തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിവാദം ശബരിമല തീര്‍ത്ഥാടനത്തെയും ലക്ഷ്യമിടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ശബരിമലയില്‍ ദര്‍ശനത്തിന് വരുന്ന അയ്യപ്പന്മാരുടെ എണ്ണത്തില്‍ കാര്യമായ കുറവാണുണ്ടായിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാരുടെ വരവ് കുറഞ്ഞതാണ് കാരണം. തമിഴ്നാട്ടില്‍ നിന്ന് കുമളി വഴി അയ്യപ്പന്മാരുടെ വാഹനങ്ങള്‍ ഒന്നും കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയില്ല. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോയിരുന്ന സാഹചര്യത്തിലാണിത്.
ശബരിമല തീര്‍ത്ഥാടകരില്‍ 40 ശതമാനത്തോളം തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. ഇതില്‍ പകുതിയോളം പേര് കുമളി വഴിയാണ് ശബരിമലയില്‍ എത്തുന്നത്. അതിര്‍ത്തിയില്‍ അയ്യപ്പന്മാരുടെ ബസ്സുകള്‍ തടയുന്നതിനു പുറമെ ശബരിമലയിലേക്ക് തമിഴ് മക്കള്‍ പോകരുതെന്ന് പ്രചാരണവും തമിഴ്നാട്ടിലെ ചില തീവ്രവാദി സംഘടനകള്‍ നടത്തുന്നുണ്ട്. കേരളത്തോടുള്ള വിദ്വേഷം ശബരിമലയോടാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
ശബരിമല സീസണില്‍ തന്നെ മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ചില രഹസ്യ അജണ്ടയുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ശബരിമലയുടെ വര്‍ധിച്ചുവരുന്ന പ്രസക്തിയും അയ്യപ്പന്മാരുടെ എണ്ണത്തിലുണ്ടാകുന്ന വന്‍ വര്‍ധനയും അംഗീകരിക്കാനാവാത്ത നിരവധി സംഘടനകള്‍ കേരളത്തിലും പുറത്തും ഉണ്ട്. നിലയ്ക്കലില്‍ കുരിശുനാട്ടിയും മകരവിളക്കിനെക്കുറിച്ച് വിവാദം സൃഷ്ടിച്ചുമൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ഇക്കൂട്ടരാണ്. മുല്ലപ്പെരിയാര്‍ വിവാദവും ഇക്കൂട്ടര്‍ മുതലെടുക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
തമിഴ്നാട്ടിലെ പിന്നോക്ക മേഖലകളില്‍ നടക്കുന്ന വ്യാപകമായ മതം മാറ്റത്തിന് ഒരു പരിധിവരെ തടയിടുന്നത് ശബരിമലയാണ്. സ്വാമി അയ്യപ്പനിലുള്ള അചഞ്ചലമായ ഭക്തിയുള്ളവര്‍ പെട്ടെന്ന് മതംമാറ്റത്തിനു വിധേയമാകുന്നില്ല. ശബരിമല ശാസ്താവിനെതിരെയും മകരവിളക്കിനെതിരെയുമൊക്കെ വീടുകള്‍ കയറിയിറങ്ങി ലഘുലേഖ നല്‍കിയും മറ്റും വ്യാപകമായ പ്രചാരണങ്ങള്‍ നടത്തിയിട്ടും കാര്യമായ ഫലം കിട്ടുന്നില്ല. ക്ഷേത്രത്തില്‍ പോകാത്തവരും ഈശ്വരവിശ്വാസം ഇല്ലാത്തവര്‍ പോലും മണ്ഡലവ്രതം നോറ്റ് ശബരിമലയിലേക്ക് പോകുന്നത് തമിഴ്നാട്ടില്‍ സാധാരണമാണ്. ഈ സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തെ സജീവമാക്കി നിര്‍ത്തി കേരളത്തോടും അതുവഴി ശബരിമലയോടും സാധാരണക്കാര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: