കോഴിക്കോട്/മുക്കം: കോര്പ്പറേഷന്, മുനിസിപ്പാലിറ്റി, ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിലേക്കുളള തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത പോളിംഗ്. സംസ്ഥാനത്ത് കോഴിക്കോട്ടാണ് രാവിലെ ഏഴുമുതല്‍ കനത്ത പോളിംഗ് നടന്നത്. രാവിലെ 6.45ന് മുമ്പേ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. സ്ത്രീകളടക്കമുളള നീണ്ട ക്യൂവാണ് അതിരാവിലെ മുതല്‍ കോഴിക്കോട്ട് നിന്ന് കാണാനായത്. രാവിലെത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് ആദ്യം കോഴിക്കോട്ടുണ്ടായത്. ഇന്ന് രാവിലെ 7.45ന് അത് അഞ്ച് ശതമാനമായി ഉയര്‍ന്നു. എട്ടുമണിയായപ്പോള്‍ പോളിംഗ് ആറ് ശതമാനമായി. ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എട്ട് ശതമാനമായി മാറി. രാവിലെ പത്തുമണിയായപ്പോള്‍ പോളിംഗ് ശതമാനം 22 ശതമാനമായി കുതിച്ചു.
മുക്കത്ത് അഗസ്ത്യമൂഴിയിലും 20 ാം ഡിവിഷന് വെസ്റ്റ് ചേന്ദമംഗല്ലൂര്‍ മദ്രസയിലും വോട്ടിംഗ് യന്ത്രം തകരാറിലായി. കൊടിയത്തൂര്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡില്‍ ചെറുവാടി ഹയര്‍സെക്കന്ററി സ്കൂളിലും വോട്ടിംഗ് മെഷീന് തകാരാറിലായിരുന്നു. ഇന്ന് രാവിലെ വോട്ടിംഗ് തുടങ്ങുന്നതിന് മുമ്പേയാണ് തകരാറിലായത്. ഇതോടെ വോട്ടിംഗ് തടസ്സപ്പെട്ടു. മുക്കം മുനിസിപ്പാലിറ്റിയിലെ അഗസ്ത്യന്‍മൂഴി എയുപി സ്കൂളിലാണ് വോട്ടിംഗ് ആദ്യം തടസ്സപ്പെട്ടത്. പയ്യോളി അയനിക്കാട് ഹോളി വെല്‍ഫെയര്‍ സ്കൂളിലും നാദാപുരത്തെ പുറമേരിയിലും ആയഞ്ചേരിയിലും കൊടുവളളിയിലും വോട്ടിംഗ് മെഷീന് തകരാറിലായി. പീന്നിട് വോട്ടിംഗ് മെഷീന് മാറ്റി വെയ്ക്കുകയും മറ്റു മേഖലയില്‍ പരാതികള്‍ പരിഹരിക്കുകയും ചെയ്തു.
കായക്കൊടിയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നതിനെ ചൊല്ലിയുളള പ്രശ്നം സംഘര്‍ഷത്തിലായി. സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ആവശ്യം ഉന്നയിച്ചത്. ഇതിനെ ചൊല്ലി സിപിഎമ്മുകാരുമായാണ് തര്‍ക്കം ഉണ്ടാക്കിയത്. തുടര്‍ന്ന് പോലീസുകാരെത്തി രംഗം ശാന്തമാക്കി.
മുക്കം മുനിസിപ്പാലിറ്റിയിലെ കരിയിത്താംപ്പൊയിലില് നൂറു മീറ്ററിനുളളില്‍ സിപിഎമ്മുകാര്‍ കൗണ്ടര്‍ കെട്ടി സ്ഥാപിച്ചതിനെ തുടര്‍ന്ന് തര്‍ക്കമായി. ബിജെപിയാണ് പരാതി ഉന്നയിച്ചത്. തുടര്‍ന്നു പോലീസെത്തി പോളിംഗ് സ്റ്റേഷന് മാറ്റി പ്രശ്നം പരിഹരിച്ചു. കഴിഞ്ഞ തവണ ജില്ലയില്‍ 76.99 ശതമാനം പോളിംഗാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: