ആലപ്പുഴ: സംസ്ഥാനത്ത് രണ്ടു ഘട്ടങ്ങളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയ ഗുരുനിന്ദയ്ക്കും അക്രമരാഷ്ട്രീയത്തിനും യുഡിഎഫിന്റെ അഴിമതിക്കും വികസന രാഹിത്യത്തിനുമെതിരായ ജനവിധിയാണുണ്ടാകുകയെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫിന് കനത്ത തിരിച്ചടിയും ബിജെപിക്ക് വന്‍ മുന്നേറ്റവുമായിരിക്കും ഉണ്ടാകുക. ഈഴവരാദി പിന്നാക്ക വിഭാഗങ്ങളും പട്ടിണിപ്പാവങ്ങളായ മുന്നാക്ക സമുദായങ്ങളും തങ്ങളെ കാലങ്ങളായി മാറിമാറി ഭരിച്ച് വഞ്ചിച്ച മുന്നണികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും.
കേരള രാഷട്രീയത്തില്‍ മാറ്റത്തിന്റെ കാഹളം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകും. പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്ത ജനസമൂഹം വളരെ ആലോചിച്ച് തന്നെയാകും വോട്ടു രേഖപ്പെടുത്തുക. പരമ്പരാഗത മുന്നണികള്‍ക്ക് കനത്ത തകര്‍ച്ചയുണ്ടാകും. എല്‍ഡിഎഫ് ആയിരിക്കും കൂടുതല്‍ തകര്‍ന്നടിയുക.
ബിജെപിയും അവരോട് സഹകരിക്കുന്നവരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കും.കേരളത്തിലെ ജനങ്ങള്‍ ഒത്തുകളി രാഷ്ട്രീയത്തെ മടത്തുകഴിഞ്ഞു. പകയുടേതല്ലാത്ത വികസനത്തിന്റെ രാഷ്ട്രീയം ഇവിടെ തീര്‍ച്ചയായും ഉയര്‍ന്നുവരും. അതില്‍ ജാതി മതഭേദമെന്യെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട ജനസമൂഹം നിര്‍ണായക പങ്കു വഹിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപിയുമായെന്നല്ല ഒരു രാഷ്ട്രീയ കക്ഷിയുമായും എസ്എന്‍ഡിപി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയിട്ടില്ല. എസ്എന്‍ഡിപിയുടെ ഭരണഘടനയനുസരിച്ചു തന്നെ രാഷ്ട്രീയകൂട്ടുകെട്ട് സാദ്ധ്യമല്ല. എസ്എന്‍ഡിപി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളോടും നിലപാടുകളോടും ബിജെപി കൂടുതല്‍ യോജിക്കുന്നതിനാല്‍ പ്രാദേശിക തലങ്ങളില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ബിജെപിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. ഇതില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. പുതിയ പാര്‍ട്ടി രൂപീകരണത്തോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരും.
സമത്വമുന്നേറ്റയാത്രയുടെ സമാപന ദിവസമായ ഡിസംബര്‍ അഞ്ചിന് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും. എസ്എന്‍ഡിപിയുടെ പാര്‍ട്ടിയായിരിക്കില്ല അത്. അവഗണന നേരിടുന്ന മുഴുവന്‍ ഭൂരിപക്ഷ സമുദായങ്ങളുടെയും നേതൃത്വത്തിലായിരിക്കും പാര്‍ട്ടി രൂപീകരിക്കുക. സഹകരിക്കാന്‍ തയ്യാറാകുന്ന ഏവരെയും പാര്‍ട്ടി ഉള്‍ക്കൊള്ളും. എസ്എന്‍ഡിപി മുന്‍കൈ എടുക്കുന്നുവെന്നുമാത്രം.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യവും മതസൗഹാര്‍ദ്ദവും ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും പാര്‍ട്ടി നിലപാട്. പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇടതു- വലതു മുന്നണികളും ഒരു വിഭാഗം മാദ്ധ്യമങ്ങളും എസ്എന്‍ഡിപിയെയും നേതൃത്വത്തെയും കടന്നാക്രമിക്കുകയാണ്. സംഘടിത മതന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുന്നതില്‍ ഇവര്‍ക്കാര്‍ക്കും യാതൊരു പ്രശ്നവുമില്ല. പുതിയ പാര്‍ട്ടി രൂപീകരിച്ചതിനുശേഷം ഈ ആക്രമണങ്ങള്‍ താനേ കെട്ടടങ്ങും. എസ്എന്‍ഡിപിയും നേതൃത്വവും ഇതൊന്നും കണ്ടു ഭയപ്പെടില്ലെന്നും തീരുമാനിച്ച കാര്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമത്വമുന്നറ്റയാത്രയ്ക്കും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനും സമുദായാംഗങ്ങളില്‍ നിന്നും കലവറയില്ലാത്ത പിന്തുണയാണ് ലഭിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും യാത്രയെ വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ ആശീര്‍വദിച്ച് അനുഗ്രഹിക്കുന്ന യാത്ര നവംബര്‍ 23ന് കാസര്‍കോട് നിന്നാരംഭിക്കും. ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കുന്നതോടെ രാഷ്ട്രീയ പരിവര്‍ത്തനത്തിന് കേരളം സജ്ജമാകും. തദ്ദേശ തെരഞ്ഞെടുപ്പല്ല, യഥാര്‍ത്ഥ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പു തന്നെയാണെന്നും വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി. സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനും കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനത്തിനും പുതിയ പിന്നോക്ക രാഷ്ട്രീയ മുന്നേറ്റത്തിലൂടെ തിരിച്ചടി നല്‍കും. അതിന് ബിജെപിയടക്കമുള്ള പ്രസ്ഥാനങ്ങളോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് തടസ്സങ്ങളൊന്നും ഉണ്ടാകിനിടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. #േ1
പ്രതികരിക്കാൻ ഇവിടെ എഴുതുക: