ധര്‍മ്മവിഗ്രഹനായ രാമന് അയോദ്ധ്യയുടെ ഭരണസാരഥ്യം ഏറ്റെടുത്തു. ത്യാഗവും സത്യവും അനുഷ്ഠിക്കുന്നതും പരിപാലിക്കുന്നതുമാണ് തപസ്സെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ആളായിരുന്നു ശ്രീരാമചന്ദ്രന്. ത്യാഗവും, സത്യവും പുഷ്ടിപ്രാപിച്ചാല്‍ ധര്‍മ്മം തനിയെ വളരുമെന്നും ലബ്ധപ്രതിഷ്ഠമായ ധര്‍മ്മത്താല്‍ ജീവിതം ധന്യമാക്കാമെന്നും അദ്ദേഹം സ്വന്തം പ്രവര്‍ത്തനത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു. രാജാവ് ധര്മ്മിഷ്ഠനായാല് പ്രജകളും ധര്മ്മിഷ്ഠരാകുന്നു.
എല്ലാ മനുഷ്യരും അവരവരുടെ ധര്‍മ്മം വഴിപോലെ അനുഷ്ഠിച്ചാല്‍ ആധിവ്യാധികളോ, വൈരമോ, മാത്സര്യമോ, ഹിംസയോ, ദ്രോഹമോ ഒന്നും ഉണ്ടാകുന്നതല്ല. ശാന്തി, സമാധാനം സുഭിക്ഷത പരസ്പര സ്നേഹം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇക്കാര്യങ്ങളില്‍ ധര്‍മ്മവിഗ്രഹനായ അദ്ദേഹത്തെ വേണ്ടപോലെ ഉപദേശിക്കുന്നതിനായി വിവേകിയും തപോധനനുമായ വസിഷ്ഠമഹര്‍ഷി സദാ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജ്ഞാനവും ത്യാഗവും തപസ്സുംകൊണ്ട് അധികാരത്തെ നിയന്ത്രിക്കാനും അതുവഴി സംതൃപ്തവും സന്തുഷ്ടവുമായ ജനസമുദായത്തെ വളര്‍ത്തിയെടുത്ത് ധര്മ്മത്തിന് സംഭവിക്കുന്ന ബലക്ഷയം നീക്കി ലോക രക്ഷ ചെയ്യുക എന്നതായിരുന്നു രാമ രാജ്യത്തിന്റെ ലക്ഷ്യം.
അങ്ങിനെ രാമന് രാജ്യ ഭരണം ആരംഭിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണാനും അഭിനന്ദിക്കുവാനുമായി ഭാരതത്തിന്റെ നാനാഭാഗങ്ങൡ നിന്നും മഹര്‍ഷിമാര്‍ പലരും എത്തിച്ചേര്‍ന്നു. കൗശികന്, യവക്രീതന്‍, ഗാര്ഗ്യന്, ഗാലവന്, കണ്വന്, അഗസ്ത്യന്, നൃഷംഗു, കവഷന്‍, ധൗമ്യന്‍, വസിഷ്ഠന്, കശ്യപന്, അത്രി, വിശ്വാമിത്രന്, ഗൗതമന്, ഭരധ്വജന് ഇങ്ങിനെ അനേകം മഹര്‍ഷിമാര്‍ രാമനെ ദര്ശിച്ചനുഗ്രഹിക്കുന്നതിനായി എത്തിച്ചേര്‍ന്നു. മുനിമാര്‍ എത്തിയ വിവരം ദ്വാരപാലകനില്‍ നിന്നും അറിഞ്ഞ രാമന് സ്വയം എഴുന്നേറ്റ് എതിരേറ്റ് സഭാതലത്തിലേക്ക് ആനയിച്ചു. ആസനസ്ഥരാക്കി. അര്‍ഘ്യപാദ്യങ്ങള്‍ നല്കി ആദരിച്ച് വന്ദിച്ചശേഷം രാമന് മഹര്ഷിമാരോട് കുശലങ്ങള്‍ തിരക്കി.
എല്ലാവര്ക്കും സൗഖ്യമാണല്ലോ എന്ന രാമന്റെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. രാവണാദികളെ നിഗ്രഹിച്ച് സീതാദേവിയോടൊന്നിച്ച് അങ്ങ് രാജ്യം പരിപാലിക്കുമ്പോള്‍ ഞങ്ങള്‍ക്ക് സുഖത്തിന് എന്താണ് കുറവ്. പിന്നെ രാവണനെ നിഗ്രഹിച്ചതില്‍ മാലോകര്‍ അങ്ങയെ വാനോളം പുകഴ്ത്തുന്നുണ്ട്. സര്‍വലോകത്തേയും ജയിക്കാന്‍ കഴിവുള്ള അങ്ങ് രാവണനിഗ്രഹം നടത്തിയതില്‍ ഞങ്ങള്‍ വലിയ മേന്മ ദര്‍ശിക്കുന്നില്ല. പക്ഷെ രാവണപുത്രനായ മേഘനാഥനെ ലക്ഷ്മണന് വധിച്ച കാര്യം ഓര്‍ക്കുമ്പോള്‍ അതിനെ ഞങ്ങള്‍ക്ക് പുകഴ്ത്താതിരിക്കാനും കഴിയുന്നില്ല. അത് വിസ്മയകരം തന്നെയായിരുന്നു.
ഇതുകേട്ട് രാമന് ചോദിച്ചു. രാവണനേക്കാള്‍ രാവണപുത്രന്‍ പ്രശംസക്ക് അര്‍ഹനായത് എങ്ങിനെയാണ്? അത് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദയവായി അത് പറഞ്ഞുതന്നാലും എന്ന് രാമന് അഗസ്ത്യനോടാവശ്യപ്പെട്ടു. രാമന്റെ ചോദ്യത്തിനു മറുപടിയായി അഗസ്ത്യന്പറഞ്ഞുതുടങ്ങി. പണ്ട് ബ്രഹ്മ പുത്രനായ പുലസ്ത്യമഹര്‍ഷി മഹാമേരു പാര്‍ശ്വത്തിലുള്ള തൃണാഗ്നിയുടെ ആശ്രമത്തില്‍ നിഷ്ഠയോടെ തപസ്സനുഷ്ഠിക്കുന്ന കാലത്ത് ആ ആശ്രമസമീപത്ത് കന്യകമാര്‍ കളിക്കാനായി എത്തുമായിരുന്നു. ഇത് ഒരു നിത്യസംഭവമായതോടെ ഇവരുടെ വരവും, അവരുടെ കളിചിരി തമാശകളും അദ്ദേഹത്തിന് വല്ലാത്ത ഉപദ്രവമായി അനുഭവപ്പെട്ടു.
ഉപദ്രവം സഹിക്ക വയ്യാതായപ്പോള്‍ ‘ഇനി കന്യകമാര്‍ ഇവിടെ വരികയാണെങ്കില്‍ അവര്‍ തല്‍ക്ഷണം ഗര്ഭവതികളായിത്തീരട്ടെ’ എന്ന് ശപിച്ചു. പിറ്റേദിവസം മുതല്‍ മഹര്‍ഷിയുടെ ശാപം ഭയന്ന് അവിടെ കന്യകമാര്‍ ആരുംതന്നെ പ്രവേശിക്കാതായി. അങ്ങിനെയിരിക്കുന്ന അവസരത്തില്‍ ഈ കഥകളൊന്നുമറിയാതെ തൃണബിന്ദു മഹാരാജാവിന്റെ മകള്‍ കൂട്ടുകാരികളെ അന്വേഷിച്ച് അവിടെ എത്തിച്ചേര്‍ന്നു. തന്റെ സഖികളെ കാണാന്‍ കഴിയാതെ അവള് അങ്ങുമിങ്ങും തേടി നടന്നു.
പക്ഷെ ആ പ്രദേശത്ത് പ്രവേശിച്ചതുമൂലം അവള് ഗര്‍ഭിണിയായിത്തീര്‍ന്നു. അവള് വളരെ ഭയത്തോടെ അച്ഛനോട് വിവരങ്ങള്‍ വിശദീകരിച്ചു. തൃണബിന്ദു മകളേയുംകൂട്ടി പുലസ്ത്യാശ്രമത്തിലെത്തി അദ്ദേഹത്തെ വന്ദിച്ചു. ആഗമനോദ്ദേശം ചോദിച്ച മഹര്‍ഷിയോട് അങ്ങയുടെശാപംമൂലം എന്റെ മകള്‍ ഗര്‍ഭിണിയായിത്തീര്‍ന്നെന്നും ഇനി മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതുകൊണ്ട് അങ്ങുതന്നെ ഇവളെ സ്വീകരിക്കണമെന്നും അപേക്ഷിച്ചു. മഹര്‍ഷി ആ അപേക്ഷ അംഗീകരിച്ചു. അവള് പ്രസവിച്ച ആ കുമാരന് വിശ്രവസ്സെന്ന് നാമകരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: