോലും വരുതിയിലാക്കി വോട്ടുചെയ്ത ചരിത്രമുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബൂത്ത് പിടിച്ചെടുക്കുന്നതിന് സമാനമായ ശൈലി ജനഹിതത്തെ അട്ടിമറിക്കലാണല്ലോ. കൊലക്കേസില്‍ പ്രതികളായ കാരായിമാര്‍ മത്സരിക്കുന്ന മേഖലയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാന്‍പോലും കഴിയുന്നില്ല.
തലശ്ശേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ ആയുധനിര്‍മാണവും സംഭരണവും വ്യാപകമായി നടന്നിട്ടുണ്ട്. അതില്‍ ചിലതു മാത്രമാണ് പോലീസിന് കണ്ടെത്താനായത്. ഏത് ഹീനകൃത്യവും ചെയ്ത് വോട്ട് ഉറപ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതേ രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയാണ് കോണ്‍ഗ്രസ് മുന്നണിയും സ്വീകരിച്ചിട്ടുള്ളത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നത സൃഷ്ടിച്ചും ഭീഷണിപ്പെടുത്തിയും അവര്‍ വോട്ടുനേടാന്‍ ശ്രമിച്ചതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. ബീഫ് വിവാദവും മറ്റും ഉണ്ടാക്കിയതിന്റെ ലക്ഷ്യം വേറൊന്നല്ല. ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി കണ്ടെത്തിയത് ഭരണമുന്നണിയെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരമാണ്.
ആത്മാഭിമാനമുള്ള ആര്‍ക്കും പിടിച്ചുനില്ക്കാന് കഴിയാത്ത പരാമര്‍ശമാണ് കോടതിയില്‍ നിന്നുണ്ടായത്. എന്നിട്ടും കെ.എം. മാണി മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാകുന്നില്ല. മാണി രാജിവയ്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായമുള്ളവര്‍ മന്ത്രിസഭയില്‍പോലും ഉണ്ടെങ്കിലും അത് തുറന്നുപറയാനുള്ള ചങ്കൂറ്റമില്ല. മുഖ്യമന്ത്രിയും മുന്നണിയും മാണി രാജിവയ്ക്കണമെന്ന അഭിപ്രായക്കാരല്ല. തുടരന്വേഷണം പ്രഖ്യാപിച്ച കോടതിവിധി ന്യായയുക്തമായി നടക്കണമെങ്കില്‍ മാണി മന്ത്രിയായിരിക്കാന്‍ പാടില്ല. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായപ്പോള്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണശൈലി തന്നെ മാറി. ഇതിനെ മറികടക്കാന്‍ മറ്റൊരു തന്ത്രം പയറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്.
പതിമൂന്ന് വര്‍ഷം മുമ്പ് നടന്ന ശാശ്വതീകാനന്ദസ്വാമിയുടെ മരണം പുനരന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണമെന്നാണ് ആഭ്യന്തരമന്ത്രി പ്രസ്താവിച്ചത്. എന്നാല്‍ അതെന്താണെന്നു മാത്രം ആഭ്യന്തരമന്ത്രി പറയുന്നില്ല. ഒരു പുതിയ തെളിവും നല്‍കിയിട്ടില്ലെന്നാണ് ആരോപണം ഉന്നയിച്ച ഡോ.ബിജു രമേശ് വ്യക്തമാക്കിയത്. അതോടെ സര്‍ക്കാരിന്റെ കള്ളക്കളിയാണ് തെളിഞ്ഞത്.
ആലുവാപ്പുഴയില്‍ കുളിച്ചുകൊണ്ടിരിക്കെ സ്വാമി മുങ്ങിമരിച്ചു എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആദ്യകണ്ടെത്തല്‍. തുടര്‍ന്നുണ്ടായ വിശദമായ അന്വേഷണത്തിലും മറിച്ചുള്ള ഒരു തെളിവും ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല. മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനും സാക്ഷ്യപ്പെടുത്തിയിരുന്നു. മുങ്ങിമരണമാണ് സംഭവിച്ചതെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സര്‍ക്കാരിനും കോടതിക്കും സമര്‍പ്പിക്കുകയായിരുന്നു. പുനരന്വേഷണത്തിന് കാരണമായ ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തലുകള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ഭാഷ്യം. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിലധികമായിട്ടും ലഭിക്കാത്ത പുതിയ എന്തുതെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്.
തത്കാലം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ ബാര്‍കോഴക്കേസില്‍ നിന്ന് തിരിച്ചുവിടണമെന്ന ലക്ഷ്യമാണുള്ളത്. ഇരുമുന്നണികളുടെയും വഴിവിട്ട ന്യൂനപക്ഷ പ്രീണനത്തില്‍ മനംമടുത്ത ഭൂരിപക്ഷസമൂഹം പുതിയ രാഷ്ട്രീയസമവാക്യത്തിന് കാത്തുനില്‍ക്കുകയാണ്. ആഴ്ചകളോളം നീണ്ടുനിന്ന പ്രചാരണപ്രവര്‍ത്തനങ്ങളില്‍ കാതലായ വിഷയങ്ങളെ മുന്നണികള്‍ രണ്ടും കയ്യൊഴിഞ്ഞു. നാടിന്റെ പ്രാദേശികപ്രശ്നങ്ങളാണ് തദ്ദേശഭരണകൂടം കൈകാര്യം ചെയ്യേണ്ടത്. അരനൂറ്റാണ്ടിലധികമായി തദ്ദേശഭരണസ്ഥാപനങ്ങളുടെ തലപ്പത്തെ സാരഥികള്‍ ഇരുന്ന കസേരയോട് നീതിപുലര്‍ത്തിയിട്ടില്ല.
കൈക്കൂലിയടക്കം ചേലല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലായിരുന്നു അവര്‍ക്ക് താത്പര്യം. അത്തരക്കാരാണ് മോഹനസുന്ദരമുദ്രാവാക്യവുമായി രംഗത്ത് നില്‍ക്കുന്നത്. ഏതായാലും ഈ തെരഞ്ഞെടുപ്പ് മാറ്റത്തിനുള്ള ഒരവസരമായി ജനങ്ങള്‍ കാണുന്നുണ്ട്. അവര്‍ക്ക് വോട്ടുചെയ്യാന്‍ ജനങ്ങളെ പറ്റിക്കാത്ത സ്ഥാനാര്‍ഥികളുമുണ്ട്. അവഗണിക്കപ്പെട്ടു നില്ക്കുന്ന വലിയൊരുവിഭാഗം ജനം പുതിയൊരു ശക്തിക്കായി വോട്ടു ചെയ്ത് ദേശീയധാരയ്ക്കൊപ്പം കേരളത്തെയും ഉറപ്പിച്ചുനിര്ത്തുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: