കോഴിക്കോട്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ പോളിംഗ് ശതമാനം 77.2. ജില്ലയില്‍ സിപിഎം വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ അക്രമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിക്ക് ജില്ലയില്‍ വ്യാപകമായി ഉണ്ടായ മഴ പോളിംഗിനെ മന്ദഗതിയിലാക്കി. മുസ്ലിം ന്യൂനപക്ഷ കേന്ദ്രങ്ങളിലും തീരപ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷമാണ് തിരക്കനുഭവപ്പെട്ടത്.
കുന്നുമ്മല്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സരുണിനെയാണ് സിപിഎം അക്രമികള്‍ മാരകായുധങ്ങളുമായി അക്രമിച്ചത്. സരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ എസ്എഫ്ഐ കോഴിക്കോട് ജില്ലാസെക്രട്ടറിയും ജനാധിപത്യ വേദി പ്രവര്‍ത്തകനുമായ ലാല്‍ കിഷോറിനെ കൊയിലാണ്ടിയില്‍ സിപിഎമ്മുകാര്‍ അക്രമിച്ചു. കാലിലനും കഴുത്തിലും വെട്ടേറ്റ ലാല്‍ കിഷോറിനെ കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാമ്പ്രയിലും കൂട്ടാലിടയിലും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമം അഴിച്ചുവിട്ടു. പരിക്കേറ്റ രണ്ടു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ തോട്ടത്താംകണ്ടി 3-ാം വാര്‍ഡിലും അവിടനെല്ലൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലുമാണ് സിപിഎം അക്രമമുണ്ടായത്. കൂട്ടാലിടയില്‍ മുന്‍ ആര്‍എസ്എസ് പ്രചാരകന് രാഘവന് ത്രിക്കുറ്റിശ്ശേരിയേയും 16-ാം വാര്‍ഡ് ബിജെപി ബൂത്ത് ഏജന്റ് പ്രജീഷിനെയുമാണ് സിപിഎമ്മുകാര്‍ അക്രമിച്ചത്.
ബ്ലോക്ക് പഞ്ചായത്തിലേക്ക് 81.1 ശതമാനവും മുന്‍സിപ്പാലിറ്റിയിലേക്ക് 76 ശതമാനവും പോളിംഗ് നടന്നു. കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് 86 ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 74.93 ശതമാനം പോളിംഗ് നടന്നു.
ചാലപ്പുറത്ത് യുഡിഎഫ് ജില്ല ചെയര്മാന് അഡ്വ.പി. ശങ്കരന് പോളിംഗ് ബൂത്തില്‍ കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. സ്ഥാനാര്‍ത്ഥിയോടൊപ്പം പോളിംഗ് ബൂത്തില്‍ കയറാന്‍ ശ്രമിച്ചതിന് ബിജെപി പ്രവര്‍ത്തകര്‍ എതിര്‍ക്കുകയായിരുന്നു. ഇന്നലെ ഒരു മണിയോടെയായിരുന്നു സംഭവം. പോലീസ് ഇടപെട്ട് ശങ്കരനെ പിന്തിരിപ്പിച്ചു. കുന്നുമ്മല്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ പട്ടികജാതി സംവരണ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി സരുണിനെ സിപിഎം അക്രമികള്‍ മാരകായുധങ്ങളുമായി അക്രമിച്ചു.
വോട്ടിംഗ് മെഷിന് തകരാറായത് കാരണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു.
കുന്നുമ്മല്‍ പഞ്ചായത്തിലെ പാതിരപ്പറ്റ യു.പി സ്കൂളില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് കാണിക്കുന്നതിനെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവെച്ചു. യന്ത്രത്തകരാര്‍ ശരിയാക്കിയ ശേഷമാണ് പോളിംഗ് പുനരാരംഭിച്ചത്. നന്മണ്ട നാലാം വാര്‍ഡില്‍ മെഷിന് തകരാറിലായി. ഇതിനെതുടര്‍ന്ന് ഒന്നര മണിക്കൂറോളം വോട്ടിംഗ് തടസ്സപ്പെട്ടു. അഞ്ചു മണിക്ക് ശേഷവും ഇവിടെ നീണ്ട ക്യൂവായിരുന്നു.
നടക്കാവ് ഗവ. യു പി സ്കൂളിലെ ബൂത്തില്‍ വോട്ടിംഗ്സമയം കഴിഞ്ഞും വരിയില്‍ നിന്നവരെ പൊലീസ് വിരട്ടിയോടിച്ചത് സംഘര്‍ഷത്തിനിടയാക്കി. പോളിംഗിന് ശേഷവും ബൂത്തിന് മുന്നില്‍ കൂടിനിന്നവരെ നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പോളിംഗ് സ്റ്റേഷന് പുറത്താക്കുകയായിരുന്നു. ബലംപ്രയോഗിച്ച് മാറ്റുന്നതിനിടെ വിജിത്, ജുമൈല എന്നീ സി പി എം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റെന്നും, ജമീല സലീമിന്റെ മുഖത്ത് എ സി പി അടിച്ചെന്നും ആരോപിച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടക്കാവില്‍ ദേശീയ പാത ഉപരോധിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാമെന്നും കേസെടുക്കാമെന്നും അറിയിച്ചതോടെയാണ് ഉപരോധം അവസാനിച്ചത്.
മുക്കം മുന്‍സിപ്പാലിറ്റിയിലെ കരിയത്താംപോയിലില്‍ സ്ലിപ്പ് കൗണ്ടറിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പോളിംഗ് സ്റ്റേഷനടുത്ത് കൗണ്ടര്‍ കെട്ടിയ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ബി ജെ പി പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചു.
വാക്കേറ്റം മൂത്ത് കയ്യാങ്കളിയുടെ വക്കോളമെത്തുമെന്ന് കണ്ടതോടെ പൊലീസെത്തി സ്ലിപ്പ് കൗണ്ടര്‍ മാറ്റുകയായിരുന്നു. മുക്കം അഗസ്ത്യമൂഴി എ യു പി സ്കൂള്‍, വെസ്റ്റ് ചേന്നമംഗലൂര്‍ മദ്ര, കൊടിയത്തൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡ് പോളിംഗ് സ്റ്റേഷനായ ചെറുവാടി ഹയര്‍ സെക്കന്ററി സ്കൂള്‍, പയ്യോളി അയനിക്കാട് ഹോളി വെല്‍ഫെയര്‍ സ്കൂള്‍, പുറമേരി, ആയഞ്ചേരി, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് വോട്ടിംഗ് തടസ്സപ്പെട്ടു.
വോട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് യന്ത്രം പണിമുടക്കിയ ഇടങ്ങളില്‍ വോട്ടിംഗ് മെഷീന് മാറ്റി സ്ഥാപിച്ചും, അല്ലാത്തയിടങ്ങളില്‍ യന്ത്രത്തകരാര്‍ പരിഹരിച്ചും പ്രശ്നം പരിഹരിക്കുകയായിരുന്നു.
കായക്കൊടിയില്‍ കള്ളവോട്ട് തടയാനും സംഘര്‍ഷമൊഴിവാക്കാനും നിരീക്ഷണക്യാമറ സ്ഥാപിക്കണമെന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ ആവശ്യം സി പി എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. വാക്കേറ്റം മൂത്തതോടെ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
പയ്യോളി ഐപിസി സ്കൂളിലെ ബൂത്തില്‍ അമ്മയുടെ വോട്ട് ഓപ്പണ്‍വോട്ടായി രേഖപ്പെടുത്താന്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ട രണ്ട് മക്കള്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ബൂത്തിലെത്തിയ വോട്ടര്‍മാരോട് പോളിംഗ് ഏജന്റുമാര്‍ ബൂത്തിനകത്ത് വെച്ച് വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിലക്കിയത് വാക്കേറ്റത്തിനിടയാക്കി.
വിലക്ക് ലംഘിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോളിംഗ് ഏജന്റുമാര്‍ ശ്രമിച്ചതോടെ പൊലീസെത്തി ബൂത്ത് ഏജന്റുമാരെ മാറ്റി. കരുവിശ്ശേരിയില്‍ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകള്‍ മുഴുവന്‍ നശിപ്പിച്ച സി പി എം പ്രവര്‍ത്തകര്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ലിനേഷിന്റെ വീട്ടിലെ ചുമരില്‍ ഇന്നലെ പുലര്‍ച്ചെ അരിവാള്‍ചുറ്റികനക്ഷത്രം പതിച്ചു.
കോര്‍പ്പറേഷനിലെ മൂഴിക്കല്‍ എ യു പി സ്കൂളിലെ ബൂത്തില്‍ വോട്ടിംഗ് സമയം അവസാനിച്ച ശേഷം വരിയില്‍ നിന്നവര്‍ക്ക് ടോക്കണ്‍ നല്കിയപ്പോള് ചിലര്‍ തള്ളിക്കയറിയത് പ്രശ്നത്തിനിടയാക്കി.
രാവിലെ മുതല്‍ വോട്ടെടുപ്പ് മന്ദഗതിയിലായ ഇവിടെ വൈകീട്ട് ആറേകാലോടെയാണ് പോളിംഗ് അവസാനിച്ചത്. തോപ്പയില്‍ ഡിവിഷന്റെ അഞ്ചാം ബൂത്തില്‍ വോട്ടിംഗ് സമയം കഴിഞ്ഞതിന് ശേഷവും വരിയിലുണ്ടായിരുന്നത് നൂറ്റിയമ്പതോളം വോട്ടര്‍മാരാണ്. വോട്ടിംഗ് സമയപരിധിയ്ക്കുള്ളിലെത്തിയവര്ക്ക് ടോക്കണ്‍ നല്‍കുകയായിരുന്നു.
കോഴിക്കോട് കോര്പറേഷന്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കും വടകര, കൊയിലാണ്ടി, ഫറോക്ക്, മുക്കം, രാമനാട്ടുകര, പയ്യോളി, കൊടുവള്ളി എന്നീ ഏഴ് മുന്‍സിപ്പാലിറ്റികള്‍, പന്ത്രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, എഴുപത് ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുമായാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്.
പോളിംഗ് സ്റ്റേഷന് കോമ്പൗണ്ടിലേക്ക് ഒരു വാഹനങ്ങള്‍ക്കും പൊലീസ് പ്രവേശനം അനുവദിച്ചില്ല. വൈദ്യുതി ബന്ധം പലയിടങ്ങളിലും തടസ്സപ്പെട്ടെങ്കിലും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വോട്ടിംഗ് മെഷീനെ അത്
ബാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: