കേരളം മറ്റൊരു ത്രിതല സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കൂടി നേരിടുവാനുള്ള ഒരുക്കത്തിലാണ്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ത്രിതലസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം കിട്ടിയെന്നതിന്റെ അവകാശവാദം നിലനില്‍ക്കുമ്പോഴാണ് മറ്റൊരു തെരഞ്ഞെടുപ്പുകൂടി കടന്നുവരുന്നത്. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി താഴെത്തട്ടിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന നിലയ്ക്കും ‘ത്രിതലം’ ശ്രദ്ധേയമാണ്.
941 ഗ്രാമപഞ്ചായത്തുകളിലേക്ക് 15,962 വാര്‍ഡുകളും 152 ബ്ലോക്കു പഞ്ചായത്തുകളിലേക്ക് 2076 ഉം 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 331 ഉം. 86 മുനിസിപ്പാലിറ്റികളിലേക്ക് 3088ഉം, പുതുതായി രൂപീകരിച്ചതുള്‍പ്പെടെ 6 കോര്‍പ്പറേഷനുകളിലേക്കായി 414ഉം വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതിയ വോട്ടര്‍മാരായ 5 ലക്ഷം ഉള്‍പ്പെടെ രണ്ടരക്കോടി വോട്ടര്‍മാര്‍ 35000 ബൂത്തുകളിലൂടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയ്ക്കും ഈ തെരഞ്ഞെടുപ്പിന് ഗൗരവമേറുന്നു.
എന്നാല്‍ അധികാര വികേന്ദ്രീകരണത്തിന്റേതായ തലത്തിലും മറ്റുമായി പരിശോധിക്കുമ്പോള്‍ നമ്മുടെ അടിത്തട്ടില്‍ ആവശ്യമായ തരത്തിലുള്ള മാറ്റം ഉണ്ടാക്കുവാന്‍ പിന്നിട്ട കാലങ്ങളിലായി സാധിച്ചിട്ടില്ലായെന്ന ‘യാഥാര്‍ത്ഥ്യം’ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. കേവലം കക്ഷിരാഷ്ട്രീയത്തിന്റെതായ പ്രസരണം ത്രിതല സ്ഥാപനങ്ങളില്‍ ഉണ്ടായതാണ് ഇതിന് പ്രധാനകാരണം. അധികാര വികേന്ദ്രീകരണത്തിന്റെ ഫലമായി ലഭിച്ച സൗകര്യം പ്രയോജനപ്പെടുത്തി കാതലായ മാറ്റം വരുത്തുവാന്‍ ശ്രമിക്കുന്നതിന് പകരം സ്വജനപക്ഷപാതവും സ്ഥാപിത താല്പര്യ സംരക്ഷണവുമാണ് പലയിടങ്ങളിലും നടന്നത്.
ഏറ്റവും അവസാനത്തെ ദരിദ്രനെയും ലക്ഷ്യമാക്കി ഭരണചക്രം ഉരുളുമ്പോഴാണ് ഗ്രാമങ്ങളില്‍ അഭിവൃദ്ധിയുണ്ടാകുകയുള്ളവൂവെന്ന് മഹാത്മജി വിഭാവനം ചെയ്തിരുന്നുവെങ്കിലും അതിന്റെ ചെറിയൊരംശമെങ്കിലും സ്വാംശീകരിക്കുവാന്‍ ഇടതു-വലതു മുന്നണികള്‍ തയ്യാറാകാത്തതാണ് നമ്മുടെ ത്രിതലം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ആനൂകൂല്യങ്ങള്‍ക്ക് അര്‍ഹത മാനദണ്ഡമാകുന്നതിന് പകരം ‘പാര്‍ട്ടിക്കാരനാണോ’ എന്നത് മാനദണ്ഡമായപ്പോള്‍ അധികാരവികേന്ദ്രീകരണത്തിന്റെ കടക്കല്‍ കത്തിവെക്കുകയാണ് മുന്നണികള്‍ ചെയ്തത്. ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെ ഹീനവും സങ്കുചിതവുമായ നടപടികളുടെ ഭാഗമായി ആയിരങ്ങള്‍ ആനുകൂല്യങ്ങളുടെ പുറമ്പോക്കിലേക്ക് തള്ളപ്പെടുകയാണ് ചെയ്തത്. മാത്രമല്ല അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും അതിന്റെ ആത്യന്തികമായ ലക്ഷ്യത്തെക്കുറിച്ചും നേരിയ അവബോധം പോലുമില്ലാത്തവര്‍ പാര്‍ട്ടി ചിഹ്നത്തിന്റെ പേരില്‍ മാത്രം അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് വന്നുവെന്നതും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു.
ആരോഗ്യകരവും ഭാവാത്മകവുമായ ചര്‍ച്ചകള്‍ക്ക് പകരം ത്രിതലത്തില്‍ സംഘര്‍ഷവും തികച്ചും കലുഷിതവുമായ സാഹചര്യമായിരുന്നു മുന്നണിക്കാര്‍ ഉണ്ടാക്കിയത്. യഥാര്‍ത്ഥ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവ് മിക്ക ജനപ്രതിനിധികളെയും വേട്ടയാടിയതും ലക്ഷ്യസാക്ഷാത്ക്കാരത്തിന് തടസ്സമായിട്ടുണ്ട്. പലയിടങ്ങളിലും ഭരണപക്ഷവും പ്രതിപക്ഷവും അവരവരുടേതായ ദൗത്യനിര്‍വഹണത്തില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നതാണ് വികസന മുരടിപ്പിനും അതുവഴിയുള്ള അസ്വസ്ഥതക്കും കാരണമായതെന്ന് ജനസഞ്ചയം വിശ്വസിക്കുന്നുണ്ട്. ജനവിശ്വാസത്തെയും താല്പര്യത്തെയും മുഖവിലക്കെടുത്തു ജനപക്ഷവികസനം നടത്തേണ്ടവര്‍ ആയത് നിര്‍വഹിക്കാത്തതാണ് മറ്റൊരു മുഖ്യവിഷയം. എന്നാല്‍ ഇതിന് മാറ്റംവരുന്ന ലക്ഷണം കണ്ടുവരുന്നുണ്ട്.
പരമ്പരാഗതമായ രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങളില്‍ നിന്നും ബോധപൂര്‍വ്വം മാറി നാടിനാവശ്യമായ യഥാര്‍ത്ഥ ശക്തികളെ തിരിച്ചറിയുന്നതിലേക്ക് കേരളം ഉണര്‍ന്ന് ചിന്തിക്കുവാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് പ്രത്യാശാഭരിതമാണ്. സ്വാതന്ത്ര്യ സമ്പാദനത്തിനായുള്ള പോരാട്ടം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ബാലഗംഗാധര തിലകന് പ്രഖ്യാപിച്ചു. ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന്. സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ടിന് മീതെയുള്ള കോണ്‍ഗ്രസ് ഭരണം രാജ്യത്ത് അഴിമതിയുടെയും അരാജകത്വത്തിന്റേതുമായ ദുര്‍ദിനങ്ങള്‍ തീര്‍ത്തപ്പോള്‍ നമുക്ക് പറയേണ്ടിവന്നു സദ്ഭരണവും എന്റെ ജന്മാവകാശമാണെന്ന്. 16-ാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ മഹാരാഷ്ട്രയിലെ ഒരു വന്‍ പൊതുസമ്മേളനത്തില്‍ വച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയാണ് സദ്ഭരണം നമ്മുടെ ജന്മാവകാശമാണെന്ന പ്രഖ്യാപനം അന്ന് നടത്തിയത്.
ഭാരതമാകെ സദ്ഭരണത്തിനായുള്ള അഭിവാഞ്ച പ്രകടമായതിനാല്‍ തുടര്‍ച്ചയായുള്ള പത്ത് വര്‍ഷത്തെ ഭരണംകൊണ്ട് മാത്രം 21 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയതും സദ്ഭരണത്തിന്റേതായ ദിനങ്ങള്‍ ഭാരതം അനുഭവിക്കുന്നതിന്റെതുമായ സാഹചര്യത്തിലാണ് കേരളവും മാറ്റത്തിനായി വെമ്പല്‍കൊള്ളുന്നത്. അതുകൊണ്ടുതന്നെ 2015 ഇന്നും ഈമാസം 5നും നടക്കുന്ന രണ്ടു ഘട്ടങ്ങളിലായുള്ള ത്രിതല തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ മാര്ഗദര്ശികളാകാനുള്ള മനസ്സ് കേരളത്തില്‍ പാകപ്പെട്ടുവരുകയാണ്.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കുന്ന പ്രതിപക്ഷത്തിനെതിരെയും അവരുടെ നിഷ്ക്രിയത്വത്തിനും ധാര്ഷ്ട്യത്തിനുമെതിരെയും ഉയര്‍ന്നുവരുന്ന രോഷം യഥാര്‍ത്ഥ അധികാര വികേന്ദ്രീകരണത്തിനായുള്ള ചാലകശക്തിയാകും. ജനാധിപത്യത്തിന്റേതായ ഉദാത്തമായ സന്ദേശം നല്കുന്നതില് പലപ്പോഴും പരാജയപ്പെട്ട നമ്മുടെ ഭരണകൂടം കാനഡ തെരഞ്ഞെടുപ്പുഫലം നല്കുന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതു നന്നായിരിക്കും. ഒരു ദശകത്തോളം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യംകുറിച്ച് പ്രതിപക്ഷപാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയാണ് കാനഡയില്‍ അധികാരത്തില്‍ വന്നത്.
പ്രധാനമന്ത്രി പദത്തില്‍ നിന്നും പടിയിറങ്ങവെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് കൂടിയായ സ്റ്റീഫന്‍ ഹാര്‍പര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഒരിക്കലും തെറ്റുപറ്റില്ല;പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന്. മാത്രമല്ല, പുതിയ പ്രധാനമന്ത്രിയാവുന്ന ജസ്റ്റിന് ട്രൂഡോവിന് സര്‍വവിധ ആശംസകള്‍ നേര്‍ന്നതും അതു സ്വീകരിച്ചുകൊണ്ട് ജസ്റ്റിന് ട്രൂഡോ രാജ്യത്തിനായുള്ള കഠിനാധ്വാനത്തിന് സ്റ്റീഫന്‍ ഹാര്‍പറെ പ്രകീര്‍ത്തിച്ചതും ഇത്തരുണത്തില്‍ സ്മരണീയമാണ്. സ്റ്റീഫന്‍ ഹാര്പറെയുടെ ”ജനങ്ങള്‍ക്ക് ഒരിക്കലും തെറ്റുപറ്റുകയില്ലായെന്ന” വാക്കുകള്‍ നമ്മുടെ ഭരണാധികാരികള്‍ക്കും ഒരു മുന്നറിയിപ്പാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: