കോട്ടയം: പരസ്യപ്രചാരണത്തിന് കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സ്ഥാനാര്‍ത്ഥികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍. പ്രതികൂലകാലാവസ്ഥയെയും അവഗണിച്ച് പരമാവധി വോട്ടര്‍മാരെ നേരില്‍കാണാനുള്ള ശ്രമമാണ് കോട്ടയത്ത്.
രാഷ്ട്രീയസാഹചര്യങ്ങള്‍ മാറുകയും മാണിക്കെതിരെ വിജിലന്‍സ് കോടതി വിധി ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇടത്-വലത് മുന്നണികളുടെ ആത്മവിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ട അവസ്ഥയാണ് നിലവിലുള്ളത്. പല സംസ്ഥാന നേതാക്കളും പൊതുയോഗസ്ഥലങ്ങള് പലതും ഒഴിവാക്കുന്നു. ആളില്ലെന്ന കാരണം വ്യക്തമാക്കാതെ തിരക്കിലാണെന്ന് പറഞ്ഞാണ് പലരും ഒഴിവാകുന്നത്. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ കപടമുഖം തിരിച്ചറിഞ്ഞ ജനങ്ങളുടെ വിധിയെഴുത്തിനെ ഇന്ന് എല്‍ഡിഎഫും യുഡിഎഫും ഭയക്കുന്നു. അതിനാല്‍ മുന്നണികള്‍ക്ക് മേധാവിത്വമുണ്ടായിരുന്ന വാര്‍ഡുകളില്‍ പോലും ത്രികോണ മത്സരത്തിനുള്ള അരങ്ങാണ് ഒരുങ്ങിയിരിക്കുന്നത്.
പ്രാദേശിക വിഷയങ്ങളോ പ്രശ്നങ്ങളോ ഇന്ന് ഇടത് വലത് മുന്നണികള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നില്ല. കാരണം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ ഇരുമുന്നണികളും പ്രതിക്കൂട്ടിലാകും. പതിറ്റാണ്ടുകളായി ഇവര്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ വെള്ളമോ, മെച്ചപ്പെട്ട ഗതാഗതസൗകര്യമോ നല്കാന് കഴിഞ്ഞിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ മിക്ക ഗ്രാമപഞ്ചായത്തുകളുടെയും ശാപമാണ്. ഇവിടെ ഇടത് വലത് മുന്നണികള്‍ ദേശീയ രാഷ്ട്രീയം അവരുടേതായ രീതിയില്‍ വ്യഖ്യാനിക്കുന്നതാണ് പതിവ് കാഴ്ചയെന്ന് മുതിര്‍ന്നവര്‍ വിശദീകരിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആ പ്രദേശത്തെ പ്രശ്നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണും എന്നതിന്റെ കാഴ്ചപ്പാടാണ് വിശദീകരിക്കേണ്ടതെന്നും അവര്‍ പറയുന്നു. അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും ഉന്നയിച്ച് വോട്ടര്‍മാരില്‍ ഭീതി ജനിപ്പിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. അതിലൂടെ രാഷ്ട്രീയ ധ്രുവീകരണം സൃഷ്ടിക്കാമെന്ന വ്യാമോഹവും ചിലര്‍ക്കുണ്ട്. മുന്നണികളുടെ പാളയത്തില്‍ തന്നെ പട ഒരുങ്ങിക്കഴിഞ്ഞു. ഇത് നേരിടാനാവാതെയാണ് മറ്റുള്ളവരില്‍ ഭീതി സൃഷ്ടിക്കാനായി ആരോപണങ്ങളുമായി എല്‍ഡിഎഫും രംഗത്തിറങ്ങിയിരിക്കുന്നത്. പറയുന്നതെന്തും ജനങ്ങള്‍ വിശ്വസിച്ചുകൊള്ളുമെന്ന വിശ്വാസത്തിലാണിന്നും ഇരു മുന്നണി നേതാക്കളും കഴിയുന്നത്.
ഇടത്-വലത് മുന്നണികളുടെ സ്വന്തം തട്ടകമായി വിശേഷിപ്പിച്ചിരുന്ന പല സ്ഥലങ്ങളും മുന്‍പ് തന്നെ തകര്‍ന്നടിഞ്ഞിരുന്നു. മിക്ക സ്ഥലങ്ങളിലും ത്രികോണ മത്സരം അരങ്ങേറുമ്പോള്‍ ചില സ്ഥലങ്ങളില്‍ നിര്‍ണ്ണായക ശക്തി എന്‍ഡിഎ ആയിരിക്കും. ബിജെപി, സമത്വമുന്നണി കൂട്ടുകെട്ട് പിറന്നപ്പോള്‍ തന്നെ മിക്ക മണ്ഡലങ്ങളിലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ആരോപണങ്ങളുടെ പെരുമഴതന്നെ തീര്‍ക്കാന്‍ ഇരുമുന്നണികളും ശ്രമിച്ചത്.
ഈ തെരഞ്ഞെടുപ്പില്‍ അഴിമതി ഒരു പ്രചാരണ വിഷയം ആകാതിരിക്കുന്നതില്‍ ഇടത്-വലത് മുന്നണികള്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇത് ഇരു മുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഒരുദാഹരണം മാത്രമാണ്. പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ് എല്‍ഡിഎഫും യുഡിഎഫും. ഈ തിരിച്ചറിവ് ഉണ്ടായതിനാലാണ് ബിജെപിലേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ ഒഴുകിയെത്തുന്നത്. ഇതും മുന്നണി നേതൃത്വങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: